Tuesday, July 12, 2016

വഹാബിയും സലഫിയും ഐ എസ് ഐ എസ്സും...



വഹാബിയും സലഫിയും ഐ എസ് ഐ എസ്സും...

               ഇയടുത്ത ദിവസങ്ങളിലായി അറിഞ്ഞും അറിയാതെയും ഐ എസ് ഐസിനെ വഹാബികളുമായും സലഫികളുമായും ചേര്‍ത്തു കെട്ടി സോഷ്യല്‍ മീഡിയയില്‍ പലരും നിറഞ്ഞാടി കൊണ്ടിരിക്കുന്നു. ആയിരം നാവുകളെ നിശബ്ദമാക്കാന്‍ രണ്ടു വിരലുകള്‍ ധാരാളമാണ് എന്നത് പോലെ, പ്രസ്തുത ആരോപണ കോലാഹലങ്ങളുമായി അന്തരീക്ഷവും സോഷ്യല്‍ മീഡിയയും മലിനമാക്കുന്നവരോട് വളരെ സൌമ്യമായി ചോദിക്കാനുള്ളത് നിങ്ങളുടെ ആരോപണങ്ങള്‍ക്ക് എന്താണ് തെളിവുദ്ധരിക്കാനുള്ളത് എന്നാണു. സാക്കിര്‍ നായിക്ക് ബംഗ്ലാദേശിലെ ഭീകരാക്രമണ പ്രതിക്ക് പ്രചോദനമായി എന്ന് ലക്കും ലഗാനുമില്ലാതെ ഒരു എത്തിക്സും കാര്യമാക്കാതെ അടിച്ചു വിട്ടു, ദിവസങ്ങള്‍ക്ക് ശേഷം കുമ്പസാരം നടത്തി മുഖം മിനുക്കിയെങ്കിലും, അതെറ്റെടുത്തു, ഫാഷിസ്റ്റ്‌ സംഘി കുഴലൂത്തുകാരായ ഇന്ത്യന്‍ മാധ്യമങ്ങള്‍ ആര്‍നബ് ഗോസ്വാമിയെ പ്പോലുള്ളവരെ കൊണ്ട് ഇന്ത്യന്‍ മുസല്‍മാന്‍ മാരുടെ ദേശക്കൂര്‍ അളക്കാനും സംഘികളുടെ കണ്ണിലെ കരടായ സാക്കിര്‍ നായിക്കിനെ നിശബ്ദനാക്കി, അഴിക്കുള്ളില്‍ അടക്കാനും പഠിച്ച അടവ് പതിനെട്ടും പയറ്റി മതിയാകാതെ, മുസ്ലിംകളിലെ മിര്‍ജാഫര്‍ മാരായ ബറെല്‍വികളെയും അവരുടെ സില്‍ബന്തികലായ കേരളത്തിലെ കാന്തപുരത്തിന്‍റെ ടീമിനെയും കൂടി രംഗത്തിറക്കി കളിച്ചു നോക്കിത്തുടങ്ങിയിരിക്കുന്നു. ഈ അവസരത്തില്‍ നിഷ്പക്ഷ മതികളായ ചിലരും ഐ എസ് ഐ എസ്സ് സലഫികള്‍ ആണെന്നും അഥവാ സലഫികള്‍ എന്നറിയപ്പെടുന്നവരും വഹാബികള്‍ എന്നറിയപ്പെടുന്നവരുമാണ് യഥാര്‍ഥത്തില്‍ ഐ എസ് ഐ എസ്സ് എന്ന് തെട്ടിദ്ധരിചിട്ടുണ്ടാകാം. സത്യവുമായി വിദൂര ബന്ധം പോലുമില്ല എങ്കിലും മീഡിയകളുടെ വസ്തുതാപരമല്ലാത്ത വീക്ഷണം കൊണ്ട് സാധാരണക്കാരില്‍ ഉണ്ടായ തെറ്റിദ്ധാരണ ദിനം തോറും കൂടി വരികയാണ് ചെയ്യുന്നത്.

സലഫികള്‍ അഥവാ വഹാബികള്‍

  സലഫ് (മുന്‍ഗാമി ) എന്ന അറബി പദത്തിന്‍റെ അര്‍ത്ഥം പ്രവാചകന്‍റെ അനുയായികള്‍ അവരോടൊപ്പം ജീവിച്ചവര്‍ എന്നിവരാണ്. സലഫികള്‍ എന്ന് വിളിക്കപ്പെടുനത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രവാചകനും അനുയായികളും അവരോടൊപ്പം ജീവിച്ച ഇസ്ലാമിന്‍റെ ആദ്യ തലമുറകളില്‍ പെട്ടവര്‍ എങ്ങിനെ ഖുര്‍ആനും പ്രവാചകന്‍റെ അധ്യാപനങ്ങളും മനസ്സിലാക്കിയോ അതെ പോലെ പ്രമാണങ്ങളെ സമീപിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ്. വഹാബി എന്നത് പ്രസ്തുത ആദര്‍ശം, അഥവാ തനതു ഇസ്ലാമിക ആദര്‍ശം ജീവിതത്തില്‍ പകര്‍ത്തുന്നവരെ, ശത്രുക്കള്‍  18ആം നൂറ്റാണ്ടില്‍ സൗദി അറേബ്യയില്‍ ജീവിച്ച ഇസ്ലാമിക നവോതഥാന നായകാനായ മുഹമ്മദ്‌ ഇബ്ന്‍ അബ്ദില്‍ വഹാബ് എന്ന പരിഷ്കര്‍ത്താവിനോട് ചേര്‍ത്തി പരിഹാസ പൂര്‍വ്വം വിളിക്കുന്ന പേര് മാത്രമാണ്. അല്ലാതെ, അതൊരു ഇസ്ലാമിനന്യമായതോ, ഇസ്ലാമിന് പുതുതായി ഒരു വ്യാഖ്യാനം ചാര്‍ത്തി രൂപപ്പെടുത്തുകയോ ചെയ്ത വേറിട്ട ഒരാദര്‍ശമല്ല. തികഞ്ഞ അന്ധവിശ്വാസത്തിലും അനാചാരത്തിലും മുഴുകി അന്യോന്യം കലഹിച്ചും കൊന്നൊടുക്കിയും പഴയ പാഗന്‍ പാരമ്പര്യത്തിലേക്ക് തിരിച്ചു പോയിക്കൊണ്ടിരുന്ന, പേരില്‍ മാത്രം ഇസ്ലാം അവശേഷിച്ച ഒരു ജനതയെ ഇസ്ലാമിന്‍റെ രാജ പാതയിലേക്ക് തിരികെ കൊണ്ട് വരാന്‍ യത്നിച്ച ഇബ്ന്‍ അബ്ദില്‍ വഹാബ് യഥാര്‍ഥത്തില്‍ ചെയ്തത്, ചെമ്പു പാത്രങ്ങളില്‍ കാലപ്പഴക്കം കൊണ്ട് ക്ലാവ് പിടിച്ചത് തേച്ചു മിനുക്കി, പഴയ തിളക്കം തിരിച്ചെടുക്കും പോലെ, കാലക്രമേണ ഇസ്ലാമില്‍ പിടിമുറുക്കിയ അന്ധവിശ്വാസത്തി ന്‍റെയും അനാചാരങ്ങളുടെയും ഇത്തിക്കണ്ണികളെ അറുത്തു മാറ്റി, തനതായ ഇസ്ലാമിനെ തിരികെ കൊണ്ട് വരിക മാത്രമായിരുന്നു. യഥാര്‍ത്ഥ ഇസ്ലാമിന്‍റെ ആശയം മുറുകെ പിടിക്കുന്ന, അഥവാ കറ കളഞ്ഞ ഏക ദൈവാരാധനയും പ്രവാചകന്‍ പഠിപ്പിച്ച ആചാരങ്ങളിലും മാത്രം ഒതുങ്ങി ജീവിക്കുന്ന ഏതൊരാള്‍ക്കും സലഫി എന്ന് പറയാം. എന്ന് വെച്ചാല്‍ സലഫികള്‍ എന്നതിനര്‍ത്ഥം ഒരു പുതിയ ആശയക്കാരെന്നല്ല, മറിച്ചു ഒരു തികഞ്ഞ മുസ്ലിം മാത്രമാണ് എന്ന് ചുരുക്കം.  

      മുസ്ലിംകള്‍ എന്നറിയപ്പെടുന്നവരില്‍ ഒട്ടേറെ വിഭാഗങ്ങള്‍ ഉള്ളത് കൊണ്ട്, സലഫി മന്‍ഹജ് അഥവാ ഇസ്ലാമിക പ്രമാണങ്ങളെ പ്രവാചകന്‍റെ അനുചരന്‍മാരും അവരെ പിന്തുടര്‍ന്ന് വന്ന ആദ്യ തലമുറക്കാരും   എങ്ങിനെ സമീപിച്ചുവോ, അഥവാ ഖുര്‍ആനീനും പ്രവാചക വചനങ്ങള്‍ക്കും സ്വന്തമായ വ്യാഖ്യാനം കല്പിക്കാതെ പ്രവാചകന്‍റെ അനുയായികളും അവരോടൊപ്പം ജീവിച്ച തലമുറയിലെ പണ്ഡിതന്മാരും എപ്രകാരം വ്യാഖ്യാനം നല്‍കിയോ  അപ്രകാരം സമീപിക്കുന്നവര്‍ സ്വയം തിരിച്ചറിയുന്നതിനു വേണ്ടി സ്വീകരിച്ച ഒരു പേര് മാത്രമാണ് സലഫികള്‍ എന്നത്. എന്നാല്‍ ലോകത്ത് പലരും സലഫികള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കാറുണ്ട്. പലര്‍ക്കും സലഫികള്‍ എന്ന നാമം മാധ്യമങ്ങള്‍ പതിച്ചു നല്‍കാറുമുണ്ട്. എന്നാല്‍ ഐ എസ് ഐ എസ്സോ, അതിന്‍റെ തലവന്‍ ബാഗ്ദാദിയോ, അടക്കം ഇന്ന് ലോകത്ത് നിലവിലുള്ള  ബിന്‍ ലാദനും താലിബാനും ലഷ്കറെ ത്വയ്യിബയും ഹിസ്ബുള്‍ മുജാഹിദീനും ഒന്നും തന്നെ, സലഫി ഉലമാക്കളെയോ ഇന്ന് ലോകത്ത് നിലവിലുള്ള ലോക സലഫികള്‍ അംഗീകരിക്കുന്ന ഉന്നത പണ്ഡിത സഭയായ ലജനത്തു ദാഇമയെയോ അതിലെ ഉന്നത പണ്ഡിതരെയോ അംഗീകരിക്കാത്തവരും സലഫി രീതി ശാസ്ത്രത്തിനു എതിരായി പ്രവര്‍ത്തിക്കുന്നവരുമാണ്. ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങളില്‍ സലഫികലുമായി സമാനതകള്‍ ഉണ്ടെന്നത് അവര്‍ക്ക് സലഫികള്‍ എന്ന വിശേഷണം നല്‍കി സാമാന്യവല്ക്കരിക്കുന്നതിന്‍റെ പിന്നിലെ ലക്ഷ്യം ലോകത്ത് യഥാര്‍ത്ഥ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന സലഫികളെ ഒന്നടങ്കം ഭീകരവാദികളായി മുദ്രകുത്താനുള്ള വില കുറഞ്ഞ തന്ത്രമാണ്. ഒരു രാഷ്ട്ര നേത്രുത്തത്തിന്‍റെ കീഴില്‍ നയിക്കപ്പെടുന്ന യുദ്ധ രംഗത്ത് മാത്രം അനുവദനീയമാക്കപ്പെട്ട ഇസ്ലാമിന്‍റെ ശത്രുക്കളെ വധിക്കുക എന്നത്, നിഷ്കളങ്കരായ ആളുകളെ കൊന്നൊടുക്കിയും അരാചകത്വം വിതച്ചും സ്വയം പൊട്ടിത്തെറിച്ചും ഇന്ന് നടത്തുന്ന ഭീകരവാദികളുടെ തെമ്മാടിത്തത്തിന് തെളിവാക്കുന്ന ഒരൊറ്റ പ്രവര്‍ത്തനം മതിയാകും അവര്‍ സലഫികാളോ കേവല മുസ്ലിംകള്‍ പോലുമല്ല എന്ന് ഇസ്ലാമിനെ യഥാവിധി മനസ്സിലാക്കിയ ഏതൊരാള്‍ക്കും തിരിച്ചറിയാന്‍. എന്നിട്ടും അവരെ സലഫി ലേബല്‍ നല്‍കി പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്‌, ലോകത്ത് ഇന്ന് ഇസ്ലാമിക പ്രബോധകരായി അറിയപ്പെടുന്നവരില്‍ അധികവും സലഫികള്‍ ആയതു കൊണ്ട് തന്നെ, അത്തരം ആളുകള്‍ക്ക് പൊതു സമൂഹത്തിനു മുന്നില്‍ ഭീകര വാദിയുടെ പ്രതിച്ഛായ പതിച്ചു നല്‍കി ആടിനെ പേപ്പട്ടിയാക്കി അവതരിപ്പിച്ചു ജനങ്ങളെ ഇവരില്‍ നിന്നകറ്റുക എന്ന നീചലക്ഷ്യം മാത്രമാണ്. അതിനുള്ള കാരണമാകട്ടെ, ഇവരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ലോകത്താകമാനമുള്ള ആയിരക്കണക്കിന് അമുസ്ലിംകളെ ഇസ്ലാമിലേക്ക് അടുപ്പിക്കാന്‍ കാരണമാകുന്നതും കുറച്ചൊന്നുമല്ല ഇസ്ലാമോഫോബിയ വളര്‍ത്തുന്ന ശക്തികളെ അലോസരപ്പെടുത്തുന്നത്. അതില്‍, തീവ്ര ക്രിസ്തീയ ഇവന്ജലിസ്റ്റുകളും സംഘപരിവാര്‍ സംഘങ്ങളും നിരീശ്വര നിര്‍മത പ്രസ്ഥാനക്കാരും പ്രകടിപ്പിക്കുന്ന അസ്വസ്ഥത മനസ്സിലാക്കാവുന്നതാണ്. 


      സലഫികളില്‍ തീവ്രവാദം ആരോപിക്കാന്‍ ശത്രുക്കള്‍ക്ക് ആകെ കിട്ടിയ തുരുമ്പ് സയ്യിദ് കുത്തുബും, മുഹമ്മദ്‌ ബിന്‍ അബ്ദില്‍ വഹാബിന്‍റെ പ്രവര്‍ത്തനങ്ങളുമാണ്.  സലഫികള്‍ എന്ന് ലേബല്‍ ചെയ്യപ്പെട്ട ഈജിപ്ഷ്യന്‍ ഇഘ്വാനി സംഘത്തിന്‍റെ ഉപന്ജാതാവ് സയ്യിദ് ഖുതുബ് ആണ് മേല്‍ പറയപ്പെട്ട ഭീകരസംഘടനകള്‍ക്ക് പ്രേരകമെന്നു ഇത് സംബന്ധമായി പഠനം നടത്തിയ യൂറോപ്യന്‍ വിദഗ്ദര്‍ എടുത്തു പറഞ്ഞിട്ടുണ്ട്. പക്ഷെ, സയ്യിദ് കുതുബിനെ സലഫി ചിന്താധാരക്ക് ഉള്ളിലാക്കി അവതരിപ്പിക്കുന്നത്‌ മാവോയിസ്റ്റുകളെ മാര്‍ക്സിസ്റ്റുകാരായി അവതരിപ്പിക്കുന്നതു പോലെ ഭോഷത്തരമാണ്. ലോകത്ത് മുസ്ലിം ബ്രദര്‍ ഹുഡ് എന്ന പേരിലും മറ്റും അറിയപ്പെടുന്ന മത രാഷ്ട്ര വാദം മുഖ്യ അജണ്ടയായി കൊണ്ട് നടക്കുന്ന അത്തരം ആളുകളുടെ കൂട്ടായ്മ കേവലം ചില കാര്യങ്ങളില്‍ സലഫികളുമായി സമാനത പുലര്‍ത്തുന്നു എങ്കിലും സലഫികളുമായി പ്രധാനപ്പെട്ട പലവിഷയങ്ങളിലും അവര്‍ രൂക്ഷമായ ഭിന്നതയിലാണ്. അത് കൊണ്ടാണ് അവരുടെ ഇന്ത്യന്‍ പതിപ്പായ ജമാഅത്തെ ഇസ്ലാമിയുമായി ഇന്ത്യയിലെ സലഫികള്‍ എപ്പോഴും വെതിരക്തമായി നിലകൊള്ളുന്നതും, കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ മുഖ്യ ശത്രുക്കളായി അവര്‍ സലഫി കൂട്ടായ്മയായ  മുജാഹിദുകളെ പരിഗണിക്കുന്നതും. ലോക മുസ്ലിംകളുടെ ഇടയിലേക്ക് ഭീകരവാദം കടത്തി കൂട്ടാന്‍ മുസ്ലിം ബ്രദര്‍ ഹുഡും അവരുടെ ഇന്ത്യന്‍ പതിപ്പായ മൌദൂദിയുടെ ജമാഅത്തെ ഇസ്ലാമിയും നടത്തിയ സ്വാധീനം അവരുടെ നിരവധി പ്രസിദ്ധീകരണങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. അത് മറച്ചു വെച്ച്, സലഫികളുടെ മേല്‍ ചാനല്‍ ചര്‍ച്ചകളില്‍ ജമാഅത്ത് നേതാക്കളും സഹകാരികളും കുതിര കയറുന്നത്, പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള വിഫല ശ്രമം മാത്രമാണ്. ഒരു കാലത്ത് സൌദിയിലെ പണ്ഡിതന്മാരെയും ഭരണാധികാരികളെയും തെറ്റിദ്ധരിപ്പിച്ചു അവരുടെ ഗുഡ് സര്‍ട്ടിഫിക്കേറ്റ് വാങ്ങിയിരുന്നു ജമാഅത്തുകാര്‍ എങ്കിലും കേരളത്തിലെ മുജാഹിദ് പണ്ഡിതന്‍ മാരുടെ വിശിഷ്യാ കെ ഉമര്‍ മൌലവിയുടെ ജമാഅത്തുകാരുടെ ആട്ടിന്‍ തോല്‍ പൊളിച്ചു ഉള്ളിലെ അപകടകാരിയായ ചെന്നായയുടെ തനിനിറം ബോധ്യപ്പെടുത്തിയതു മുതല്‍ അവരുടെ ആജന്മ ശത്രുവായി ഉമര്‍ മൌലവിയും മുജാഹിദുകളും മാറിയെങ്കിലും, അവരെ കുറിച്ച കേരള സലഫികളുടെ മുന്നറിയിപ്പ് ശരിയായിരുന്നു എന്ന് സൗദി അധികൃതര്‍ക്ക് ബോധ്യപ്പെട്ടു എന്നതാണ് യാതാര്‍ത്ഥ്യം.  

      പിന്നെ മുഹമ്മദ്‌ ബിന്‍ അബ്ദില്‍ വഹാബ് സഊദ് കുടുംബത്തോടൊപ്പം ചേര്‍ന്ന്‍ നടത്തിയ പടയോട്ടങ്ങള്‍ക്ക് സലഫി രീതി ശാസ്ത്രത്തോടുള്ള ബന്ധത്തെക്കാളേറെ സഊദ് രാജവംശത്തിന്‍റെ രാഷ്ട്രീയ കാരണങ്ങളായിരുന്നു എന്ന് സൗദി രാഷ്ട്ര രൂപീകരണത്തെ കുറിച്ച് പഠിച്ച എല്ലാവരും തുറന്നു പറഞ്ഞ വസ്തുതയാണ്. സ്വാഭാവികമായും സൗദി രാജവംശത്തിനു കീഴില്‍ എകീകരിക്കപ്പെട്ട ആധുനിക സൌദിയില്‍ തനതായ ഇസ്ലാമിന്‍റെ രൂപത്തില്‍ ഔദ്യോഗിക മതമായി സ്വീകരിക്കപ്പെട്ടു എന്നത് കൊണ്ട് തന്നെ, പ്രാമാണികമല്ലാത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കി യഥാര്‍ത്ഥ ഇസ്ലാമിക സംവിദാനം നിലനിര്‍ത്തുകയും ചെയ്തു എന്നതില്‍ കവിഞ്ഞു, ഇബ്ന്‍ അബ്ദുല്‍ വഹാബ് ഒരിക്കലും സൌദിക്ക് പുറത്തുള്ള രാജ്യങ്ങളില്‍ കലാപത്തിനു ആഹ്വാനം ചെയ്യുകയോ, അമുസ്ലിം രാജ്യങ്ങളുമായോ, ഇസ്ലാമിലെ തന്നെ മറ്റു അവാന്തര വിഭാഗങ്ങള്‍ ഭരിക്കുന്ന രാജ്യങ്ങളിലേക്ക് യുദ്ധനീക്കം നടത്തുകയോ, തന്‍റെ ഏതെങ്കിലും രചനയിലൂടെ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ആഹ്വാനം ചെയ്യുകയോ  ചെയ്തില്ല എന്നത് തന്നെ, സ്വന്തം രാജ്യത്തെ സ്വതന്ത്രമാക്കാന്‍ നടത്തിയ കേവല ഇടപെടല്‍ മാത്രമായിരുന്നു മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് സൌദിയില്‍ നിര്‍വഹിച്ചത് എന്ന് ചരിത്രം നേരാംവണ്ണം വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാം. എല്ലാറ്റിലുമുപരി, ഇന്നും സൌദിയിലെ കിഴക്കന്‍ മേഖലയായ ഖത്തീഫ് അടക്കമുള്ള ഭാഗങ്ങളിലെ ഷിയാ വിഭാഗങ്ങള്‍ ഒരു തരത്തിലുള്ള ഉപദ്രവവും തികഞ്ഞ വഹാബി(!) ഭരണമായ സൗദി ഭരണത്തിന്‍ നിന്ന് നേരിടുന്നില്ല എന്നത് മാത്രമല്ല, അവരുടെതായ ആചാരങ്ങള്‍ക്ക് പോലും സ്വാതന്ത്രമുള്ളവരാണ് എന്നത് തന്നെ, സലഫികള്‍ അമുസ്ലിംകളെയും മുസ്ലിംകളിലെ തന്നെ ഇതര വിഭാഗങ്ങളെയും കൊന്നൊടുക്കുകയും ഉന്മൂലനം നടത്തുകയും ചെയ്യുന്നവരാണ് എന്ന ആരോപണത്തിനുള്ള തിരിച്ചടിയാണ്.

        ഇനി ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും ഭൂമികയിലേക്ക് വന്നാല്‍  കഴിഞ്ഞ 100 വര്‍ഷമായി സലഫിആദര്‍ശം പൂര്‍ണമായി ഉള്‍ക്കൊണ്ട ഒരു സംഘം അഖിലേന്ത്യാതലത്തില്‍ ജംഇയ്യത് അഹലെ ഹദീസ് എന്ന പേരിലും നദുവത്തുല്‍   മുജാഹിദു എന്ന പേരില്‍ കേരളത്തിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതിലെ മുന്‍ നിര നായകന്മാര്‍ പലരും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. ആന്തമാന്‍ രക്ത സാക്ഷി മൌലാന അബ്ദുല്ല, മൌലാന വലായത് അലി സാദ്വിഖുപുരി, ഷാ ഇസ്മായില്‍, സയ്യിദ് അഹ്മദ്, ഇനായത്ത് അലി, മിയാന്‍ സയ്യിദ് നാസിര്‍ ഹുസൈന്‍, നവാബ് സിദ്ധീഖ് ഹസന്‍ (ഭോപാല്‍), സര്‍ സയ്യിദ്, മൌലാന സനാഉല്ല അമൃതസരി അബുല്‍ കലാം ആസാദ് തുടങ്ങി അഹലെ ഹദീസ് എന്ന ഇന്ത്യന്‍ സലഫി സംഘടനയുടെ സംഭാവന വളരെ നീണ്ടതാണ്.    കേരളത്തിലെക്ക് വന്നാല്‍ സനാഉല്ല മക്തി തങ്ങള്‍, മുഹമ്മദ്‌ അബ്ദു റഹിമാന്‍ സാഹിബ്, വക്കം മൌലവി, സീതി സാഹിബ് തുടങ്ങിയ ഒട്ടേറെ പേരുകള്‍ സലഫി സംഘടനയുടെ സംഭാവന തന്നെയായിരുന്നു.  പൊതു സമൂഹത്തിനു പരിചയമുള്ള മേല്‍ പറയപ്പെട്ടവരൊക്കെ ഒരേ സമയം സ്വന്തം മതത്തിലെ ചൂഷണത്തിനും  ജീര്‍ണതക്കുമെതിരെ പോരാടിക്കൊണ്ട് തന്നെയാണ്, രാഷ്ട്ര സേവനത്തിലും മുന്‍ നിര നായകത്വം വഹിച്ചിരുന്നത്. കഴിഞ്ഞ 100 വര്‍ഷത്തിനിടക്ക് ഒരിക്കലെങ്കിലും രാജ്യ ദ്രോഹ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഈ സംഘടനയോ സംഘടനയിലെ നേതാക്കളോ അംഗങ്ങളോ പ്രതി ചെര്‍ക്കപ്പെടുകയോ, അവരുടെ ആരുടെയെങ്കിലും പുസ്തകങ്ങളിലോ പ്രസംഗങ്ങളിലോ രാഷ്ട്ര വിരുദ്ധമോ ഇതര മത വിദ്വേഷമോ കടന്നു കൂടിയതായി ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്ന് മാത്രമല്ല, മുസ്ലിംകള്‍ക്കിടയില്‍ എപ്പോഴൊക്കെ തീവ്ര വാദ ചിന്തകള്‍ ഉയര്‍ന്നു വന്നിട്ടുണ്ടോ അപ്പോഴൊക്കെ അതി ശകതമായി അതിനെതിരെ കാംപയിനുകള്‍ സംഘടിപ്പിച്ചു മുസ്ലിം യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഏറെ പണിപ്പെട്ട ഏക മുസ്ലിം സംഘടന ഈ സലഫികളുടെ സംഘം മാത്രമാണ്. ഇതൊക്കെ പൊതു സമൂഹം മറക്കുകയും അന്യായമായി തീവ്രവാദ ഭാണ്ഡം സലഫി സംഘത്തിന്‍റെ മേലില്‍ വെച്ച് കെട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ചരിത്രത്തോടുള്ള വഞ്ചനയാണ്. 

      പലരും സലഫികളെ തീവ്രവാദികളുമായി കൂട്ടി കെട്ടാന്‍ ഉദാഹരണമായി പറയാറുള്ളത് സ്വന്തം മതം മാത്രമാണ് ശരി എന്ന് പറയുന്നു, സ്ത്രീകള്‍ പര്‍ദ്ദ ഇടുന്നു, ഓണം, ക്രിസ്തുമസ്, ഉത്സവങ്ങള്‍ എന്നീ പൊതു സമൂഹം ഒന്നിക്കുന്ന വേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു, തുടങ്ങിയ ബാലിശമായ കാര്യങ്ങളാണ്. ഓരോ മത വിശ്വാസിയും തന്റേതു മാത്രമാണ് ശരി എന്ന് ഉറപ്പുള്ളത് കൊണ്ടാണെല്ലോ ആ മതത്തില്‍ അടിയുറച്ചു നില്‍ക്കുന്നത്. ചിലര്‍ അത് ഉറക്കെ പറയും, ചിലരാകട്ടെ, അത് മനസ്സില്‍ സൂക്ഷിക്കും എന്ന വെത്യാസം മാത്രം. ഒരാള്‍ അയാളുടെ വിശ്വാസപ്രകാരം അപരന്‍ തെറ്റായ വഴിയിലാണ് എന്ന് ചൂണ്ടിപ്പറയുന്നതിലല്ല, മറിച്ചു തന്‍റെ വിശ്വാസത്തിലേക്ക് നിര്‍ബന്ധിച്ചു ചേര്‍ക്കുകയോ അപരന്റെ മത വികാരത്തെ വ്രണപ്പെടുത്തുമാറു അവരുടെ ആരാധനാ മൂര്‍ത്തികളെ അപഹസിക്കുകയോ ചെയ്യുന്നതാണ് എതിര്‍ക്കപ്പെടെണ്ടത്. കൈപ്പത്തിയും മുഖവും ഒഴിച്ചുള്ള ശരീരഭാഗം മുഴുവന്‍ മറയുന്ന വസ്ത്രം ധരിച്ച കന്യാസ്ത്രീകളെ ബഹുമാനത്തോടെ നോക്കിക്കാണുന്ന സമൂഹം, അതെ പോലെ പുറത്തിറങ്ങുന്ന മുസ്ലിം സ്ത്രീകളില്‍ വര്‍ഗീയതയും അസ്വാതന്ത്ര്യവും ആരോപിക്കുന്നത് വിരോധാഭാസമാണ്. ഒന്ന് കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ സ്വേച്ചക്കനുസരിച്ചു വസ്ത്രധാരണത്തെ തെരഞ്ഞെടുക്കുന്നതിനെ പോലും അസഹിഷ്ണുതയോടെ കാണുന്നവര്‍ ഒരു തരം മനോരോഗാവസ്ഥയിലാണ് എന്നതല്ലേ ശരി?.  



 ലളിതമായി ചിന്തിച്ചാല്‍ മകര വിളക്കിന് മാലയിട്ട ഒരു ഹൈന്ദവ സഹോദരന്‍, അഹിന്ദുക്കളുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതിരിക്കുകയും ഹൈന്ദവ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്യുന്നതിനെ ആരെങ്കിലും തീവ്ര വാദമായി കാണുന്നുണ്ടോ?. ഇല്ല എന്നാണു ഉത്തരമെങ്കില്‍ അതെ പോലെ വിശ്വാസത്തിന്റെ ഭാഗമായി അത്തരം വേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനെ അസഹിഷ്ണുതയോടെ കാണുന്ന മനസ്സുകള്‍ക്കല്ലേ ചികിത്സ വേണ്ടത്?. ഇന്നും ഹിന്ദുക്കള്‍ക്കിടയില്‍ ചില ഇടങ്ങളിലെങ്കിലും ജാതീയമായ ഉച്ച നീചത്വങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മേല്‍ പറഞ്ഞ മതപരമായ ചടങ്ങിന്റെ ഭാഗമല്ലാത്ത അവസരങ്ങളില്‍ സമൂഹത്തിലെ ഏതു വിഭാഗമായും അന്യോന്യം ഒത്തു ചെരുന്നതിനെയോ സഹകരിക്കുന്നതിനെയോ എതിര്‍ക്കുന്നില്ല എന്ന് മാത്രമല്ല, പരസ്പര ബഹുമാനവും സ്നേഹവും പങ്കിടണമെന്നു ആവര്‍ത്തിച്ചു വിശ്വാസികളെ ഓര്‍മിപ്പിക്കുന്ന ഒരു സംഘമാണ് സലഫികളുടെത് എന്ന്, ഈ സംഘത്തിന്റെ പരിപാടികളോ പ്രസംഗങ്ങളോ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും അനായാസം മനസ്സിലാക്കാവുന്നതേയുള്ളൂ.    

        ഇതോടൊപ്പം ഇയടുത്ത ദിവസങ്ങളിലെ കാസര്‍കോട്ടെയും പാലക്കാട്ടെയും ചില മുസ്ലിം യുവാക്കള്‍ കുടുംബത്തോടൊപ്പം നാടുവിട്ടതുമായി ബന്ധപ്പെട്ട കുറെയേറെ അഭ്യൂഹങ്ങളും മാധ്യമങ്ങളുടെ അപസര്‍പ്പക തിരക്കഥയുമാണ്‌. ഇയടുത്തായി ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു കൂട്ടം ആളുകളില്‍ ആധുനിക ലോകക്രമവും അതിന്‍റെ ബഹളങ്ങളും അരോചകമായി തോന്നുകയും ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നത് തങ്ങളുടെ വിശ്വാസത്തിനു അപചയം വരുത്തുകയും ചെയ്യുമെന്ന് വിശ്വസിക്കുകയും ഏതെങ്കിലും ഇസ്ലാമിക രാജ്യത്ത് മരിക്കുന്നത് വരെ ജീവിക്കുക മാത്രമാണ് അതിനു പരിഹാരമെന്ന മൂഡ ചിന്ത പേറുന്ന അത്തരക്കാരുടെ അപക്വമായ പ്രവര്‍ത്തനത്തിന്‍റെ അലയോലികളാകാനാണ്, പ്രസ്തുത പാലായനങ്ങളുടെ സ്വഭാവവും അവരെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന അവരുടെ പൂര്‍വകാല ചരിത്രവും കണക്കിലെടുക്കുമ്പോള്‍ സാധ്യത കാണുന്നത്. രാഷ്ട്ര വിരുദ്ധ വിധ്വംസക പ്രവര്‍ത്തനമായി ഇതിനെ കാണാനാകില്ല എങ്കിലും ഈ അവിവേകമതികളും സലഫി രീതി ശാസ്ത്രത്തിനു പുറത്താണ് എന്നത് തീര്‍ച്ചയാണ്. പ്രവാചകന്‍ തന്‍റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അവിടെ കൂടിയ തന്‍റെ അനുയായികളോട്, എന്നില്‍ നിന്ന് ഒരു ആയത്ത് (വാക്യം ) എങ്കിലും എതാത്തവരില്‍ എത്തിക്കുക എന്നു പ്രഖ്യാപിച്ചപ്പോള്‍ തങ്ങളുടെ വാഹനം തിരിഞ്ഞു നിന്ന ദിക്കിലേക്ക് സഞ്ചരിച്ചു വിദൂര ദേശങ്ങളില്‍ പോയി, അമുസ്ലിം രാജ്യങ്ങളിലെ സാധാരണക്കാര്‍ക്ക് ഇസ്ലാമിക സന്ദേശം എത്തിക്കുകയും അവരെ ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളും പഠിപ്പിക്കുകയും ചെയ്യാതെ ഇവരുടെ വീക്ഷണ പ്രകാരം പ്രവാചകനോടൊപ്പം മദീനയിലേക്ക് മടങ്ങിയിരുന്നെങ്കില്‍ ഇസ്ലാം ഇന്നത്തെ പോലെ ലോകത്ത് പ്രചരിക്കുമായിരുന്നോ എന്നെകിലും ചിന്തിക്കാന്‍ മനസ്സ് കാണിച്ചിരുന്നുവെങ്കില്‍ ഈ പലായനം ഒഴിവാക്കാമായിരുന്നു. മാത്രമല്ല, അവര്‍ കാരണം ഇന്ന് പഴികേള്‍ക്കുകയും  സംശയത്തിന്‍റെ മുനയില്‍ ചിലരെങ്കിലും നിര്‍ത്താന്‍ ശ്രമിക്കുന്ന ദുരവസ്ഥയില്‍ നിന്ന് മറ്റു മുസ്ലിമ്കള്‍ക്കും വിശിഷ്യാ സലഫികള്‍ക്കു രക്ഷപ്പെടാമായിരുന്നു.

      ഐ എസ് ഐ എസ്സിന്‍റെ സമാന രീതിയില്‍ മനുഷ്യരെ വകവരുത്തുന്ന ഇന്ത്യയിലെ സംഘ പരിവാര്‍ സംഘടനകളെയോ അതിന്‍റെ നേതൃ പദവിയിലിരുന്നു, വ്യെക്തമായ മത വിദ്വേഷം പ്രസംഗിക്കുകയും വ്യാപകമായ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക പോലും ചെയ്യുന്ന എത്രയോ ആളുകള്‍ ഇന്നും സൌര്യവിഹാരം നടത്തുന്നതും അവരൊന്നും തീവ്ര വാദ ലിസ്റ്റില്‍ പെടാത്തതും അത്തരം അക്രമങ്ങള്‍ കേവലം അവരുടെ ഇരകളെയല്ലാതെ  മറ്റു ആരെയും ആലോസരപ്പെടുത്താത്തതു കൊണ്ടാകാം. അവരുടെ ദ്രുംഷ്ടങ്ങള്‍ക്ക് ഇരയാകുന്നത് മിക്കവാറും മുസ്ലിംകളും ദളിതുകളും ആണെങ്കിലും, ആക്രമണത്തിനു ന്യായീകരണമായി അക്രമികള്‍ പടച്ചു വിടുന്ന, ദേശ വിരുദ്ധ, ഭീകര വാദ ആരോപണങ്ങളും, ഗോരക്ഷാ നിയമവും    ഇരകളുടെ പ്രതിച്ഛായ പൊതു സമൂഹത്തിനു മുന്നില്‍ രാജ്യവിരുദ്ധരും ഭീകര വാദികളും ആയി പ്രതിഷ്ടിക്കപ്പെടുകയാണ്. അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന വിധത്തില്‍ ഇത്തരം ആക്രമണത്തിനു ഇരയാകുന്നവരുടെ മേല്‍ സംഘപരിവാര്‍ സൈബര്‍ ലോബികള്‍ പടച്ചുണ്ടാക്കുന്ന അന്യായമായ ആരോപണങ്ങള്‍ വെണ്ടയ്ക്കാക്ഷരത്തില്‍ പ്രസിദ്ധീകരിച്ചും, മുഴുനീള ചാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചും ആഘോഷിക്കുന്നവര്‍ ഫലത്തില്‍ ചെയ്യുന്നത് കേരളത്തിലെതടക്കം അവരുടെ അജണ്ടകളെ സാമാന്യവല്‍ക്കരിച്ച് അതിനു വലിയ അളവില്‍ പ്രചാരം പല കോണുകളില്‍ നിന്ന് നല്‍കുകയാണ്. ഇവിടെയാണ്‌, ഹിറ്റ്‌ലറുടെ ഒരു കളവുകള്‍ പല കോണുകളില്‍ നിന്ന് നിരന്തരമായി ആവര്‍ത്തിച്ചാല്‍ അത് സത്യമായി വിശ്വസിക്കപ്പെടുമെന്ന സിദ്ധാന്തം പ്രായോഗികവല്‍ക്കരിക്കപ്പെടുന്നത്. മാധ്യമങ്ങളുടെ അതിര് വിട്ട സെന്‍സേഷണല്‍ ഭ്രമം കൊണ്ടും, പക്ഷ പാതിത്വം കൊണ്ടും സംഘപരിവാര്‍ ആക്രമണങ്ങളെയും, ദേശദ്രോഹം അടക്കമുള്ള അന്യായമായ ആരോപണങ്ങളെയും  വലിയൊരു വിഭാഗം പൊതു സമൂഹം നിസ്സംഗതയോടെ നോക്കി നില്‍ക്കാനും, ഒരു വേള ഇരകളെ തന്നെ കുട്ടപ്പെടുത്താനും പ്രേരകമാകുന്നത് ഭീതിയോടെ മാത്രമേ നോക്കിക്കാണാന്‍ കഴിയൂ. അത്രമാത്രം ഫാഷിസം പൊതു സമൂഹത്തില്‍ സ്വാധീനം നേടിക്കൊണ്ടിരിക്കുന്നു എന്നത് മതേതര സമൂഹത്തിനു ഉണ്ടാക്കിയാക്കാവുന്ന ആഘാതം വളരെ വലുതായിരിക്കും. അത് കൊണ്ട് മതഭ്രാന്തില്ലാത്ത എല്ലാവരും തിരിച്ചറിയേണ്ടത്, ഫാഷിസത്തിന്‍റെ എക്കാലത്തെയും തന്ത്രമായ വേട്ടക്കാരന്‍ ഇരയായും ഇരയെ വേട്ടക്കാരനായും അവതരിപ്പിക്കുന്നത് കേരളത്തില്‍ പോലും വിജയിക്കുന്നത് ഹിറ്റ്ലറുടെ തന്ത്രത്തെ കടമെടുത്ത പ്രചാരണ തന്ത്രങ്ങളിലൂടെയും മാധ്യമ ഇടപെടലിലൂടെയുമാണ് എന്നാണു.

     ഇതിനെ എതിര്‍ക്കാന്‍ മനുഷ്യ സ്നേഹികള്‍ മുന്നോട്ടു വരേണ്ടതുണ്ട്. അതിനു പകരം, കേവലം വ്യെക്തി സ്വാതന്ത്ര്യത്തില്‍ പെട്ട ഇഷ്ടപ്പെട്ട വസ്ത്ര ധാരണ രീതി സ്വീകരിച്ചതിന്‍റെ പേരിലും വിശ്വസിക്കുന്ന ആദര്‍ശത്തിനോട് നൂറു ശതമാനം കൂറ് പുലര്‍ത്തുന്നതിന്‍റെ ഭാഗമായി അന്യ മതസ്ഥരുടെ മതപരമായ ചടങ്ങുകളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതും മതഭ്രാന്തായി അവതരിപ്പിക്കപ്പെടാന്‍ പുരോഗമന പ്രത്യയ ശാസ്ത്രക്കാര്‍ പോലും മത്സരിക്കുന്നത് കാണുമ്പോള്‍ സഹതാപവും പുച്ചവുമാണ് തോന്നുന്നത്. പരസ്പരം ഉറ്റ സുഹൃത്തുക്കളോ കൂടെ പിറന്ന സഹോദരനോ ആണെങ്കില്‍ പോലും കേവലം രാഷ്ട്രീയമായ ഒരു പ്രത്യേക ആദര്‍ഷമുള്ളവര്‍ മറ്റു രാഷ്ട്രീയ ആദര്‍ശക്കാരുടെ പരിപാടികളിലോ സമ്മേളനങ്ങളിലോ സഹകരിക്കുകയോ പങ്കെടുക്കുകയോ ചെയ്യാതെ മാറി നില്‍ക്കുമ്പോള്‍ അതിലൊരു കുറവും കാണാത്തവര്‍ക്ക് കേവല രാഷ്ട്രീയത്തെക്കാള്‍    ഏറെ പ്രാധാന്യം കല്പിക്കുന്ന മതപരമായ വിശ്വാസത്തിന്‍റെ ഭാഗമായി ഇതര മതക്കാരുടെ ചടങ്ങുകളില്‍ നിന്ന് മാറി നില്‍ക്കുന്നതിനെ മാത്രം വര്‍ഗീയതയായി ചിത്രീകരിക്കുന്നതിലെ അനീതി ഇനിയും മനസ്സിലാക്കാന്‍ കഴിയാത്തത് മനസ്സിന്‍റെ കുടുസ്സായ വീക്ഷണ കോണ്‍ കൊണ്ട് മാത്രമാണ്.  

      തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയാത്ത ആദര്‍ശം വെച്ച് പുലര്‍ത്തുന്നത് കൊണ്ട് മാത്രം അന്യരുമായി ജീവിതത്തിന്‍റെ മറ്റ് മേഖലകളില്‍ പോലും സഹകരിക്കാതിരിക്കുന്നതും എതിര്‍ ആദര്‍ശ പ്രചാരണത്തെ തടസ്സപ്പെടുത്തുകയോ മറ്റൊരു ആദര്‍ശം സ്വീകരിച്ചതിന്‍റെ പേരില്‍ ഒറ്റപ്പെടുത്തുകയോ ആക്രമിക്കുകയോ ഒക്കെ ചെയ്യുന്നതാണ് യഥാര്‍ത്ഥത്തില്‍ ഭീകരത. കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തെ ഇന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ സലഫി കൂട്ടായ്മയിലെ ഏതെങ്കിലും ഒരംഗത്തിന്‍റെ പേരില്‍ മേല്‍പറഞ്ഞ ഒരാരോപണം ഒരു വിഭാഗത്തിനും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. മാത്രമല്ല, ഇന്ന് സംഘ പരിവാരിനൊപ്പം ചര്‍ന്ന് സലഫികളുടെ രക്തത്തിന് വേണ്ടി ആര്‍ത്തി കാണിക്കുന്ന കേരളത്തിലെ കാന്തപുരം മുസ്ല്യാരുടെ അനുയായികള്‍ അടക്കമുള്ള സുന്നികള്‍ എന്ന് അറിയപ്പെടുന്നവര്‍ സലഫികള്‍ എന്ന മുജാഹിദുകള്‍ക്കെതിരെ നടത്തിയ കയ്യേറ്റങ്ങളും പ്രബോധകന്മാരുടെ നേരെ കാട്ടിക്കൂട്ടിയ അക്രമങ്ങളും നിരവധിയാണ്. കഴുത്തില്‍ പടക്കമാല അണിയിച്ചു തീകൊടുത്തു പോലും യഥാര്‍ത്ഥ ഇസ്ലാമിനെ തുറന്നു പറഞ്ഞു, പൌരോഹിത്യത്തിന്‍റെ നെറികേടുകള്‍ തുറന്നു കാണിച്ചതിന്‍റെ പേരില്‍ പീഡിപ്പിച്ച ചരിത്രം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രഭാഷണ വേദിയിലേക്ക് ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചതിലൂടെ ആവര്‍ത്തിക്കപ്പെട്ടത്‌ കേരളത്തിലെ പൊതു സമൂഹം എളുപ്പം മറക്കാന്‍ കാരണം, അത്തരം അക്രമങ്ങള്‍ക്ക് പിറകെ സലഫികള്‍ ഒരിക്കലും പ്രത്യാക്രമണ മാര്‍ഗം സ്വീകരിക്കാതെ  നിയമത്തിന്‍റെ വഴി തേടി ക്ഷമ പാലിക്കുകയും, അക്രമികള്‍ക്ക് പോലും നിരുപാധികം മാപ്പ് നല്‍കുകയും ചെയ്തത് കൊണ്ട് മാത്രമാണ്. അത്തരം ഇരകളെ നോക്കി വേട്ടക്കാരായ അഭിനവ കാന്തപുരത്തിന്‍റെ അനുയായികള്‍ പോലും കൊഞ്ഞനം കുത്തുന്നത് തനതായ ഇസ്ലാം പ്രചരിക്കുന്നതോടെ അത്തരക്കാരുടെ മതകച്ചവടം അവതാളത്തിലാകുമെന്ന ഭീതി കൊണ്ട് മാത്രമാണ്. പാമാരരായ അനുയായികളെ ചൂഷണം ചെയ്തു കോടികള്‍ സമ്പാദിച്ചു, ആഡംബര കാറുകളിലും കോടികളുടെ വ്യെവസായ സംരഭങ്ങളും കെട്ടിപ്പോക്കുന്നത് ഇല്ലാതാകുമെന്ന ഭീതി ഇവരെ ഏതു ചെകുത്താനുമായും കൂട്ട് പിടിച്ചു സത്യം പറയുന്നവരെ നിശബ്ദരാക്കാന്‍ പ്രേരിപ്പിക്കുന്നു എന്ന് മാത്രം.

       അത് കൊണ്ട് ഞങ്ങള്‍ സലഫികള്‍ക്ക് പറയാനുള്ളത് ഇത്രമാത്രം, ''ഞങ്ങള്‍ ഏക ദൈവത്തെ മാത്രം ആരാധിക്കണമെന്നും, നന്മ ഉപദേശിക്കുകയും തിന്മക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുക മാത്രമാണ് ചെയ്യുന്നത്, അതിനപ്പുറമുള്ള ഞങ്ങളെ കുറിച്ചുള്ളതെല്ലാം അവാസ്തവമാണ്.''

"ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്‌." (വി:ഖു 5:8)

"ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി." (വി:ഖു 49:6)



നീതി ബോധവും ധാര്‍മ്മികതയും സത്യസന്ധതയും കാത്തു സൂക്ഷിക്കുന്ന മുഴുവന്‍ മലയാളികളോടും മേല്‍ വാചകങ്ങള്‍ ഓര്‍മപ്പെടുത്തി കൊണ്ട് നിര്‍ത്തുന്നു...