Thursday, November 20, 2014

സംഗീതവും ചില അകലാനി വാദങ്ങളും


                  ഈയടുത്ത ദിവസം സംഗീതത്തെ കുറിച്ച് വന്ന ഒരു ഫത് വയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. സംഗീതത്തെ കുറിച്ച് മടവൂര്‍ വിഭാഗം മുജാഹിദുകളില്‍ പെട്ട ചിലര്‍ അനുവദനീയമെന്ന നിലക്ക് വാദിച്ചതും നന്തി സംവാദത്തില്‍ അവരുടെ പണ്ഡിതന്‍മാര്‍ തെളിവ് നല്‍കാനാകാതെ ഇളിഭ്യരായതും ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. ഇപ്പോള്‍ രാഷ്ട്രീയ ഇസ്ലാമിന്‍റെ ആളുകള്‍ തങ്ങളുടെ ചാനല്‍ നടത്തുന്ന കോപ്രായങ്ങള്‍ക്ക്‌ ഇസ്ലാമിക മാനം നല്‍കാനാകണം പുതിയ ചില ബാലിശമായ വാദങ്ങളും ഹദീസ് ദുര്‍വ്യാഖ്യാനവും കൊണ്ടാണ് സംഗീതം ഹലാലാക്കാന്‍ മേനെക്കെടുന്നത്. "ഹൈന്ദവ ക്രൈസ്തവ മതങ്ങളില്‍ സംഗീതം മതത്തിന്റെ ഭാഗമായി തന്നെ ആസ്വദിക്കപ്പെടുകയും മത പ്രചാരണത്തിന് വരെ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യനെ ശക്തിയായി സ്വാധീനിക്കുകയും ഹൃദയത്തെ തരളിതമാക്കുകയും ചെയ്യുന്നതാണ് സംഗീതം. മനുഷ്യന്റെ പ്രകൃതിയെയും നൈസര്‍ഗിക വാസനകളെയും അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാമില്‍ സംഗീതം ഹറാമാണെന്ന് പറയുന്നത് എത്ര കണ്ട് ശരിയാണ്?" എന്ന  ഒരു ചോദ്യവും അതിനുത്തരവുമായി വന്നതില്‍    സ്വന്തം യുക്തിക്കനുസരിച്ച് ദീനിലെ ഹലാല്‍ ഹറാമുകള്‍ വ്യാഖ്യാനിക്കുകയും ഖുര്‍ആനും ഹദീസുകളും സ്വന്തം ദേഹേച്ചക്ക് അനുസൃതമായി ദുര്‍വ്യാഖ്യാനം ചെയ്യുന്നതും വ്യെക്തമായി കാണാവുന്നതാണ്. 
         ഹൈന്ദവ ക്രിസ്തീയ മതങ്ങളില്‍ സംഗീതം മാത്രമല്ല, മദ്യവും വിലക്കപെട്ടതായി കണ്ടെന്നു വരില്ല, അത് പക്ഷെ ഇസ്ലാമില്‍ ഒരു വിലക്ക് അനുവദനീയമാക്കാന്‍ തെളിവല്ല എന്ന് ആദ്യമായി മനസ്സിലാക്കുക. മനുഷ്യനെയും മനുഷ്യ ഹൃദയത്തെയും സംഗീതം ശക്തമായി സ്വാധീനിക്കുന്നു എന്നത് ശരിയാണ്. അത് തന്നെയാണ് സംഗീതം വിലക്കാനുള്ള ഒരു കാരണവും. സംഗീതത്തിന് അടിമപ്പെട്ടവന്‍ ഖുര്‍ആനില്‍ നിന്ന് ബഹുദൂരം അകന്നു പോകുമെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. ഒരാളുടെ ഹൃദയത്തില്‍ സംഗീതത്തിന് (വാദ്യോപകരണങ്ങളുടെ നിമ്നോന്നതയില്‍ ) ആനന്ദം കണ്ടെത്താന്‍ കഴിയുന്നുവെങ്കില്‍ അത്രകണ്ട് അയാളുടെ ഹൃദയത്തില്‍ നിന്ന് ഖുര്‍ആന്‍ അകലത്തായിരിക്കും. സംഗീതത്തിന് ചില ഗുണങ്ങളുണ്ട് എന്ന് വന്നാല്‍ തന്നെയും അത് അനുവദനീയമാക്കാന്‍ ഇസ്ലാമില്‍ വകുപ്പില്ല. അപ്രകാരം ചില ഗുണങ്ങള്‍ മദ്യത്തിനുമുണ്ട് എന്ന് ചില ആധുനിക പഠനങ്ങള്‍ ചൂണ്ടിക്കാട്ടി, ഒരു പരിധിക്കുള്ളില്‍ മദ്യപാനവും ആകാമെന്നും ഇത്തരക്കാര്‍ ഒരു പക്ഷെ മത വിധി പറഞ്ഞേക്കാം. 

            പ്രവാചകന്‍ അനുവദിച്ചതായി ഹദീസുകളില്‍ വന്ന സംഗീതം എന്നത് കേവലം കല്യാണ വേളയിലും പെരുന്നാള്‍ ദിനത്തിലും ചെറിയ പെണ്‍കുട്ടികള്‍ക്ക് ദഫ് മുട്ടും കൈമുട്ടും വായ്പാട്ടും മാത്രമാണ്. ദഫ് എന്നതിനെ വാദ്യോപകരണങ്ങളാക്കി പൊതുജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്‌ തങ്ങളുടെ പേക്കൂത്തുകള്‍ക്ക് ഇസ്ലാമിക മാനം നല്‍കാനുള്ള കോപ്രായവും നബി വചനങ്ങളോടുള്ള അതിക്രമാവുമാണ്. അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചത് തന്നെ മനുഷ്യന് സന്‍മാര്‍ഗ ദര്‍ശനവും ഹൃദയങ്ങള്‍ക്ക്‌ ശമനവുമായാണ്. അല്ലാഹു പറയുന്നത് കാണുക:

 يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ

''മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു.) യൂനുസ് :57. അല്ലാഹു വീണ്ടും പറയുന്നു:

قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى


(നീ പറയുക: അത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും ശമനൌഷധവുമാകുന്നു. വിശ്വസിക്കാത്തവര്‍ക്കാകട്ടെ അവരുടെ കാതുകളില്‍ ഒരു തരം ബധിരതയുണ്ട്‌. അത് (ഖുര്‍ആന്‍) അവരുടെ മേല്‍ ഒരു അന്ധതയായിരിക്കുന്നു. : ഫുസ്സിലത്ത് 44 )

അഥവാ അല്ലാഹു മനസ്സിന്‍റെ റിലാക്സിനും മറ്റു രോഗങ്ങള്‍ക്കും ഖുര്‍ആന്‍ ഔഷധ മെന്നു പറയുമ്പോള്‍ അതല്ല, അല്ലാഹു വിലക്കിയ സംഗീതമാണ് മനസ്സിന് റിലാക്സിനു നല്ലതെന്ന് പറഞ്ഞു ചില പണ്ഡിത വേഷധാരികള്‍ അല്ലാഹുവിനെ ദീന്‍ പഠിപ്പിക്കുന്നു. മ ആദല്ലാഹ്....

രസകരമായ മറ്റൊരു വാദം ഹലാലായ ആവശ്യങ്ങള്‍ക്ക് വേണ്ടി വാദ്യോപകാരങ്ങള്‍ ഉപയോഗിക്കാം എന്നതാണ്. സംഗീതത്തിന് ഏറെ പ്രാമുഖ്യം നല്‍കിയിരുന്ന ഒരു സമൂഹത്തിനു മുന്‍പില്‍ ഇസ്ലാമിനെ അവതരിപ്പിച്ച പ്രവാചകനോ സഹാബത്തോ അവരെ ആകര്‍ഷിക്കാന്‍ വേണ്ടി പോലും ഒരിക്കലെങ്കിലും അക്കാലത്ത് നിലവിലുണ്ടായിരുന്ന വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചില്ല എന്നത് പ്രവാചകന് ഇവരുടെ അത്ര ചിന്താ ശക്തിയില്ലാഞ്ഞത് കൊണ്ടായിരുന്നുവെന്നാണോ ഇവര്‍ ജല്‍പിക്കാന്‍ ശ്രമിക്കുന്നത്?...അല്ലാഹുവില്‍ അഭയം....ഇത്തരം പണ്ഡിത വേഷധാരികളില്‍ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ...
അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: 

وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّـهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَـٰئِكَ لَهُمْ عَذَابٌ مُّهِينٌ  

യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്‌. (31:6)

ഇതില്‍ പറഞ്ഞ 'ലഹ് വല്‍ ഹദീസ് '' എന്നത് സംഗീതത്തെ കുറിച്ചാണ് എന്ന് പണ്ഡിതന്‍മാര്‍ ഏകോപിച്ചു പറഞ്ഞിട്ടുണ്ട്. ഇബ്‌ന്‍ അബ്ബാസ് ഈ ആയത്തിലെ ലഹവു എന്നത് കൊണ്ടുദ്ധേശം സംഗീതം ആണ് എന്ന് വ്യെക്തമാക്കിയിട്ടുണ്ട്. അബ്ദുല്ലാഹിബ്നു മസ്ഊദി നോടു ചോദിച്ചു: `ഈ സൂക്തത്തിലെ ലഹ്വുല്‍ഹദീസിന്റെ താല്‍പര്യമെന്താണ്?` അദ്ദേഹം മൂന്നുവട്ടം അസന്ദിഗ്ധമായി പറഞ്ഞു: هو والله الغناء(അല്ലാഹുവാണ, അതിന്റെ താല്‍പര്യം സംഗീതമാണ്.) അദ്ദേഹം പറയുന്നു, സംഗീതം മനസ്സില്‍ നിഫാഖ് മുളപ്പിക്കും. ഇതില്‍ പ്രതിപാതിക്കപ്പെട്ടത്‌ അക്കാലത്ത് അല്ലാഹു വിന്‍റെ വചനങ്ങളില്‍ നിന്ന് ആളുകളെ തെറ്റിക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് ശത്രുക്കള്‍ ഏര്‍പ്പാട് ചെയ്ത മദ്യത്തെയും യുദ്ധത്തെയും സ്ത്രീകളെയും വര്‍ണ്ണിച്ചു താള ക്കൊഴുപ്പോടെ പാടുന്ന ഗായിക മാരുടെ ഗാനങ്ങളാണ് എങ്കിലും, എല്ലാ തരാം വാദ്യോപകരണങ്ങളും, വാദ്യോപകരണത്തിന്‍റെ അകമ്പടിയില്ലെങ്കില്‍ പോലും അത്തരം നിഷിദ്ധമായ, വിഷയങ്ങളും വാചകങ്ങളും അടങ്ങിയ എല്ലാതരം ഗാനങ്ങളും കവിതകളും രചിക്കലും ആലപിക്കലും കൂടി നിഷിദ്ധമാണ് എന്ന് പണ്ഡിതന്‍മാര്‍ ഏകോപിച്ചു പറഞ്ഞിട്ടുണ്ട്. വാദ്യോപകരണങ്ങളില്‍ ഇളവു നല്‍കപ്പെട്ടത്‌ വിവാഹ വേളകളില്‍ ദഫ് മുട്ടുന്നത് മാത്രമാണ്. അബ്ദുല്ലാഹ് ബിന്‍ മസ് ഊദ് രിവായത് ചെയ്യുന്ന ബുഖാരി ഉദ്ധരിച്ച സഹീഹായ ഒരു ഹദീസില്‍ ഇങ്ങനെ കൂടി വന്നത് ശ്രദ്ധേയമാണ്.

ليكونن من أمتي أقوامًا يستحلون الحر والحرير والمعازف 


(അവസാന കാലത്ത് എന്‍റെ ഉമ്മത്തില്‍ നിന്നുള്ള ഒരു വിഭാഗം വ്യെഭിചാരവും പട്ടും സംഗീതവും ഹലാലാക്കുന്നവരായി വരും.)

                            അഹല്സ്സുന്നയുടെ പണ്ഡിതരില്‍ ഹിജറ 456 ഇല്‍ മരണപ്പെട്ട സ്പെയിനിലെ ഖുര്‍തുബയില്‍ ജീവിച്ചഇബ്ന്‍ ഹസം (റ) മാത്രമാണ് സംഗീതത്തിന്‍റെ വിഷയത്തില്‍ ഒറ്റപ്പെട്ട അഭിപ്രായം രേഖപ്പെടുത്തിയത്. അത് പക്ഷെ, അദ്ദേഹം സംഗീത ത്തിന്‍റെ വിഷയത്തില്‍ വന്ന ഹദീസുകള്‍സ്വഹീഹായി മനസ്സിലാക്കാതിരുന്നത് കൊണ്ടാണ്, മുഹല്ലിയില്‍ ഈണത്തില്‍ പാട്ട് പാടുക എന്നര്‍ത്ഥത്തില്‍സംഗീതം ആലപിക്കുന്നത് അനുവദനീയമാണ് എന്ന് പറയുന്നത്. എന്നാല്‍ ഹദീസ് സ്വഹീഹായി ആവിഷയത്തില്‍ വരികയും ഇബ്ന്‍ അബ്ബാസ് (റ) യുടെ സൂറത്ത് ലുക്മാനിലെ 6 ആം ആയത്തിലെ ലഹ് വ്എന്നത് കൊണ്ട് ഉദ്ദേശം സംഗീതം ആണ് എന്ന വ്യാഖ്യാനം സ്ഥിരപ്പെട്ടു വരികയും ചെയ്‌താല്‍, ഹദീസ്സ്വഹീഹായാല്‍ അതാണ്‌ എന്‍റെ മദ് ഹബ് എന്ന് മദ് ഹബിന്‍റെ ഇമാമുകള്‍ പോലും പറഞ്ഞിരിക്കെഇബ്ന്‍ ഹസം ഇവരുടെ ജല്‍പനങ്ങളില്‍ നിന്ന് സംശുദ്ധനാണ്. ഖുര്‍ആന്‍ തഫ്സീര്‍ സ്വഹാബാക്കളില്‍ നിന്നാണെല്ലോ നമ്മള്‍ സ്വീകരിക്കേണ്ടത്. മാത്രമല്ല, ഇബന്‍ ഹസം ഇന്നത്തെ രീതിയിലുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയുള്ള ഗാനമേള അല്ല ഉദ്ദേശിച്ചത് എന്നും, പണ്ഡിതന്‍മാര്‍സംഗീതാലാപാനം (വായ്പാട്ട്) എന്നതില്‍ ഇളവു നല്‍കിയ നിഷിദ്ധമായ വിഷയങ്ങള്‍ ഇല്ലാത്തഗാനാലാപനം ആണ് എന്ന് കൂടി എളുപ്പം മനസ്സിലാക്കാം. കാരണം അദ്ദേഹം തെളിവ് പിടിക്കുന്ന ഹദീസ്പ്രവാചകന്‍റെ അടുത്ത് നിന്ന് ആയിഷ(റ) സന്നിധിയിലായിരിക്കെ രണ്ടു കൊച്ചു അന്‍സാരിപെണ്‍കുട്ടികള്‍യുദ്ധത്തെ കുറിച്ച് ഗാനമാലപിച്ചതിനെ , ദേഷ്യപ്പെട്ടു പ്രതികരിച്ച അബൂബക്കര്‍ (റ) യോട്, അവരെ വിട്ടേ ക്കാന്‍ പ്രവാചകന്‍ പറഞ്ഞ ഹദീസ് ആണ്. അവിടെ അവര്‍ വാദ്യോപകരണങ്ങള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. അന്സാരികളായ ചെറിയ പെണ്‍കുട്ടികള്‍ ബുആസ് യുദ്ധത്തെ കുറിച്ച് ആയിഷ (റ) യുടെഅടുക്കല്‍ വെച്ചു പാട്ട് പാടവെ അങ്ങോട്ട്‌ കടന്നു വന്ന അബൂബക്കര്‍ (റ), അവര്‍ക്ക് എതിരെ മുഖംതിരിച്ചു കിടക്കുന്ന പ്രവാചകനെ കാണുകയും അവരോടു പ്രവാചകന്‍റെ അടുത്താണോ പിശാചിന്‍റെ വീണവായന എന്ന് ചോദിച്ചതില്‍ നിന്ന് സ്വഹാബികളുടെ വെറും ഗാനാലാപനത്തോട് പോലുമുള്ള സമീപനം വ്യെക്തമാണ്.

             ومن الناس من يشتري لهو الحديث ليضل عن سبيل الله എന്ന ആയത്തിന്‍റെ തഫ്സീറില്‍ ഇബ്ന്‍ അബ്ബാസ്‌ (റ)പറയുന്നു ലഹ് വ് എന്നത് കൊണ്ടുദ്ധേശം സംഗീതമാണ്. കൂടാതെ, മുജാഹിദ് (റ) (തഫ്സീര്‍ ത്വബരി 21 /40 ), ഹസനുല്‍ ബസ്വരി (റ) (തഫ്സീര്‍ ഇബ്ന്‍ കസീര്‍ 3/451), സഅദി (റ) (തഫ്സീര്‍ സഅദി : 6/150) തുടങ്ങി ഇബ്ന്‍ മസ്ഊദ്, ഇബ്ന്‍ ഉമര്‍ (റ) തുടങ്ങി അനേകം സലഫുകള്‍ ഏകോപിച്ചു പറഞ്ഞവിഷയമാണ് ഈ ആയത്തിലെ പ്രതിപാദ്യം സംഗീതമാണ് എന്ന്. ജാഹിലിയ്യ കാലത്ത് സ്ത്രീകള്‍ മദ്യത്തെയുംസ്ത്രീ സൌന്ദ ര്യത്തെയും യുദ്ധത്തെയും കുറിച്ച് വര്‍ണ്ണിച്ചു പാടുകയും ആടുകയും ചെയ്യുന്നത്പതിവായിരുന്നു. അതിന്നായി പ്രത്യേകം അടിമ പെണ്ണു ങ്ങളെ ഒരുക്കുകയും അത്തരം കഴിവുകളുള്ളഅടിമകളെ വില്‍പന നടത്തുകയും ഒക്കെ ചെയ്യുമായിരുന്നു. എന്നാല്‍ അല്ലാഹു അതെല്ലാം നിഷിദ്ധമാക്കി.ഈ ആയത്തിന്‍റെ തഫ്സീറില്‍ അമാനി മൌലവി (റ) അടക്കം എല്ലാവരും എടുത്തു പറഞ്ഞതാണ് ഈവിഷയം. പ്രവാചക സന്നിധിയില്‍ വെച്ചു പെണ്‍കുട്ടികള്‍ ഗാനമാലപിക്കുന്നത് കണ്ടു അബൂബക്കര്‍ (റ)കോപിഷ്ടനാവാന്‍ കാരണം അതാണ്‌. എന്നാല്‍ ചെറിയ ബുലൂഗ് എത്താത്ത പെണ്‍കുട്ടികള്‍ ആയതിനാലുംഅല്ലാഹു വിലക്കിയ വിഷയങ്ങള്‍ ഗാനത്തില്‍ ഇല്ലാത്തത്രു കൊണ്ടും പ്രവാചകന്‍ അവരെ വിട്ടേക്കൂഎന്ന്ന്നു പറഞ്ഞു എന്ന് മാത്രം. മാത്രമല്ല, ചില തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ ആയിഷ (റ) അത് കേള്‍ക്കുന്നകാലത്ത് ചെറിയ കുട്ടിയായിരുന്നു എന്നും അത് കൊണ്ടാണ് പ്രവാചകന്‍ എതിര്‍ത്തു പറയാതിരുന്നത് എന്ന്കൂടി പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ അത്തരം നിഷിദ്ധങ്ങള്‍ അടങ്ങിയ ഗാനാലാപനം കേള്‍ക്കുമ്പോള്‍ ചെവിയില്‍ വിരല്‍ തിരുകിയതായും വഴി മാറി യാത്ര ചെയ്തതായും, നാഫിഉ നോടൊപ്പം സഞ്ചരിക്കവേ ഒരിക്കല്‍ അത്തരം അവസരത്തില്‍ അത് പോലെ ചെയ്തു കൊണ്ട് ഇങ്ങനെ പ്രവാചകന്‍ ചെയ്തിരുന്നു എന്ന് ഇബ്ന്‍ ഉമര്‍ (റ) പറഞ്ഞു എന്നും ഹദീസില്‍ വനിട്ടുണ്ട്.

              സൂറത്ത് ശുഅറാഇലെ കവികളെ പറ്റി ''നബിയേ, പറയുക:) ആരുടെ മേലാണ് പിശാചുക്കള്‍ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? പെരും നുണയന്‍മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ (പിശാചുക്കള്‍) ഇറങ്ങുന്നു. അവര്‍ചെവികൊടുത്ത് കേള്‍ക്കുന്നു അവരില്‍ അധികപേരും കള്ളം പറയുന്നവരാകുന്നു. കവികളാകട്ടെ,ദുര്‍മാര്‍ഗികളാകുന്നു അവരെ പിന്‍പറ്റുന്നത്.‌ അവര്‍ എല്ലാ താഴ്‌വരകളിലും അലഞ്ഞു നടക്കുന്നവരാണെന്ന്നീ കണ്ടില്ലേ?. പ്രവര്‍ത്തിക്കാത്തത് പറയുന്നവരാണ് അവരെന്നും. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍പ്രവര്‍ത്തിക്കുകയും, അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും, അക്രമത്തിന് ഇരയായതിനെത്തുടര്‍ന്ന്ആത്മരക്ഷയ്ക്ക് നടപടി എടുക്കുകയും ചെയ്തവര്‍ ഇതില്‍നിന്ന് ഒഴിവാകുന്നു അക്രമകാരികള്‍ അറിഞ്ഞുകൊള്ളും; തങ്ങള്‍ തിരിഞ്ഞുമറിഞ്ഞ് എങ്ങനെയുള്ള പര്യവസാനത്തിലാണ് എത്തുകയെന്ന്. (ശുഅറാ : 221-227) എന്ന് പറഞ്ഞതില്‍ അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുസരിച്ച് പ്രവാചകന് വേണ്ടിയും ഇസ്ലാമിനെപ്രതിരോധിക്കാനും കവിത ഉണ്ടാകുകയും പാടുകയും ചെയ്തവര്‍ ഒഴിവാണ് എന്ന് പറഞ്ഞത്,വാദ്യോപകരണങ്ങളും അതിന്‍റെ അകമ്പടിയോടെയുള്ള സംഗീതാലാപനവും അനുവദനീയമാക്കാന്‍ ചിലര്‍ ഇക്കാലത്ത് തെളിവായി പറയാറുണ്ട്‌ എങ്കിലും അത് നീതീകരിക്കാന്‍ കഴിയാത്ത ബാലിശമായ വാദമാണ്. ഇതില്‍ പ്രതിപതിക്കപ്പെട്ട വിഷയം കാഫിറുകളും മുശ്രിക്കുകളുമായ കവികള്‍ മുസ്ലിംകള്‍ക്കും നബി(സ)ക്കും എതിരായി ശത്രുതയുടെയും വിദ്വേഷത്തിന്റെയും വിഷം വമിക്കുന്ന ആരോപണങ്ങളുടെകൊടുങ്കാറ്റുയര്‍ത്തിയപ്പോള്‍ അവയ്ക്കു മറുപടി നല്‍കുവാന്‍ നബി(സ) തന്നെ മുസ്ലിം കവികളെഉത്സാഹിപ്പിക്കുകയുണ്ടായി. ഹസ്സാന് ബിന്‍ സാബിത് (റ) അബ്ദുല്ലാഹ് ബിന്‍ റവാഹ (റ) കഅബു ബിന്‍മാലിക് (റ) തുടങ്ങിയവര്‍ പ്രവാചകനെയും ഇസ്ലാമിനെയും പ്രതിരോധിച്ചു കൊണ്ട് കവിതകള്‍ രചിക്കുകയും അത് ആളുകള്‍ കൂടുന്നിടത്ത്‌ വെച്ച് ആലപിക്കുകയും ചെയ്തിരുന്നു. അത് അല്ലാഹുവിന്‍റെ പ്രവാചകന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മേല്‍ ആയത്തുകളിലെ ആദ്യഭാഗത്തെ കവികളെ കുറിച്ച് പറഞ്ഞത് ഇവര്‍ തങ്ങളെ കുറിച്ചാണ് എന്ന് ആകുലപ്പെടുകയും, എന്നാല്‍ അവസാനത്തെ ആയത്തിന്‍റെ അവതരണത്തോടെ അത്തരം പിഴച്ച കവികളില്‍ മേല്‍പറഞ്ഞ സ്വഹാബാക്കള്‍ പെടില്ല എന്നും വ്യെക്തമാക്കുകയാണ്. കാരണം മുഷിരിക്കുകളിലെ കവിതകളില്‍ ശിര്‍ക്കും,നിഷിദ്ധമായ വിഷയങ്ങളും അകമ്പടിയായി വാദ്യോപകരണങ്ങളും ഉണ്ടാകുമായിരുന്നു എങ്കില്‍ സ്വഹാബാക്കള്‍ അത്തരം നിഷിദ്ധമായ ഒന്നിന്‍റെയും അകമ്പടി യില്ലാതെ അവര്‍ ചെയ്തത് ശത്രുക്കള്‍നബിയെ പഴിച്ചും പുച്ചിച്ചും ചൊല്ലിയ പാടിയ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും മറുപടിയായി കവിതയുംഗാനവും രചിക്കുകയും ആലപിക്കുകയും ചെയ്ത സംഭവമാണ് എന്നും മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്.

        ജാഹിലിയ്യാ കാലത്ത് അനിസ്ലാമിക രീതിയില്‍ ഗാനാലാപനം നടത്തുകയും പാട്ടുകാരികളെഉപയോഗിക്കുകയും ആസ്വദിക്കുകയും കച്ചവടം നടത്തുകയും ചെയ്ത ശേഷം ഇസ്ലാം സ്വീകരിച്ചു നിലപാട്നന്നാക്കിയവര്‍ ആണ് അല്ലാഹു ആക്ഷേപത്തില്‍ നിന്ന് ഒഴിവാക്കിയത് എന്നും മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്.എന്നാല്‍ സംഗീതോപകരണം ഉപയോഗിച്ചുള്ള സംഗീതമോ ഗാനാലാപനമോ ഹലാലാക്കാന്‍ അഹല് സ്സുന്നയുടെ ഒരു കാലത്തെയും പണ്ഡിതര്‍ ഇത് തെളിവാകിയിട്ടില്ല. മര്‍ഹൂം അമാനി മൌലവി സൂറത്ത്ലുഖ്മാന്‍ ആറാം ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ സംഗീതോപകരണം നിഷിദ്ധമാണ് എന്ന് വ്യെക്തമായിപറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഇസ്ലാമിക മര്യാദകള്‍ പാലിച്ചു കൊണ്ടുള്ള കേവല കവിതാ രചനയുംഗാനാലാപനവും അനുവദനീയമാണ് എന്നെ ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.

കൂടുതല്‍ അറിയുന്നവന്‍ അല്ലാഹുവാണ്.

Sunday, November 16, 2014

സസ്നേഹം എന്‍റെ സുഹൃത്തിന് ..,



സസ്നേഹം എന്‍റെ സുഹൃത്തിന് ..,

              ഞാനിങ്ങനെ ഒരു എഴുത്ത് എഴുതാന്‍ കാരണം മനസ്സില്‍ കുറെ നാളായി കൊണ്ട് നടക്കുന്ന, താങ്കളോട് പറയണം എന്ന് കരുതുന്ന, എന്നാല്‍ നേരിട്ട് പറയാന്‍ പലപ്പോഴും ശ്രമിച്ചിട്ടും എന്‍റെ സ്വാഭാവിക പ്രകൃതം കൊണ്ട് നടക്കാതെ പോയ ഒരു വിഷയം അറിയിക്കാനാണ്. ഇനിയും താങ്കളെ അറിയിക്കാന്‍ വൈകിയാല്‍ പിന്നീട് എനിക്ക് ഖേദിക്കേണ്ടി വന്നേക്കാം എന്ന് കരുതിയാണ്, ഈ ഉദ്യമത്തിന് മുതിരുന്നത്. ആദ്യമായി മുന്‍ വിധിയില്ലാതെ താങ്കള്‍ ഇതവസാനം വരെ വായിക്കണം എന്ന് അപേക്ഷിക്കുന്നു. അത് പറയാന്‍ കാരണം  അല്‍പ സമയം കൊണ്ട് സംഭിക്കാവുന്ന, റിക്ടര്‍ സ്കെയിലിലെ 9 കടന്നെക്കാവുന്ന മാരക ശേഷിയുള്ള ഭൂമി കുലുക്കത്തെ കുറിച്ചുള്ള മുന്നറിയിപ്പ് ഫ്ലാഷ് ന്യൂസിലൂടെയോ മറ്റോ,അറിഞ്ഞിട്ടും അതെകുറിച്ച് താങ്കളോട് പറയാതെ ഞാന്‍ മാത്രം സുരക്ഷിതമായ ഇടത്തേക്ക് രക്ഷപ്പെട്ടുവെങ്കില്‍, ആ ഭൂമി കുലുക്കത്തില്‍ സാരമായ പരിക്ക് പറ്റി ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍, താങ്കള്‍ എന്നെ കുറിച്ച് എങ്ങിനെയാവും ചിന്തിക്കുക, എന്ന് എന്‍റെ മനസ്സിനെ അലട്ടുന്നത് കൊണ്ടും സൃഷ്ടാവ് എന്നെ ഏല്‍പിച്ച എന്‍റെ ഉത്തരവാദിത്വം നിറവേറ്റാതിരുന്നാല്‍ എനിക്കു നാളെ അതെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയില്ല എന്ന തിരിച്ചറിവുമാണ്  എന്‍റെ മനസ്സിന്‍റെ പിന്നാക്കം വലിക്കല്‍ ഭേദിച്ച് കൊണ്ട് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

                   ഞാനും നിങ്ങളും എല്ലാം ഇവിടെ പ്രവാസിയാണ് എന്നത് പോലെ തന്നെ, ഈ ഭൂമി ലോകത്തും നമ്മള്‍ അടക്കം എല്ലാ മനുഷ്യരും പ്രവാസികള്‍ തന്നെയാണ്. ഈ ജീവിതം കൊണ്ട് എല്ലാം അവസാനിക്കില്ല എന്ന് ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ മാത്രമല്ല, യുക്തി സഹാമായി ചിന്തിക്കുന്ന ഏതൊരാളും മനസ്സിലാക്കും. കാരണം ഒരു മൊട്ടു സൂചി പോലും സ്വയം ഉണ്ടാകുക എന്നത് സംഭവ്യമല്ലല്ലോ. എന്നിരിക്കെ കോടാനുകോടി നക്ഷത്രങ്ങളും നമുക്ക് ചുറ്റുമുള്ള സര്‍വ ചരാചരങ്ങളും സൃഷ്ടിച്ചതിനു പിന്നിലെ ശക്തി, അത് ജനിച്ചവരോ മരിച്ചവരോ ആയിരിക്കില്ല, ആദിയും അന്ത്യവും ഇല്ലാത്ത എല്ലാറ്റിനും കഴിയുവുള്ള, ഏകനായ ഒരു സൃഷ്ടാവ് തന്നെയാകണം, എല്ലാറ്റിനും കഴിവുള്ള ഒരാളാണ് എങ്കില്‍ അവനെ സഹായിക്കാന്‍ മറ്റ് ദൈവങ്ങള്‍ ഉണ്ടാകുക എന്നത് ദൈവം എന്ന പദത്തിന്‍റെ അന്ത:സത്തക്കു യോജിക്കില്ലല്ലോ? അതിനാല്‍ അവനോടൊപ്പം അവനെപ്പോലെയോ, അവനെ സഹായിക്കാന്‍ അവന്‍റെ കീഴിലുള്ള കുറെ പേരോ ഉണ്ടാകുക എന്നത്  ദൈവത്തിനു ചെരാവതല്ലല്ലോ?. അവന്‍ സൃഷ്ടിച്ച സൂര്യ ചന്ദ്ര നക്ഷത്രങ്ങളും മറ്റു ജീവജാലങ്ങളുമെല്ലാം അവന്‍ നിശ്ചയിച്ചു കൊടുത്ത ഒരു പരിധി ക്കുള്ളില്‍ ചലിക്കുകയും അത് അതിലംഘിക്കാതെ തന്നെ അവയുടെ ഒക്കെ നിര്‍ണ്ണയിക്കപ്പെട്ട ജീവചക്രം, പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. എന്നാല്‍ മനുഷ്യന്‍ മാത്രമാണ് ഇതിനപവാദമായി, തന്നിഷ്ടം പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ടത്‌ എങ്കിലും, എല്ലാ വസ്തുക്കള്‍ക്കും നിര്‍ണ്ണയിക്കപ്പെട്ട, അലംഘനീയമായ മാര്‍ഗം നല്‍കിയ സൃഷ്ടാവ് മനുഷ്യനെയും കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാതിരിക്കുക എന്നത് യുക്തിയാവില്ലല്ലോ?

        മനുഷ്യനൊഴികെ ഈ പ്രപഞ്ചത്തിലെ മറ്റെല്ലാ വസ്തുക്കളും ഒരവധിയെത്തിയാല്‍ നശിക്കുകയും അതോടെ അവസാനിക്കുകയും ചെയ്യുമെങ്കിലും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇഷ്ടമനുസരിച്ച് എന്തും പ്രവര്‍ത്തികാനുള്ള കഴിവും നല്‍കപ്പെട്ട മനുഷ്യനെ, അവന്‍റെ കര്‍മങ്ങള്‍ ക്കനുസരിച്ച് രക്ഷാ ശിക്ഷകള്‍ നല്‍കാന്‍ വേണ്ടി വീണ്ടും ഒരുമിച്ചു കൂട്ടുക എന്നത് നീതിയുടെ തേട്ടമാണ്. കാരണം, ഈ ജീവിതത്തോടെ എല്ലാം അവസാനിക്കുമായിരുന്നുവെങ്കില്‍ അവന്‍റെ കോടാനു കോടി സൃഷ്ടികളില്‍ അതിക്രമം കാണിക്കുന്ന മനുഷ്യനെ സര്‍വ്വ തന്ത്ര സ്വതന്ത്രനാക്കിയാതിനാല്‍, അവരിലെ ബലഹീനര്‍ക്ക് മേല്‍ ബലവാന്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്ന തുല്യതയില്ലാത്ത ക്രൂരതകളും അതിക്രമങ്ങളും, അതോടെ അവസാനിക്കുന്നുവെങ്കില്‍ അവിടെ ദൈവം പൂര്‍ണ നീതി നടപ്പാക്കി എന്ന് പറയാന്‍ കഴിയില്ലല്ലോ?. യഥേഷ്ടം കുറ്റ കൃത്യങ്ങള്‍ ഇന്ന് നമ്മുടെ മുന്നില്‍ നടമാടിക്കൊന്ടെയിരിക്കുന്നു. അവയില്‍ പലതിനും ലോകത്ത് നിലവിലുള്ള നിയമ സംവിദാനത്തിന്‍റെ കണ്ണില്‍ പെടാത്തതും, ഇനി പിടിക്കപെട്ടതിന് പോലും ചെയ്ത അക്രമത്തിനനുസരിച്ച പൂര്‍ണമായ ശിക്ഷ നല്‍കാനോ, ഇരയാക്കപെട്ടവര്‍ക്ക് അര്‍ഹമായ നീതി നല്‍കാനോ  കഴിയാത്ത, നൂറു സംഭവങ്ങള്‍ നമുക്കോരോരുത്തര്‍ക്കും ഓര്‍ത്തെടുക്കാന്‍ കഴിയുമെല്ലോ. എങ്കില്‍ അത്തരം ക്രൂര കൃത്യങ്ങളും അതിക്രമങ്ങളും ചെയ്തവര്‍ നിയമത്തിന്‍റെ കണ്ണ് മൂടിക്കെട്ടിയും അധികാരത്തിന്‍റെയും പണത്തിന്‍റെയും സ്വാധീനം കൊണ്ടും ശിക്ഷിക്കപ്പെടാതെയോ, അര്‍ഹമായ ശിക്ഷ നേരിടാതെയോ ഈ ലോകത്ത് നിന്ന് മറ്റുള്ളവരെ പോലെ തന്നെ ജീവിച്ചു മരണപ്പെട്ടു പോകുകയും അതോടെ എല്ലാം അവസാനിക്കുകയും ചെയ്യുന്നുവെങ്കില്‍ ദൈവം നീതിമാനാകുന്നതെങ്ങിനെ? ഏതൊരു പ്രവര്‍ത്തിക്കും തത്തുല്യമായ പ്രതി പ്രവര്‍ത്തനം ഉണ്ടാകുക എന്നത് ഭൌതിക ശാസ്ത്രത്തില്‍ പോലും അറിയപ്പെടുന്ന നിയമാമാണ് എങ്കില്‍, ദ്രോഹിക്കപ്പെട്ട ഇരകള്‍ക്കും അക്രമികള്‍ക്കും ഇടയില്‍ നീതി നടപ്പാകുക എന്നത്, ഈ ലോകത്ത് വെച്ച് ലഭിക്കാതെ പോയ നീതി ലഭിക്കാന്‍ അക്രമത്തിനു ഇരയായവര്‍ യോഗ്യരാണ്‌ എന്നതിനാല്‍ തന്നെ ഈ ജീവിതത്തിനു ശേഷം മറ്റൊരു ജീവിതത്തിന്‍റെ അനിവാര്യത തെളിയിക്കുന്നു. അത് കൊണ്ടാണ് ഈ ലോകത്ത് കൊമ്പുള്ള ആട് അതില്ലാത്ത ആടിനെ കുത്തിയെങ്കില്‍ പരലോകത്ത് കൊമ്പില്ലാതിരുന്ന ആടിന് കൊമ്പു കൊടുത്ത് തന്നെ കുത്തിയ കൊമ്പുണ്ടായിരുന്ന ആടിനെ തിരിച്ചു കുത്തി നീതി നടപ്പാക്കുന്ന ഒരു ദിവസം വരാനിരിക്കുന്നു.

                ഇനി ചിന്തികാനുള്ളത്, ഈ ലോകത്തെ സര്‍വ്വ തന്ത്ര സ്വന്തന്ത്രമായ ജീവിത ശേഷം വരുന്ന നമ്മുടെയൊക്കെ രണ്ടാം ജന്‍മം, അഥവാ ഈ ലോകത്തെ പരീക്ഷണത്തിന് ശേഷം വരുന്ന ഫലപ്രഖ്യാപനത്തിനു നമ്മളൊക്കെ തയ്യാറാ കേണ്ടതുണ്ട് എങ്കില്‍ ആ പരീക്ഷ വിജയിക്കാന്‍ നമുക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കേണ്ടതും ആ സൃഷ്ടാവ് തന്നെയാകണമെല്ലോ?. ഈ കാണുന്ന സൃഷ്ടി പ്രപന്ജത്തിനു മുഴുവന്‍ ഒരു സൃഷ്ടാവ് ഉണ്ടെന്നും മരണത്തിനു ശേഷം നമ്മുടെ ചെയ്തികള്‍ അവനാല്‍ ചോദ്യം ചെയ്യപ്പെടും എന്നും വിശ്വസിക്കുന്നവര്‍ പോലും പക്ഷെ, അങ്ങിനെ ചോദ്യം ചെയ്യുന്നവന്‍, അഥവാ സൃഷ്ടാവ്, പരലോക മോക്ഷമെന്ന നമ്മുടെയൊക്കെ പരമാമായ ലക്‌ഷ്യം നേടാന്‍ കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടാകണമെന്നത് ഗൌരവത്തിലെടുത്തോ എന്നത് സംശയമാണ്. കാരണം ഈ അഖിലാണ്ഡ മണ്ഡലങ്ങളും പലര്‍ ചേര്‍ന്ന് സൃഷ്ടിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യില്ല എങ്കില്‍ താന്തോന്നിയായ മനുഷ്യനെ പരലോകമോക്ഷം കൈവരിക്കാന്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതും ഏകനായ സൃഷ്ടാവ് തന്നെയായിരുക്കുമെല്ലോ? 

          ഞാനും നിങ്ങളും ജന്‍മം കൊണ്ട് അനന്തരമായി കിട്ടിയ മതത്തില്‍ പ്രത്യേകിച്ച് ഒരു പുന:പരിശോധനയും നടത്താതെ നീങ്ങുന്നവരാണ്. അപ്പോള്‍ ഈ കാണുന്ന സൃഷ്ടിപ്രപന്ജം മുഴുവന്‍ സൃഷ്ടിച്ചത് വേറെ വേറെ ശക്തികള്‍ അല്ല എങ്കില്‍ അവയെ നിയന്ത്രിക്കുന്നത്‌ അനേകം ദൈവങ്ങളല്ല എങ്കില്‍, നിശ്ചയം മനുഷ്യര്‍ക്കൊന്നടങ്കം മോക്ഷ പ്രാപ്തിക്കു ഒരേ മാര്‍ഗമാല്ലാതെ ഉണ്ടാവുക സാധ്യമല്ല!. അത് ഏതാണെന്ന് തിരിച്ചറിയാതെ എനിക്കു എന്‍റെ മതം നിങ്ങള്‍ക്ക് നിങ്ങളുടെ മതം എന്ന് കരുതി ഞാനും നിങ്ങളും ജനിച്ചുവീണ മതത്തില്‍ തുടരുന്നുവെങ്കില്‍ നമ്മളില്‍ ഒരാള്‍ തീര്‍ച്ചയായും ദൈവ മാര്‍ഗത്തിലല്ല എന്ന് മരണ ശേഷമെങ്കിലും ബോധ്യമാകുമെന്നത് ഉറപ്പാണ്. ജീവിതത്തിലെ വളരെ ചെറിയ കാര്യങ്ങള്‍ പോലും വളരെ ചിന്തിച്ചും പഠിച്ചും മാത്രം തീരുമാനിക്കുന്ന നമ്മള്‍ പരമമായ ലക്ഷ്യമായ മോക്ഷപ്രാപ്തിക്ക് നിര്‍ബന്ധമായും സ്വീകരിക്കേണ്ട ദൈവീകമായ മാര്‍ഗം തെരഞ്ഞെടുക്കുന്നതില്‍ എങ്ങിനെ ഉദാസീനനാകുന്നു?.

                 ഇസ്ലാം കേവലം അറബികള്‍ക്കോ മുഹമ്മദ്‌ എന്ന പ്രവാചകന്‍റെ അനുയായികള്‍ക്കോ അല്ല, ഈ ലോകം സൃഷ്ടിച്ച പരിപാലിക്കുന്ന സൃഷ്ടാവില്‍ നിന്ന് ആദ്യത്തെ മനുഷ്യന്‍ മുതല്‍ അവസാനത്തെ മനുഷ്യന് വരെ ദൈവമാര്‍ഗം വിവരിക്കുന്ന മതമാണ്‌. ഇത് പറയുമ്പോള്‍ താങ്കള്‍ മതത്തെ ഗൌരവമായി എടുക്കാതെ, ജീവിച്ചിരിക്കുന്ന കാലം, മറ്റുള്ളവര്‍ക്ക് ഉപദ്രവം ഒന്നും ചെയ്യാതെ നല്ല നിലയില്‍ ജീവിക്കുക, മരണത്തിനു ശേഷം വരുന്നത് വരട്ടെ എന്ന് അലസമായി ഈ ജീവിതത്തിനു ശേഷമുള്ള അവസ്ഥയെ കുറിച്ച് വിലയിരുത്തുന്ന മാനസികാവസ്ഥയാണ് എങ്കില്‍ കേവലം ഇത് അവസാനിക്കുന്നിടത്ത് ഇതിനെ കുറിച്ചുള്ള താങ്കളുടെ ചിന്തയും അവസാനിക്കുകയും താങ്കള്‍ പഴയ പടി തുടരുകയും ചെയ്യും. അതല്ല, ഇന്ന് നിലകൊള്ളുന്നതാണ് ശരിയെന്നും മോക്ഷമാര്‍ഗമെന്നും ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് താങ്കള്‍ എങ്കില്‍ ഞാന്‍ ഈ പറഞ്ഞതില്‍ ശക്തമായ വിയോജിപ്പുണ്ടാകാം, നേരിട്ടല്ലെങ്കില്‍ പോലും ഞാന്‍ പറഞ്ഞതിനെ ഖണ്ഡിക്കാന്‍ താങ്കളുടെ മനസ്സ് അതിയായി ആഗ്രഹിച്ചേക്കാം. 

    അത് പോലെ, നൈമിഷികമായ ഈ ജീവിതത്തെക്കാളുപരി പ്രയപ്പെട്ടവരെയെല്ലാം വിട്ടേച്ചു, ഒരു ജന്‍മം കൊണ്ട് നേടിയതും സ്വപനം കണ്ടതും എല്ലാം ബാക്കിയാക്കി ഏതു നിമിഷവും യാത്ര തിരിക്കെണ്ടാവനാണ് എന്നും, ശേഷം സൃഷ്ടാവിന്‍റെ വിധിയനുസരിച്ച് സ്വര്‍ഗ്ഗ നരക ങ്ങളി ലൊന്നില്‍ മറ്റൊരു മരണമില്ലാതെ അനന്തമായി കഴിയെണ്ടാവനാണ് എന്ന് തിരിച്ചരിയുന്നുവെങ്കില്‍, ഇത് അവസാനിക്കുന്നെടത്തു നിങ്ങള്‍ തുടങ്ങും, സൃഷ്ടാവിനെ അറിയാന്‍. ആ യാത്ര നിങ്ങളെ കൊണ്ടെത്തിക്കുക നിത്യ വിജയത്തിലെക്കായിരിക്കും. കാരണം ഇന്ന് ലോകത്ത് നിലവിലെ മതഗ്രന്ഥ ങ്ങളില്‍ സൃഷ്ടാവില്‍ നിന്നുള്ളത് എന്നു പൂര്‍ണമായി ഉറപ്പിക്കാന്‍ കഴിയുന്നത്‌ വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്. 114 അധ്യായങ്ങളിലായി ആറായിരത്തില്‍ പരം വചനങ്ങള്‍. അതില്‍ മനുഷ്യന്‍റെ ബുദ്ധിയുമായി നേരിട്ട് സംവദിക്കുന്ന, ഭൂത ഭാവി കാല ചരിത്ര സംഭവങ്ങളിലൂടെ, അന്ന് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര സങ്കീര്‍ണമായ ശാസ്ത്ര പരാമര്‍ശങ്ങിലൂടെ, അത് ഗോള ശാസ്തത്തിലും ഭ്രൂണ ശാസ്ത്രത്തിലും ജീവ ശാസ്ത്രത്തിലും അടക്കം വിവിധ ശാസ്ത്ര ശാഖകളിലും മറ്റും നടത്തിയ കൃത്യമായ പരാമര്‍ശങ്ങളിലൂടെ, ധര്‍മ്മാധര്‍മ വിവക്ഷയിലൂടെ ഏതൊരു സത്യാന്വേഷിക്കും അത്ഭുതത്തോടെയല്ലാതെ വായിച്ചു തീര്‍ക്കാനാവാത്ത, സൃഷ്ടാവിങ്കല്‍ നിന്നുള്ളതെന്ന വ്യെക്തമായ സൂചനകള്‍ എമ്പാടുമുള്ള തെറ്റുകളോ അബദ്ധങ്ങ ളോ ഇല്ലാത്ത വൈരുദ്ധ്യങ്ങളേതുമില്ലാത്ത ഒരേ ഒരു ദൈവീക ഗ്രന്ഥം.  ഇത് കേവലം മുസ്ലിംകളുടെ ഒരവകാശവാദമായി കാണാതെ പരിശോധിക്കാന്‍ മേനെക്കെടുക. ഏതാനും ഖുര്‍ആനിക വചനങ്ങള്‍ കാണുക:

''നബിയെ, പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ (ദൂതന്‍.) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം. (7:158)

''ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.'' (49:13)

''ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌. (2:21)

''മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു. (22:5)

''മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ. (22:73)

''മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്‍റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ.'' (31:33)

മേല്‍ വചനങ്ങള്‍ ഖുര്‍ആനില്‍ നിന്നുള്ളതാണ്. ഏക ദൈവ വിശ്വാസത്തിന്‍റെ ചില പരാമര്‍ശങ്ങള്‍ ഇന്ന് നിലവിലെ മത ഗ്രന്ഥങ്ങളില്‍ എല്ലാം കാണാമെങ്കിലും കാലാന്തരങ്ങള്‍ക്കിടെ ഖുര്‍ആന്‍ ഒഴികെയുള്ള എല്ലാ ഗ്രന്ഥങ്ങളിലും കടത്തി കൂട്ടലുകള്‍ നടന്നു എന്നത് കൊണ്ടാണ് ഖുര്‍ആന്‍ ഒഴികെയുള്ള മതഗ്രന്ഥ ങ്ങളുടെയൊക്കെ അനുയായികളില്‍ ബഹു ദൈവ ചിന്തയും ആരാധാനയും കടന്നു വന്നതും, ആ ഗ്രന്ധങ്ങളിലോക്കെയും പരസ്പര വൈരുദ്ധ്യങ്ങള്‍ കാണപ്പെടുകയും ചെയ്യുന്നത്. എന്നാല്‍ ഖുര്‍ആനില്‍ എന്തെങ്കിലും വൈരുദ്ധ്യമോ, തെളിയിക്കപെട്ട ഏതെങ്കിലും ചരിത്ര വസ്തുതകള്‍ക്കോ ശാസ്ത്ര സത്യങ്ങള്‍ക്ക് എതിരായ പരാമാര്‍ശമോ കണ്ടെത്താന്‍ കഴിയില്ല. 1400 വര്‍ഷം മുന്‍പ് അറേബ്യ യിലെ മനല്‍ക്കാടുകളിലോന്നില്‍ ജനിച്ച എഴുത്തും വായനയും വശമില്ലാത്ത ഒരാള്‍ക്ക് സങ്കീര്‍ണങ്ങളായ ആധുനികരായ ശാസ്ത്രഞ്ജര്‍ മാത്രം കണ്ടെത്തിയ സത്യങ്ങള്‍ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്താന്‍ കഴിയില്ല, അതിനാല്‍ തന്നെ ഈ ഖുര്‍ആന്‍ സൃഷ്ടാവില്‍ നിന്ന് ചിന്തിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടിയുള്ള വ്യെക്തമായ ദൈവിക വചനങ്ങളാണ്. ഖുര്‍ആന്‍ പറയുന്നത് കാണുക..

''അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.'' (4:82)

ഇതോടു കൂടി എന്‍റെ ബാധ്യത, അവസാനിക്കുന്നു, മനുഷ്യര്‍ ഒരൊറ്റ സമൂഹമായിരുന്നു, അവന്നു ആരാധനക്കായി ഒരേ ഒരു സൃഷ്ടാവും. കാലങ്ങള്‍ കടന്നു പോയപ്പോള്‍ ജനങ്ങള്‍ ഭിന്നിക്കുകയും അവര്‍ക്ക് തോന്നിയതിന്‍റെ പിറകെ പോകുകയും ചെയ്തു. അപ്പോഴൊക്കെ സത്യത്തിലേക്ക് തിരിച്ചു വിളിക്കാന്‍ അവന്‍ എല്ലാ സമൂഹത്തിലെക്കും, ഒരു ലക്ഷത്തില്‍ പരം ദൈവ ദൂതന്‍മാരെ അയക്കുകയുണ്ടായി. ഇന്ത്യയടക്കം ലോകത്തിന്‍റെ എല്ലാ കോണുകളിലും അവന്‍റെ ദൂതന്‍മാര്‍ കാലത്തിന്‍റെ വിവധ ഘട്ടങ്ങളില്‍ അത്തരം ഏക ദൈവാരാധനയുടെ സന്ദേശം എത്തിയെന്ന് തന്നെയാണ്, ഇപ്പോഴും ഹൈന്ദവ ഗ്രന്ധങ്ങളിലടക്കം ബാക്കിയായ വിഗ്രഹാരാധന എതിര്‍ത്തും ഏക ദൈവ പ്രോക്തമായ ശ്ലോകങ്ങളും സൂചിപ്പിക്കുന്നത്.

 വേദഗ്രന്ഥങ്ങളില്‍ ഇന്നും അന്തര്‍ ലീനമായി കിടക്കുന്ന യഥാര്‍ത്ഥ ഏക ദൈവ സങ്കല്‍പ്പത്തിന്‍റെ ചില ശേഷിപ്പുകള്‍ കൂടി കാണുക;
"ന തസ്യ പ്രതിമാ അസ്തി യസ്മ നാമ മഹദ് യശ:" അവന്റെ യശസ് എല്ലായിടത്തും വ്യാപിച്ചിരിക്കുന്നുഅവനെ മറ്റൊന്നിനോടും  ഉപമിക്കാന്‍ കഴിയുകയില്ല (യജുര്‍വേദം 32:3-4, )

     "അന്ധാ തമാ പ്രവിഷന്തി യെ അസംഭുതി മുപാസ്തെ" (യജുര്‍വേദം 40:9 ) ''യാതൊരുവന്‍ പ്രകൃതി ശക്തികളെ ആരാധിക്കുന്നുവോ അവന്‍ അന്ധകാരത്തില്‍ പ്രവേശിക്കും.'' (വെള്ളം, വായു, തീ, സൂര്യ നക്ഷത്രാദികള്‍ ). ''യാതൊരുവന്‍ സംഭുതിയെ ഉപാസിക്കുന്നുവോ അവര്‍ അന്ധകാരത്തില്‍ ആണ്ടുപോകും ..(സംഭുതി എന്നാല്‍ മനുഷ്യ കരങ്ങളാല്‍ സൃഷ്ടിക്കപ്പെടത് , അഥവാ മേശ കസേര, ചിത്രങ്ങള്‍, പ്രതിമ തുടങ്ങിയവ.). 

 ദൈവത്തെ കുറിച്ചുള്ള ഉപനിഷത്തിലെ ഒരു ശ്ലോകം കാണുക " ഏകം എവദ്വിതിയം "  " അവന്‍ ഏകനാണ് രണ്ടാമതൊന്നില്ലാത്ത"  (ചന്ദഗ്യോപനിഷത് 6:2:1)

              ഇനി ബ്രഹ്മ സൂത്രത്തില്‍ പറയുന്നത് കാണുക : 'ഏകം ബ്രഹ്മം ദ്വിതിയ നസ്തെ'' ദൈവം ഏകനാണ്, രണ്ടാമത് ഇല്ലാത്ത".' വേറെയും ഏക ദൈവ സങ്കല്‍പത്തെ സൂചിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും.

            അത് പോലെ ക്രിസ്തുമത വേദ പുസ്തകങ്ങളില്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഏക ദൈവത്തെ കുറിച്ച പരാമര്‍ശങ്ങള്‍ നിരവധിയാണ്.

''ആകയാല്‍ യിസ്രായേലേ, നിന്‍റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാ വഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്‍റെ ദൈവമായ യഹോവയെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും കൂടെ സേവിക്കയും ഞാന്‍ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്‍പനകളും ചട്ടങ്ങളും നിന്‍റെ നന്‍മക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്‍റെ ദൈവമായ യഹോവ നിന്നോട് ചോദിക്കുന്നത് എന്ത്?'' (ആവര്‍ത്തന പുസ്തകം10:12-13)

ആകയാല്‍ ഇന്നുള്ളതു  പോലെ നിങ്ങള്‍ അവന്‍റെ ചട്ടങ്ങള്‍ അനുസരിച്ചു നടപ്പാനും അവന്‍റെ കല്‍പനകള്‍ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കല്‍ എകാഗ്രമായിരിക്കട്ടെ.'' (ഒന്ന് രാജാക്കന്‍മാര്‍ 8:61)

''അടിമ വീടായ മിസ്രയിം ദേശത്തു നിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്ക് ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമ അരുതു. അവയെ നമ്സ്കരിക്കുകയോ സേവിക്കയോ ചെയ്യരുത്. (പുറപ്പാട് 20:2 -4)

''യിസ്രായേലേ കേള്‍ക്ക ! യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നേ, നിന്‍റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം. '(ആവര്‍ത്തന പുസ്തകം 6:4-5)

              മേല്‍പറഞ്ഞ ക്രിസ്തുമതത്തിലെയും ഹിന്ദുമതത്തിലെയും ഗ്രന്ഥങ്ങളില്‍ ഏക ദൈവ വിശ്വാസത്തെ കുറിച്ചുള്ള വ്യെക്തമായ സൂചനകള്‍ ഉണ്ടായിരിക്കെ, കാലക്രമേണ പ്രവാചകന്‍മാരോടും മഹാ പുരുഷന്‍മാരോടുമുള്ള  ബഹുമാനം  ക്രമേണ ആരാധനയില്‍ എത്തുകയും ഏക ദൈവമെന്ന അവര്‍ പഠിപ്പിച്ച യഥാര്‍ത്ഥ വിശ്വാസം തന്നെ അന്യം നിന്ന് മനുഷ്യര്‍ വിഗ്രാഹാരാധനയിലേക്കും അവന്‍ ഭയക്കുന്ന അവനു അപ്രാപ്യമായ പ്രാപഞ്ചിക ശക്തികളെയും ദൈവത്തിന്‍റെ സ്ഥാനത്തു പ്രതിഷ്ടിക്കുകയുമാണ് ഉണ്ടായതു. ത്രിയേകത്വവും ബഹുദൈവ സങ്കല്‍പവും ക്രമേണ കടന്നു കൂടുകയും അതിനനുസരിച്ച് ദൈവീക വേദ ഗ്രന്ഥങ്ങളില്‍ മനുഷ്യര്‍ കൈകടത്തുലുകള്‍ നടത്തുകയും ചെയ്തത് കൊണ്ടാണ്, മറ്റു മുന്‍കടന്ന എല്ലാ പ്രവാചകരെയും അവര്‍ക്ക് നല്‍കപ്പെട്ട വേദ ഗ്രന്ഥങ്ങളുടെ അസ്ഥിത്വത്തെയും ശരിവെച്ചു കൊണ്ട് അന്തിമ പ്രവാചകനെയും അദ്ദേഹത്തിലൂടെ യഥാര്‍ത്ഥ ദൈവീക സന്ദേശമായ, മനുഷ്യ കൈകടത്തുലകള്‍ അസാധ്യമായ അന്തിമ ഗ്രന്ഥമായ ഖുര്‍ആനിനെ അവതരിപ്പിച്ചത്.

                ഇനി യേശു വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച് അഥവാ മുഹമ്മദ്‌ (സ)യെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ബൈബിളില്‍ ഇങ്ങനെ വായിക്കാം.

            അദ്ദേഹം പറഞ്ഞു: "ഞാന് പോകുന്നത് നിങ്ങളുടെ നന്മയ്ക്കാണ്. ഞാന്‍ പോകാതിരുന്നാല്‍ സഹായകന്‍  (പാരക്ളിറ്റോസ്) നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന് പോയാല്‍ അവനെ നിങ്ങളുടെ അടുത്തേക്ക് ഞാന് അയക്കും. അവന് വരുമ്പോള്‍ പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തും''. (യോഹന്നാന്‍ 16:7,8) 

യേശു വീണ്ടും പറഞ്ഞു
"ഇനിയും പല കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്നാല് ഇപ്പോള്‍ നിങ്ങള്‍ക്ക് അത് താങ്ങാന്‍ സാധ്യമല്ല. സത്യാത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ എല്ലാ സത്യത്തിലേക്കും നയിക്കും. സ്വന്തം അധികാരത്തില്‍ ഒന്നും അവന്‍ പറയുകയില്ല. എന്നാല്‍ താന്‍ കേള്ക്കുന്നതെന്തും അവന് പറയും. വരാനിരിക്കുന്ന കാര്യങ്ങള് അവന് നിങ്ങളോട് പ്രഖ്യാപിക്കും''. (യോഹന്നാന്‍ 16:12-14)

                 മാത്രമല്ല അന്തിമ പ്രവാചകനായ മുഹമ്മദ്‌ (സ) യുടെ ആഗമനത്തെ കുറിച്ച് ഹിന്ദു പുരാണത്തിലും വ്യെക്തമായ പരാമര്‍ശങ്ങള്‍ കാണാം.. അത്തരം ഏതാനും വചനങ്ങള്‍ കാണുക.

''ഏത സ്മിന്നന്തരേ മ്ളേഛ ആചാരേണ്യ സമന്വിത; മഹാമദ ഇതിഖ്യാദഃ ശിഷ്യശാഖാ സമന്വിതം" (ഭവിഷ്യല് പുരാണം 3:3:3:5 ) (അപ്പോള്‍ മഹാമദ് എന്ന പേരുള്ള വിദേശിയായ ലോകാചാര്യന് തന്‍റെ ശിഷ്യഗണങ്ങളോടുകൂടി പ്രത്യക്ഷപ്പെടും).

         ആ മഹാനായ പ്രവാചകന്‍റെ അനുയായികളെക്കുറിച്ചും സാംസ്ക്കാരിക ചിഹ്നങ്ങളെക്കുറിച്ചും കൂടി വിവരിക്കുന്നുണ്ട് ഭവിഷ്യല് പുരാണത്തില്‍. "അദ്ദേഹത്തിന്‍റെ അനുയായികള്‍  ചേലാകര്‍മ്മം ചെയ്യും. അവര്‍ കുടുമവെക്കുകയില്ല.അവര്‍ താടി വളര്‍ത്തും. അവര്‍ വിപ്ളവകാരികളായിരിക്കും.പ്രാര്‍ത്ഥനക്ക് വരാന്‍ അവര്‍ ഉറക്കെ ആഹ്വാനം ചെയ്യുംപന്നിയെ ഒഴിച്ച് മറ്റ് മിക്ക മൃഗങ്ങളെയും അവര്‍ ഭക്ഷിക്കും. ശുദ്ധിചെയ്യാന് ദര്‍ഭ ഉപയോഗിക്കുന്നതിന് പകരം സമരം ചെയ്ത് അവര്‍ പരിശുദ്ധരാവും. മതത്തെ മലിനപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല് മുസൈലവന്‍മാര്‍ എന്നവര്‍  അറിയപ്പെടും. മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നായിരിക്കും''. (ഭവിഷ്യല്‍  പുരാണം 3:3:3: 25-28)

                ഇതൊക്കെ, വേദ ഗ്രന്ഥങ്ങളില്‍ ഇതൊന്നും കേവലം യാദൃശ്ചിക മായി വന്നതല്ല ലോക സൃഷ്ടാവ് മതമാമായി ഒന്നേ നിശ്ചയിച്ചിട്ടുള്ളൂ എന്നും കാലങ്ങള്‍ കടന്നു പോകവേ, മനുഷ്യര്‍ അതില്‍ കടത്തി കൂട്ടലുകള്‍ നടത്തുകയാണ് ഉണ്ടായത് എന്നും വ്യെക്തമാക്കുന്നതാണ്. അങ്ങിനെ മനുഷ്യര്‍ ദൈവത്തിന്‍റെ മാര്‍ഗത്തില്‍ നിന്ന് അകന്നു പോകുമ്പോള്‍ ലോകത്തിന്‍റെ നാനാ ദിക്കുകളിലേക്ക് അവന്‍ മനുഷ്യരില്‍ പെട്ട ചിലരെ തെരഞ്ഞെടുത്തു അവന്‍റെ ദൂതനായി അയക്കുകയും മനുഷ്യരെ നേര്‍മാര്‍ഗത്തി ലേക്ക് തിരിച്ചു വിളിക്കാന്‍ അവരിലൂടെ  വേദങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു പോന്നു, എന്നാല്‍ മുഹമ്മദ്‌ (സ) എന്ന പ്രവാചകനിലൂടെ ആ ശൃംഖല അവസാനിക്കുകയും, വേദ ഗ്രന്ഥങ്ങളില്‍ അവസാനത്തേതായ വിശുദ്ധ ഖുര്‍ആന്‍ ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക്‌ മാര്‍ഗ ദര്‍ശനമായി , മുന്‍പ് കഴിഞ്ഞു പോയ വേദങ്ങളില്‍ നിന്ന് ഭിന്നമായി യാതൊരു മാറ്റ തിരുത്തലും നടത്താന്‍ കഴിയാത്ത വിധം സര്‍വ ശക്തനാല്‍ സംരക്ഷിക്കപെടുകയും ചെയ്യും. അത് കൊണ്ട് മറ്റേതു വേദ ഗ്രന്ഥത്തിന്‍റെ അനുയായികളും മോക്ഷമാഗ്രഹിക്കുന്നുവെങ്കില്‍ നമ്മുടെയൊക്കെ സൃഷ്ടാവിനാല്‍ നമുക്കായി അവതരിപ്പിക്കപെട്ട, ഒരു കൈ കടത്തലും നടത്താന്‍ സാധ്യമല്ലാത്തവിധം ഇന്നും അജയ്യമായി നിലകൊള്ളുന്ന ഖുര്‍ആനിലെ സന്ദേശങ്ങള്‍ അറിയുകയും നമ്മുടെ സൃഷ്ടാവിന്‍റെ യഥാര്‍ത്ഥ പാതയില്‍ എത്തുകയും നിര്‍ബന്ധമാണ്‌.

''മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്‌) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു.'' (2:213)

''പറയുക: ഹേ; ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ അവന്‍ തന്‍റെ ഗുണത്തിന് തന്നെയാണ് നേര്‍വഴി സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ച് പോയാല്‍ അതിന്‍റെ ദോഷവും അവന് തന്നെയാണ്‌. ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനല്ല.'' (10:108)

''അതുപോലെ നിനക്കും നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അപ്പോള്‍ നാം (മുമ്പ്‌) വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നതാണ്‌. കൂട്ടരിലും അതില്‍ വിശ്വസിക്കുന്നവരുണ്ട്‌. അവിശ്വാസികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല.'' (29:47)

''(നബിയേ,) പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. ആകാശങ്ങളിലും ഭൂമിയിലുമുള്ളത് അവന്‍ അറിയുന്നു. അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍. ''(29:52)
  

                  അവസാനിപ്പിക്കുകയാണ്, ഞാന്‍ ഇത് കൊണ്ട് ഉദ്ദേശിച്ചത് ആദ്യം സൂചിപ്പിച്ച, എനിക്കു ബോധ്യപ്പെട്ട, വരാനുള്ള ഘോരമായ അപകടം, അതിനെ കുറിച്ച് അശ്രദ്ധനായ താങ്കളെ അറിയിക്കുക എന്നത് മാത്രമാണ്. അല്ലാതെ, കേവലം ഒരാളെ കൂടി എന്‍റെ മതത്തില്‍ ചേര്‍ത്തു കൊണ്ട് ഏതെങ്കിലും തരത്തിലുള്ള ഭൌതിക നേട്ടം ഞാന്‍ ഉദ്ദേശിക്കുന്നില്ല. മറിച്ചു, നിങ്ങളെ പോലെയുള്ള സുമനുസ്സുള്ള ഒരാളോടു, കേവലം നല്ല മൊബൈല്‍ ഫോണിനെ കുറിച്ചും വാഹനത്തെ കുറിച്ചും മറ്റു ഭൌതിക വിഷയങ്ങള്‍ മാത്രം പറഞ്ഞു, നാളെയെ കുറിച്ചുള്ള മുന്നറിയിപ്പ് മറച്ചു വെക്കുകയും ചെയ്യുക എന്നത് താങ്കളോട് കാണിക്കുന്ന വഞ്ചനയായിരിക്കും എന്ന് ആത്മാര്‍ഥമായി കരുതുന്നത് കൊണ്ടാണ്. കേവലം നൈമിഷികമായ ഈ ലോകത്ത് ആഹാരമോ മരുന്നോ പാര്‍പ്പിടമോ നല്‍കുക എന്നതിനെക്കാളേറെ, ശാശ്വതമായ നാളെയുടെ ലോകത്ത് സൌഭാഗ്യത്തിലും സന്തോഷത്തിലും കഴിയുന്ന ഒരയല്‍കാരനായി താങ്കളെ ഒരുക്കാന്‍ കഴിഞ്ഞാല്‍ അതാണ്‌ ഞാന്‍ ഏറ്റവും വലിയ മനുഷ്യസേവനമായി കാണുന്നത്. അത് തന്നെയാണ് എന്‍റെ സഹോദരനായി ഞാന്‍ കരുതുന്ന താങ്കള്‍ക്കുള്ള എന്‍റെ ഈ കുറിപ്പില്‍ ഉദ്ദേശിക്കുന്നതും. സര്‍വ്വ ശക്തന്‍ തുണക്കട്ടെ.....

Saturday, July 19, 2014

ദഅവത്തു ചിലരുടെ മാത്രം ബാധ്യതയെന്നോ?

ദഅവത്തു ചിലരുടെ മാത്രം ബാധ്യതയെന്നോ?
(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(*(

             പിശാചു ആദമിനെ സുജൂദ് ചെയ്യാന്‍ അല്ലാഹു നല്‍കിയ കല്‍പന ധിക്കരിച്ച കാരണത്താല്‍ പുറത്താക്കപ്പെട്ടപ്പോള്‍ അല്ലാഹുവിനോട് അന്ത്യനാള്‍ വരെ സമയം നീട്ടി വാങ്ങുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ മനുഷ്യര്‍ കടന്നു വരാതിരിക്കാന്‍, അവരുടെ മുന്നിലൂടെയും പിന്നിലൂടെയും പാര്‍ശങ്ങളിലൂടെയും സമീപിച്ചു, പിഴപ്പിക്കാന്‍ ശ്രമിക്കും സ്വിറാത്തുല്‍ മുസ്ത്വഖീമില്‍ ഒരു തടസ്സമായി നില്‍ക്കും എന്ന് പറഞ്ഞതും ശ്രദ്ധേയമാണ്. ഇന്ന് ചിലയാളുകളുടെ ഇസ്ലാമിക ദഅവത്തിനെ കുറിച്ചുള്ള സമീപനം കാണുമ്പോള്‍ വീണ്ടും മനസ്സില്‍ ഓര്‍മ വരുന്നതും ഇത് തന്നെയാണ്. സൂറത്ത് അസ്വര്‍ പഠിപ്പിക്കുന്ന നഷ്ടത്തില്‍ പെടാതെ രക്ഷപ്പെട്ടവരുടെ 4 ഗുണങ്ങളില്‍ മൂന്നാമത്തേത് ഹഖു കൊണ്ടുള്ള ഉപദേശം ആണ്. ഹഖില്‍ പ്രഥമ പ്രധാനമായതാകട്ടെ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ റസൂലുല്ലാഹ് അഥവാ തൌഹീദു ആണ്. ഇവിടെ ലോകത്തെല്ലായിടത്തും കേരളത്തിലും തൌഹീദ് പ്രചരിപ്പിക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അവരൊക്കെ മതിയാക്കി പിന്‍വാങ്ങ ണ മെന്നും, അവര്‍ക്കൊന്നും അതിനു അര്‍ഹതയില്ല അതിനു ലൈസന്‍സ് നല്‍കാനും അത് പറയാനും ഞമ്മന്റെ ആളുകളായ ചിലര്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ എന്നും വാദിച്ചു ചിലര്‍ ചിലയിടത്തൊക്കെ തകൃതിയായി 'ദഅവത്തു ' നടത്തുന്നുണ്ട്. ഈ ദഅവത്തിനാകട്ടെ, പ്രത്യേകിച്ച് ഇല്‍മിന്‍റെ പിന്തുണയില്ലെങ്കിലും ചില ശൈഖു മാരോടുള്ള സാമീപ്യം മാത്രം മതിയാകും എന്നാണു ഇവരുടെ ഈ വിഷയത്തിലെ വിധി പ്രസ്താവനകളില്‍ നിന്ന് മനസ്സിലാകുന്നത്‌.

            ഹജ്ജത്തുല്‍ വിദാ ഇല്‍ പ്രവാചകനോടൊപ്പം പങ്കെടുത്ത ലക്ഷത്തോളം വരുന്ന സ്വഹാബികളില്‍ ഏറിയ ഭാഗവും തങ്ങള്‍ വാഹന മൃഗ ത്തെ തിരിച്ചു നിര്‍ത്തിയ ഭാഗത്തേക്ക് പോയത് ഏതെങ്കിലും ശൈഖുമാരുടെ ദര്‍സില്‍ പങ്കെടുത്തു മറിച്ചു പോയവരോ ജീവിച്ചിരിക്കുന്നവരോ ആയ പണ്ഡിതന്‍മാര്‍ എഴുതിയ ഗ്രന്ഥങ്ങള്‍ മന:പാഠം പഠിക്കാനോ, തന്‍റെ കൂടെ ഹജ്ജത്തുല്‍ വിദാഇല്‍ പങ്കെടുത്ത മറ്റുള്ളവര്‍ നടത്തുന്ന ദഅവത്തില്‍ എന്തെങ്കിലും കുറവ് കണ്ടുപിടിക്കാനാകുമോ എന്ന് അന്വേഷിച്ചു അത് പൊതു സമൂഹത്തില്‍ ചര്‍ച്ചക്കിട്ടും ശത്രുക്കള്‍ക്ക് ഒറ്റി കൊടുത്തും, ഇതാണ് ദഅവത്തു എന്ന് കരുതി സ്വയം സ്വായൂജ്യമടയാനോ ആയിരുന്നില്ല. മറിച്ചു, ബല്ലിഗൂ അന്നീ വലൌ ആയ (എന്നില്‍ നിന്ന് ഒരു ആയത്ത് എങ്കിലും നിങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിക്കൂ ) എന്നത് ഉള്‍ക്കൊണ്ടു, തങ്ങള്‍ മനസ്സിലാക്കിയ തൌഹീദ് തങ്ങള്‍ക്കാവും വിധം അതറിയാത്ത ജനങ്ങളില്‍ എത്തിക്കാനായിരുന്നു. അത് ഒഴിവാക്കാന്‍ ആവാത്തത്ര പ്രാധാന്യമുള്ളതാണ് എന്നത് കൊണ്ടാണ് ലക്ഷം മടങ്ങ്‌ കൂലി കിട്ടുന്ന മക്കയിലെ ഹറമും, അവരുടെ കരളിനേക്കാള്‍ സ്നേഹമുള്ള പ്രവാചകനെയും വിട്ടു, ആയിരമായിരം കാതങ്ങള്‍ താണ്ടിയും, ഉറ്റവരും ഉടയവരുമില്ലാത്ത, കൂടുതല്‍ പഠിക്കാന്‍ പ്രവാചകനോ അനുചരന്‍ മാരോ ഇല്ലാത്ത നാട്ടില്‍ പോയി, അവിടെ ഉള്ളവരെ അവര്‍ മനസ്സിലാക്കിയ തൌഹീദ് പഠിപ്പിക്കാന്‍ കഷ്ടപ്പെട്ടത്. അബൂ ദര്‍റുല്‍ ഗിഫാരി (റ) മക്കയിലെത്തി ഇസ്ലാം ആശ്ലേഷിച്ച ശേഷം, പ്രവാചകനെ വിട്ടു സ്വന്തം ഗോത്രത്തിലേക്ക് പോകുമ്പോള്‍ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ റസൂലുല്ലാഹ് എന്നതല്ലാതെ കയ്യില്‍ മറ്റൊരു കിതാബും ദര്‍സിലെ നോട്ടും ഉണ്ടായിരുന്നില്ല. പിന്നീട് തന്‍റെ ഗോത്രത്തെ മുഴുവന്‍ നയിച്ചു പ്രവാചക സന്നിധിയില്‍ എത്തിയ സ്വഹാബിയോടു, ഇത് നിന്‍റെ പണിയായിരുന്നില്ല അബൂ ദര്‍റെ അതിനു ഇവിടെ അബൂബക്കറും ഉമറും അലിയും ഒക്കെ ഉണ്ട് എന്നും പറഞ്ഞിട്ടില്ല.

ഇനി ഇവര്‍ ജല്‍പിക്കുന്ന ഇല്‍മുള്ളവര്‍ ആരാണ്?. തികഞ്ഞ ഇല്‍ മുള്ളവര്‍ക്കെ ദഅവത്തു പാടുള്ളൂ എന്നതിനു ഉദാഹരണമായി സ്വന്തം ചിലവിനു വകയുള്ളവന്‍ അഥവാ അറിവില്‍ സ്വയം പര്യാപ്തത കൈവരിച്ചവരാണോ ഇവരും ഇവരുടെ ശൈഖുമാരും?   മൂസാ നബി (അ) തന്‍റെ സമൂഹത്തിലെ ഒരാളുടെ ചോദ്യത്തിന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ അറിവുള്ളവന്‍ ഞാനാണ് എന്ന് മേനി നടിക്കാനല്ലാതെ, പറഞ്ഞത് പോലും അല്ലാഹു തിരുത്തി. പക്ഷെ, ഇവര്‍ അറിവില്‍ സ്വയം പര്യാപ്തത വന്നു എന്ന രീതിയില്‍ ചിലരെ മനസ്സില്‍ ബിംബങ്ങളായി അവരോധിക്കുന്നു, അത് പ്രചരിപ്പിക്കുന്നു. അല്ലാഹുല്‍ മുസ്തആന്‍.  ഷെയ്ഖ്‌ ഇബ്ന്‍ ബാസ് (റ) തൊട്ടു സലഫി ലോകത്തെ ഉലമാക്കള്‍ ഏകോപിച്ചു പറയുന്ന അഭിപ്രായമാണ്  ത്വലബുല്‍ ഇല്‍മും ദഅവത്തും വേര്‍തിരിക്കാന്‍ കഴിയില്ല, രണ്ടും ഒരുമിച്ചു കൊണ്ട് പോകണമെന്നതു. ഒരു കാര്യത്തെ കുറിച്ച് ദഅവത്തു നടത്തും മുന്‍പ് അതിനെ കുറിച്ച് പഠിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും വേണം എന്നും മേല്‍ പറഞ്ഞ സൂറത്തുല്‍ അസ്വര്‍ വിശദീകരിക്കവേ പണ്ഡിതന്‍മാര്‍ പറഞ്ഞത് കാണാം. 10 ആയത്ത് പഠിച്ചു ജീവിതത്തില്‍ പകര്‍ത്തിയ ശേഷമേ ഞങ്ങള്‍ അടുത്ത ആയത്തുകള്‍ പഠിച്ചിരുന്നുള്ളൂ എന്ന് സ്വഹാബി മാര്‍ പറഞ്ഞത് ഓര്‍ക്കുക. അങ്ങിനെ ജീവിതത്തില്‍ പകര്‍ത്തുക എന്നത് അത് കൊണ്ടുള്ള അമല്‍ ചെയ്യുക എന്നതില്‍ അത് മറ്റുള്ളവര്‍ക്ക് എത്തിക്കുക എന്നതും പെടുമെന്ന് സ്വഹാബികളുടെ ചരിത്രം വായിച്ച പഠിച്ച ആളുകളെ ഉണര്‍ത്തേണ്ടാതില്ലല്ലോ? ഭൂമിക്കു ചുവട്ടിലെ എല്ലാ വിഷയങ്ങളെ കുറിച്ചും പഠിച്ച ശേഷമേ ദഅവത്തു പാടുള്ളൂ എന്നത്, തൌഹീദ് വ്യാപനം തടയാനും സുന്നത് പ്രചാരണം ഇല്ലാതാക്കാനും പിശാചു കൊടുക്കുന്ന വഹ് യില്‍ നിന്ന് ഉരുത്തിരിയുന്നതാണ്. പ്രവാചകനില്‍ നിന്നോ സ്വഹാബത്തില്‍ നിന്നോ അതിനു മാതൃക കിട്ടില്ല.

                  അതെ പോലെ തന്നെയാണ്, ഓരോന്നിനും അതിന്‍റെതായ ആളുകളുണ്ട് എന്ന് പറഞ്ഞു കുബൂരികളും ശിയാക്കളും പൌരോഹിത്യം അടിച്ചേല്‍പ്പിക്കാന്‍ വാദിക്കുന്ന അതെ വാദം ദഅവത്തിനു പ്രത്യേകം ആളുകള്‍ ഉണ്ട് എന്നതിനായി  കൊണ്ടു വരുന്നത്. ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്‍റെ മേല്‍ നിര്‍ബന്ധമായി എണ്ണിയ ആറു ബാധ്യതകളില്‍ ഒന്നാണ്, ഉപദേശം തേടിയാല്‍ നല്‍കുക എന്നത്. സത്യ വിശ്വാസികളുടെ ബാധ്യതയായി ഖുര്‍ആനില്‍ പലേടത്തും എടുത്തു പറഞ്ഞതാണ് അമ്രും ബില്‍ മഅറൂഫ് വനന്‍ഹൈ അനില്‍ മുന്‍കര്‍, നന്‍മ കൊണ്ട് കല്‍പിക്കുകയും തിന്‍മ വിലക്കുകയും ചെയ്യുക എന്നത്. ഇതൊക്കെ ഇത്ര വ്യെക്തമായിട്ടും അതിനൊക്കെ പ്രത്യേകം ആളുകള്‍ ഉണ്ട് എന്ന് വരുത്തി തീര്‍ക്കുന്നത് ഏതു ഇല്‍മി ന്‍റെ അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല. അല്ലാഹു അല്ലാതെ ആരാധ്യനില്ല, മുഹമ്മദ്‌ റസൂലുള്ള അവന്‍റെ അന്ത്യ പ്രവാചകനാണ്‌ എന്ന് ഹൃദയത്തില്‍ രൂഡമൂലമായി വിശ്വസിക്കുന്ന ഒരാള്‍ പലകോടി ദൈവങ്ങളെ ആരാധിക്കുന്ന ഒരാളെ കണ്ടു മുട്ടിയാല്‍, അവനോടു, സഹോദരാ, പല ദൈവങ്ങള്‍ ഇല്ല, ദൈവം, അല്ലാഹു ഏകനാണ്, മുഹമ്മദ്‌ (റ) അവന്‍റെ പ്രവാചകനാണ്‌ എന്ന് പറയാതെ ഏതെങ്കിലും ഹാളുകളിലോ ഒറ്റപ്പെട്ട പള്ളി ചെരുവിലോ നടക്കുന്ന ദര്‍സില്‍ വന്നു ശൈഖിനെ കൂട്ടി തിരിച്ചു ചെല്ലും വരെ കെട്ടിയിടാനോ ഹോട്ടല്‍ മുറിയെടുത്തു താമസിപ്പിക്കാനോ ആണോ ഇവര്‍ മനസ്സിലാക്കിയ ദീന്‍ പറയുന്നത്? ഇനി അതല്ല, അങ്ങിനെ അല്ലാഹു ശിക്ഷിക്കാന്‍ തീരുമാനിച്ച ഒരു വിഭാഗത്തിനോട് എന്തിനാണ് നിങ്ങള്‍ വഅള് പറയുന്നത് എന്ന ഖുര്‍ആന്‍ ആക്ഷേപിച്ച വിഭാഗത്തിന്‍റെ മനോ നിലയിലാണോ ഈ സലഫീയതിനു പുതിയ മാനം നല്‍കാന്‍ പണിയെടുക്കുന്നവര്‍ ശ്രമിക്കുന്നത്?.  മആദല്ലാഹ്..

              പറയുന്ന വിഷയത്തില്‍ അറിവ് ഉണ്ടാകുക എന്നത് പണ്ഡിതന്‍ മാര്‍ ദഅവത്തിനു നിശ്ചയിച്ച നിബന്ധനയാണ്. പക്ഷെ, അതിനര്‍ത്ഥം ആ വിഷയത്തിന്‍റെ അത്യഗാധമായ അറിവ് ഉണ്ടാകുക എന്നതല്ല. അറിവില്‍ ഏറ്റവും ശ്രേഷ്ടമായ അല്ലാഹുവിനെ കുറിച്ച്, അവന്‍റെ എകത്വത്തെയും നാമ വിശേഷണങ്ങളെയും കുറിച്ച് എത്ര പഠിച്ചാലാണ് പൂര്‍ണമാകുക?. അപ്പോള്‍, ഇവരുടെ വീക്ഷണത്തില്‍ ദഅവത്തു പ്രഥമമായി നടത്തേണ്ട തൌഹീദ് പോലും പ്രബോധനം ചെയ്യാന്‍ ലോകത്ത് വിരലില്‍ എണ്ണാവുന്നവരേ ഉണ്ടാകൂ. അവര്‍ എത്ര പേര്‍ക്ക് തൌഹീദ് എത്തിക്കും? ചുരുക്കത്തില്‍ വലിയൊരു വിഭാഗത്തിനു ഏക ദൈവ സന്ദേശം, തൌഹീദ് എത്താതെ നോക്കാന്‍ പിശാചു തോന്നിക്കുന്ന കുഴിയില്‍ ഇറങ്ങി വിളിച്ചു കൂവുന്ന ആളുകളായി ഇവര്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഏറെ രസകരം, ഇവര്‍ അടിച്ചു വിടുന്ന പല വിഷയങ്ങളും ആ വിഷയത്തിലെ ഇവരുടെ ഇല്‍മിന്‍റെ അഭാവം നന്നായി വിളിച്ചോതുന്നു എന്നതാണ്. പ്രബോധനത്തിന്‍റെ മുന്‍ ഗണനാ ക്രമം പോലും തെറ്റിച്ചു കേവലം വ്യെക്തികളെ യും കൂട്ടായ്മയെയും ഇകഴ്ത്തുകയോ അഹ് ലുല്‍ ഹവയും അഹ്ലുല്‍ ബിദ്അയുമായി ചാപ്പ കുത്തുകയോ ചെയ്യുക എന്നിടത്തേക്ക് തരം താണ ഇവരുടെ പ്രബോഥന ശൈലി  ചിലപ്പോഴൊക്കെ, എതിരാളികളെ തക്ഫീര്‍ ചെയ്യുന്നത് വരെ എത്തുന്നു.

                     സലഫുകള്‍ ദഅവത്തു നടത്തിയ രീതിയില്‍, ദഅവത്തു നടത്തുക എന്നത് കൊണ്ട് ഉദ്ദേശിച്ചത്, ദഅ വത്തിനുള്ള മാര്‍ഗങ്ങള്‍ ആധുനികമായ മാധ്യമങ്ങളും മറ്റു സംവിദാനങ്ങളും ഉപയോഗിക്കുന്നതിനെ കുറിച്ചാണ് എങ്കില്‍, തബലീഗ് കാരാണ് സലഫുകളുടെ പാതയില്‍ എന്ന് പറയേണ്ടി വരും, കാരണം ഇന്നും അവര്‍, നിങ്ങള്‍ അടക്കം ഉപയോഗിക്കുന്ന, എന്നാല്‍ സലഫുകള്‍ ഒരിക്കലും സ്വീകരിചിട്ടില്ലാത്ത ശൈലി,യായ ഉച്ച ഭാഷിണിയോ, നോട്ടീസോ, ഫൈസ് ബുക്കോ അത് പോലെ മറ്റൊരു ആധുനിക ശൈലിയും സ്വീകരിക്കുന്നില്ല. അതല്ല ഉദ്ദേശം എങ്കില്‍ ആളുകള്‍ കൂടുന്നതിനനുസരിച്ച് സൌണ്ട് സിസ്റ്റവും കൂടുതല്‍ ആളുകളില്‍ എത്തികാനും എളുപ്പം കൂടുതല്‍ പേരുടെ ശ്രദ്ധ ആകര്‍ഷിക്കാനും വിവധ വര്‍ണ്ണങ്ങളിലെ നോട്ടീസും ഏറിയും കുറഞ്ഞും ഇരിക്കും. പ്രൊഫ്‌ കോണ്‍, വിസ്ഡം തുടങ്ങിയ ദഅവ സംരംഭങ്ങളെ എതിര്‍ക്കാന്‍ സലഫുകള്‍ക്ക് പരിചയമില്ലാത്ത പുതിയ രീതികള്‍ ഗവേഷണം ചെയ്യുന്നത് ഇത്തിബാഇനു എതിരാണ് എന്ന് പ്രചരിപ്പിക്കുന്നവര്‍, അത് പൊതു ജനങ്ങളോട് പറയാന്‍ ഉപയോഗിക്കുന്ന ആഡിറ്റോറിയത്തിലെ ബിരിയാണി യോടെയുള്ള യോഗങ്ങള്‍ക്കും, ഫൈസ് ബുക്കിലൂടെയും വാട്ട് സപ്പിലൂടെയും ഇന്‍റെര്‍ നെറ്റ് റേഡിയോയില്‍ കൂടെയുമുള്ള ഫിത്ന പ്രചാരണങ്ങള്‍ക്കും എവിടുന്നാണ് മാതൃക ഒപ്പിക്കുക?. ഇനി തങ്ങള്‍ ചെയ്യുന്ന കാരണത്താല്‍ അത് ഇത്തിബാഇനു എതിരാകില്ല എന്നും തങ്ങള്‍ക്ക്  ചെയ്യാന്‍ ആള്‍ ബലമില്ലാത്തത് കൊണ്ട് പ്രോഫ്കോണും വിസ്ഡവും ഇത്തിബാ ഇനു എതിരും ആകുമോ എന്ന് കൂടി ഇവര്‍ വിശദീകരിക്കേണ്ടതുണ്ട്‌. സംഘടനാ സംവിദാനം ബിദ് അത്താണ് എന്ന് പ്രചരിപ്പിക്കുന്നവര്‍ കൂട്ടം പിരിഞ്ഞു രണ്ടു ചേരിയില്‍ കിടന്നു പരസ്പരം നടത്തുന്ന പോര്‍വിളികള്‍ തക്ഫീര്‍ വരെ എത്തിയതും നമ്മള്‍ കണ്ടു.

                 മുജാഹിദുകളെ സലഫി മന്‍ഹജില്‍ നിന്ന് പുറത്താക്കാന്‍ ഇവര്‍ പടച്ചു വിടുന്ന മറ്റൊരു ആരോപണമാണ് ജമാഅത്തുകാരെ അനുകരിച്ചു അടിസ്ഥാന വിഷയങ്ങള്‍ വിട്ടു റിലീഫും പരിസ്ഥിതി സംരക്ഷണവുമായി കറങ്ങി തിരിയുകയാണ് എന്നത്. അസത്യ പ്രചാരണത്തിന് പ്രത്യേകം ഇല്‍മു ആവശ്യമില്ലാത്തത് കൊണ്ടാകും ഈ കളവും ഇവര്‍ പറഞ്ഞു പ്രചരിപ്പിക്കുന്നത് എങ്കിലും കേരളത്തിലെ മുജാഹിദുകളെ അടുത്തറിയുന്ന ഒരാളും ഇതെറ്റെടുക്കില്ല എന്നുറപ്പാണ്. ഒരു ഭാഗത്ത് തൌഹീദ് പ്രബോധനം നടത്താന്‍ ഇല്‍മുള്ള ആളുകളാണ് എന്ന് പറയുക, മറ്റൊരിടത്ത് അടിസ്ഥാന വിഷയങ്ങള്‍ പ്രബോധനം നടത്തുന്നില്ല എന്ന് പറയുക. ഇതെങ്ങിനെയാണ് യോജിക്കുക എന്ന് ഇവര്‍ തന്നെ വ്യെക്തമാക്കട്ടെ. ഏതെങ്കിലും ഹാളിലും പള്ളി മൂലയിലും വല്ലപ്പോഴും  ഇരുന്നു, ആധുനികരായ പണ്ഡിതരുടെ ചില കിതാബുകള്‍ മാത്രം മന:പാഠം പഠിച്ചു മറ്റുള്ളവരെല്ലാം തങ്ങളേക്കാള്‍ അധമരാണ് എന്ന ഭാവത്തില്‍ നടക്കുന്നവര്‍ക്ക് കേരളത്തിലെ മുക്ക് മൂലകളില്‍ നടക്കുന്ന തൌഹീദി പ്രചാരണം അറിയുവാനോ, അറിഞ്ഞെങ്കില്‍ തന്നെ അംഗീകരിക്കാനോ ആകില്ല. പിന്നെ പരിസ്ഥിതി സംരക്ഷണവും ദുരിതാ ശ്വാസവും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് എന്ന്, യുദ്ധരംഗത്ത് പോലും വൃക്ഷങ്ങള്‍ നശിപ്പിക്കരുതെന്നും, വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിന്‍റെ പുണ്യം വിവരിക്കുന്ന ഹദീസുകളും വ്യെക്തമാകുന്നതാണ്. അബൂ ഹുറൈറ (റ) കടം വാങ്ങി പോലും പ്രവാചകന്‍റെ നിര്‍ദേശ പ്രകാരം ആവശ്യക്കാരുടെ ആവശ്യ പൂര്‍തീകരിച്ചതിനും ഹദീസ് തെളിവ് നല്‍കുന്നു. അമീറുല്‍ മുഎമിനീന്‍ ആയിരിക്കെ പോലും അബൂബക്കര്‍ (റ) യും ഉമര്‍ (റ) യും നടത്തിയ വ്യെക്തി എന്ന നിലക്ക് നടത്തിയ  സാമൂഹ്യ സേവനങ്ങളും മനസ്സിലാക്കണമെങ്കില്‍ ആധുനികരായ ചിലരുടെ കിത്താബില്‍ ചര്‍വ്വിത ചര്‍വ്വണം നടത്തിയും പണ്ഡിതന്‍മാരുടെ സിഫത്തു വര്‍ണ്ണിച്ചും കളയുന്ന സമയം കൊണ്ട് സ്വഹാബത്തിന്‍റെ ചരിത്രം പഠിക്കാന്‍ മേനെക്കെട്ടാല്‍ മതിയാകും.


                      ചുരുക്കത്തില്‍ ഒരു വിശ്വാസിക്ക് മാറ്റി നിര്‍ത്താന്‍ പറ്റാത്ത കാര്യങ്ങളാണ് പരിസ്ഥിതി സംരക്ഷണവും സാമൂഹിക സേവനവും എന്ന് പ്രവാചകാധ്യാപനങ്ങള്‍ വളച്ചു കെട്ടില്ലാതെ പഠിക്കാന്‍ തയ്യാറായാല്‍ മനസ്സിലാകും. എന്നാല്‍ ജമാ അത്തുകാരും മടവൂര്‍ വിഭാഗം മുജാഹിദുകളും ഇത് രണ്ടും ദഅവത്തിനുള്ള ഒരു പാലമായി കണക്കാക്കുകയും, തൌഹീദ് പറയാതെ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനെയുമാണ് മുജാഹിദുകള്‍ എതിര്‍ത്തത്, അതിനു കാരണം അത് നബി ചര്യക്ക്‌ എതിരായത് കൊണ്ടാണ്. അല്ലാതെ, പ്രവാചകന്‍ ഇതൊന്നും ചെയ്യാത്തത് കൊണ്ടല്ല. അങ്ങിനെ പ്രവാചകനും സ്വഹാബത്തും പരിസ്ഥിതി സംരക്ഷണവും ദുരിതാശ്വാസവും ചെയ്തിട്ടില്ല എന്ന് തെറ്റിധരിച്ചാണ് അതിനെ എതിര്‍ക്കുന്നതെങ്കില്‍ ഇവരുടെ അറിവ് കേടോര്‍ത്തു സഹതപിക്കുകയെ നിര്‍വാഹമുള്ളൂ. വുളു എടുക്കുന്ന സ്വഹാബിയോടു 'മാ ഹാദല്‍ ഇസ്രാഫ്' എന്ന് ചോദിച്ച,  ഒഴുകുന്ന നദിയില്‍ നിന്നാണെങ്കില്‍ പോലും അനാവശ്യമായി വെള്ളം ഉപയോഗിക്കരുത് എന്ന് പഠിപ്പിച്ച ഹദീസില്‍ നിന്ന് ജല സംരക്ഷണം ദീനീ ബാധ്യതയാണ് എന്ന് മനസ്സിലാകാതെ, അതിനെ പരിഹസിച്ചും, ഇതൊന്നും നാളെ പരലോകത്ത് വിചാരണ ചെയ്യപ്പെടും എന്ന് രേഖയില്ലെന്നും തട്ടി വിടുന്നത്, തനി ജാഹിലിയ്യത്തും ഒരു വിഭാഗത്തോടുള്ള അന്ധമായ വിദ്വേഷവും കൊണ്ട് മാത്രമാണ്. നബിയുടെ ചര്യ നന്‍മയും അതിനെതിരാകുന്നത് തിന്‍മയും ആകുന്നതു ദീനിലാണ്. അല്ലാതെ ഭൌതിക സംവിദാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനല്ല. അങ്ങിനെയാകുമ്പോള്‍ ഇസ്ലാമിക ഭരണകൂടത്തില്‍ നടപ്പാക്കുന്ന പാസ്പോര്‍ട്ട് അടക്കം പല ആധുനിക സംവിദാനങ്ങളും തിന്‍മയാണ് എന്ന് പറയേണ്ടി വരും. അല്ലാഹു ഇത്തരം ഇല്‍മില്ലാ ആലിമുകളുടെ ശര്‍റില്‍ നിന്ന് മുസ്ലിം സമൂഹത്തെ രക്ഷിക്കട്ടെ. അതി പ്രധാനമായ കൊച്ചു കുട്ടികള്‍ക്ക് പോലും എളുപ്പം മനസ്സിലാകുന്ന തൌഹീദ് പ്രചരിപ്പിക്കുന്നതിന് പ്രത്യേകം ആലിമുകള്‍ തന്നെ വേണം എന്ന് പറഞ്ഞു തൌഹീദ് വ്യാപനം തടയാന്‍ പണിയെടുക്കുന്നവര്‍, ശാഖാ പരവും സലഫി ഉലമാക്കള്‍ ക്കിടയില്‍ ഭിന്ന വീക്ഷണവുമുള്ള വിഷയങ്ങള്‍ ആധികാരികമായി ഏകപക്ഷീയമായി തട്ടി വിട്ടു സ്വന്തം വാദം സ്ഥാപിക്കാന്‍ മേനക്കെടുന്നിതിനിടക്ക്, ആ വിഷയത്തില്‍ എന്താണ് പ്രവാചക മാതൃക എന്ന് പോലും പഠിക്കാന്‍ തയ്യാറാകാത്തത് അത്ഭുതം തന്നെ. ഇത്തരം തല തിരിഞ്ഞ അപക്വ മനസ്സിന്‍റെ ഉടമകളില്‍ നിന്നുള്ള ഫത്‌വകളുടെ ഉപോല്‍പന്നമാണ് കുരുടന്‍ ആനയ കണ്ടപോലെ ഹാകിമിയ്യത്തും ഖിലാഫത്തും കുത്തിവെച്ചു ഇന്ന് മുസ്ലിം ലോകത്ത് തന്നെ അന്യോന്യം ചാവേറുകളായി പൊട്ടി ത്തെറിച്ചും കൂട്ടക്കൊല നടത്തിയും ദീന്‍ സ്ഥാപിക്കാന്‍ എന്ന പേരില്‍ തീവ്ര വാദത്തിലേക്ക് തള്ളി വിടുന്നത്. അല്ലാഹു സത്യം സത്യമായി മനസ്സിലാക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും അറിയാത്തവര്‍ക്ക് എത്തിക്കാനും തൌഫീക്ക് നല്‍കട്ടെ...