Thursday, May 8, 2014

ക്രിസ്ത്യാനികളേ നിങ്ങളെ യേശു ക്ഷണിക്കുന്നു ഇസ്ലാമിലേക്ക് !!!

''യിസ്രായേലേ കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവു.'' (മാര്‍ക്കോസ് 12:29)

                 ക്രിസ്താനികളും  മുസ്ലിംകളും തികച്ചും വെത്യസ്തമായ രണ്ടു മതങ്ങളാണ് എന്നിരിക്കെ എങ്ങിനെയാണ് യേശു ഇസ്ലാമിലേക്ക് ക്ഷണിക്കുക എന്നാവും ഇത് വായിക്കുന്നവര്‍ ചിന്തിക്കുക. യഥാര്‍ത്ഥത്തില്‍ ഇന്നത്തെ നിലവിലുള്ള ബൈബിളില്‍ പോലും ഈസ (യേശു) (ദൈവത്തിന്‍റെ രക്ഷ അദ്ദേഹത്തിനു മേല്‍ ചൊരിയട്ടെ ) യുടെ യഥാര്‍ത്ഥ അധ്യാപനങ്ങള്‍ ശരിവെച്ചു, രണ്ടു മതങ്ങളും എകൊപിക്കുന്ന ഒട്ടേറെ വിശ്വാസങ്ങളും മറ്റു ഘടകങ്ങളുമുണ്ട്. അതില്‍ പ്രധാനമായി ഏക ദൈവ വിശ്വാസം, ദൈവ ദൂതന്‍മാരെ കുറിച്ചും അവര്‍ക്ക് നല്‍കപ്പെട്ട ദിവ്യ സന്ദേശങ്ങളെ കുറിച്ചും, വിചാരണ നാളിനെകുരിച്ചും, സ്വര്‍ഗ്ഗ നരകങ്ങളെ കുറിച്ചും അടക്കം അനേകം വിഷയങ്ങളില്‍ ഇസ്ലാമും ക്രിസ്തുമതവും തമ്മില്‍ യോജിപ്പ് കാണാന്‍ കഴിയും. മാത്രമല്ല, യേശുവിനെ കുറിച്ച് ക്രിസ്ത്യാനികള്‍ അല്ലാത്ത ലോകത്ത് മുസ്ലിംകളല്ലാത്ത മറ്റാരും തന്നെ അദ്ദേഹത്തെ സത്യപ്പെടുത്തുകയോ അദ്ദേഹത്തിനു വെളിപാടുകള്‍ ലഭിച്ചു എന്ന് വിശ്വസിക്കുകയോ ചെയ്യുന്നില്ല. പിതാവില്ലാതെ ആദാമിന് ശേഷം ദൈവം തന്‍റെ സവിശേഷ സൃഷ്ടിപ്പിലൂടെയാണ് ഈസ (ദൈവത്തിന്‍റെ കാരുണ്യം അദ്ദേഹത്തിന്‍റെ മേല്‍ ഉണ്ടായിരിക്കട്ടെ ) യുടെ ജനനം എന്നും, അന്ധനെയും കുഷ്ടരോഗിയെയും ദൈവ സഹായത്താല്‍ ഭേദപ്പെടുത്തുക എന്ന അത്ഭുതങ്ങള്‍ കാണിക്കുകയും ചെയ്തിരുന്നു എന്നും മുസ്ലിംകള്‍ വിശ്വസിക്കുന്നു. കൂടാതെ, അദ്ദേഹം വീണ്ടും ഈ ഭൂമിയില്‍ തിരിച്ചു വരുമെന്നും മുസ്ലിംകള്‍ ഉറച്ചു വിശ്വസിക്കുന്നു. ഈസ അദ്ദേഹത്തിന്‍റെ മാതാവ് മറിയ (ദൈവത്തിന്‍റെ കാരുണ്യം അവരുടെ മേല്‍ ഉണ്ടായിരിക്കട്ടെ ) എന്നിവര്‍ക്ക് വളരെയേറെ പ്രാധാന്യമുള്ള സ്ഥാനമാണ് മുസ്ലിംകള്‍ കല്‍പിക്കുന്നത്‌ഈ ഒരു അടിസ്ഥാനത്തില്‍ നമുക്ക് രണ്ടു മതങ്ങളെയും താരതമ്യം ചെയ്തു ഈസ (അ), അഥവാ യേശുവിന്‍റെ യഥാര്‍ത്ഥ ആദര്‍ശം ആരുടെ കൂടെയാണ് എന്ന് നോക്കാം

ആദ്യമായി, നിഷ്പക്ഷമായി സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഏതൊരാളും മനസ്സിരുത്തി തിരിച്ചറിയേണ്ട ഒരു വസ്തുതയാണ്, അല്ലാഹു എന്നത് കേവലം അറബികളുടെയോ, മുസ്ലിംകളുടെയോ ദൈവത്തിന്‍റെ പേര്‍ അല്ല. മറിച്ചു, അല്ലാഹു എന്നത് അല്‍ ഇലാഹ് അഥവാ ആരാധ്യന്‍ എന്നര്‍ത്ഥം വരുന്ന അറബി പദമാണ്. സര്‍വ്വ മനുഷ്യരുടെയും സൃഷ്ടാവും പരിപാലകാനും അന്ന ദാതാവുമായ മരണമോ ഉറക്കമോ ക്ഷീണമോ ഏല്‍ക്കാത്ത എന്നെന്നും ജീവിച്ചിരിക്കുന്ന ആരാധിക്കപ്പെടാന്‍ അര്‍ഹതയുള്ള ഏകനായ ദൈവത്തിന്‍റെ വിശിഷ്ട നാമങ്ങളില്‍ ഒന്നുമാണ് അല്ലാഹു എന്നത്. അത് പോലെ,  ഇസ്ലാം എന്നത് കേവലം  മനുഷ്യാരായ ഏതെങ്കിലും ദൈവ ദൂതന്‍ മാരോ പ്രവാചകന്‍ മാരോ, പില്‍ക്കാലത്ത് വന്ന അനുയായികളോ നല്‍കിയ നാമമല്ല. മറിച്ചു സൃഷ്ടാവായ ദൈവം തമ്പുരാന്‍ തന്നെ അറിയിച്ചു തന്ന വിശേഷിപ്പിച്ച നാമമാണ്.  മറ്റു ലോകത്തെ പല മതങ്ങളുടെയും നാമം പോലെ, ഇസ്ലാം എന്നത് സ്വഭാവമോ ഗുണമോ തിരിച്ചറിയാത്ത കേവലം ഒരു നാമം മാത്രമല്ല, ഉദാഹരണമായി 'മത്സ്യം' എന്ന പേരില്‍ കൊണ്ട് മത്സ്യത്തിന്‍റെ ഏതെങ്കിലും ഗുണമോ സ്വഭാവമോ തിരിച്ചറിയാന്‍ കഴിയില്ല. എന്നാല്‍ ഇസ്ലാം എന്നത് അത് പോലെയല്ല. അതിന്‍റെ പേരില്‍ തന്നെ അതിന്‍റെ സ്വഭാവം അടങ്ങിയിട്ടുണ്ട്. ഇസ്ലാം എന്നതിന്സൃഷ്ടാവായ ഏക  ദൈവത്തിനുള്ള സമര്‍പ്പണം, സമാധാനം എന്നൊക്കെയാണ് അര്‍ത്ഥം. ചുരുക്കത്തില്‍ ഇസ്ലാം എന്നത് ഈ രണ്ടു അര്‍ത്ഥവും കൂടി ചേര്‍ന്നതാണ് എന്ന് പറയാം. അഥവാ, സ്രഷ്ടാവായ ഏക ദൈവത്തിനു സ്വന്തത്തെ കീഴോതുക്കി നേടുന്ന സമാധാനം. ഇതാണ് ഇസ്ലാം മതത്തിന്‍റെ ആകെ തുകയും. 

അല്ലാഹു തന്നെ മനുഷ്യര്‍ക്ക് നിശ്ചയിച്ചു കൊടുത്ത മതം ഇസ്ലാമായിരുന്നു. ''എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.'' ( വി. ഖു: 5:3). ഇത് പ്രവാചകന്‍ മുഹമ്മദ്‌ (സ) യോടും അനുയായികളോടുമാണ് ദൈവം മേല്‍പറഞ്ഞ പോലെ ഇസ്ലാം എന്ന് പറയുന്നത്, എന്നാല്‍ അതിനു മുന്‍പ്യേശു പഠിപ്പിച്ച ക്രിസ്തുമതം എന്നോ മോശ പഠിപ്പിച്ച ജൂതമതം എന്നോ ഒക്കെയായിരുന്നു ദൈവം പേര്‍ വിളിച്ചത് എന്ന് സംശയിക്കുന്നവര്‍ക്ക് അല്ലാഹുവിന്‍റെ മറ്റൊരു വചനം മറുപടി പറയുന്നു.

''മുമ്പും (മുന്‍വേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് മുസ്ലിംകളെന്ന് പേര് നല്‍കിയിരിക്കുന്നു'' (22:78)

നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്‌) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു. (വി.ഖു 2:136)

നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം - നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. എന്നകാര്യം - അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ ഏതൊരു കാര്യത്തിലേക്ക് ക്ഷണിക്കുന്നുവോ അത് അവര്‍ക്ക് വലിയ ഭാരമായി തോന്നിയിരിക്കുന്നു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു തന്‍റെ അടുക്കലേക്ക് തെരഞ്ഞെടുക്കുന്നു. താഴ്മയോടെ മടങ്ങുന്നവരെ അവങ്കലേക്കുള്ള മാര്‍ഗത്തില്‍ നയിക്കുകയും ചെയ്യുന്നു. (വി. ഖു, 42:13)

ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും (അല്ലാഹുവിന്ന്‌) കീഴ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല (വി. ഖു, 3:67)

അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇസ്ഹാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്‌? (നബിയേ,) ചോദിക്കുക: നിങ്ങള്‍ക്കാണോ കൂടുതല്‍ അറിവുള്ളത് ? അതോ അല്ലാഹുവിനോ? അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട് ? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. (വി. ഖു, 2:140)

മുകളിലെ ഖുര്‍ആനിക വചനങ്ങള്‍ വായിക്കുന്ന മുസ്ലിംകളല്ലാത്ത, കൃസ്ത്യാനികളായ ചിലരെങ്കിലും, തങ്ങളുടെ വേദ പുസ്തകത്തില്‍ പറഞ്ഞ എല്ലാ പ്രവാചകന്‍ മാരെയും തങ്ങളുടെ ഇസ്ലാം മതത്തിന്‍റെ ആളുകളാക്കി അവതരിപ്പിക്കാന്‍ നടത്തുന്ന കേവല പാഴ്വേലയല്ലേ മേല്‍ വചനങ്ങള്‍ എന്ന് സംശയിച്ചു  നെറ്റി ചുളിക്കുന്നുണ്ടാകാം. അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്, അവരൊക്കെ മുസ്ലിംകള്‍ ആയിരുന്നുവെങ്കില്‍ 'ഇസ്ലാം' എന്ന പേര്‍ ബൈബിളില്‍, ഉണ്ടാവേണ്ടതല്ലേ, എന്നാല്‍ അങ്ങിനെ വേദ പുസ്തകത്തില്‍ കാണാന്‍ കഴിയുമോ എന്നത്. രണ്ടു കാരണങ്ങളാല്‍ ഇസ്ലാം എന്ന പദം നമുക്ക് ബൈബിളില്‍ കാണാന്‍ കഴിയില്ല. ഒന്നാമതായി ഇസ്ലാം എന്നത് അറബി പദമാണ്, ബൈബിള്‍ അവതരിക്കപ്പെട്ടത് യേശു (ഈസ (അ ) യുടെ ഭാഷയിലും. അത് കൊണ്ട് ഇസ്ലാം എന്നാ പദം കാണുക സാധ്യമല്ല. രണ്ടാമതായി ഇസ്ലാം എന്നത് മറ്റു ഭാഷകളിലേക്ക് അര്‍ത്ഥ കല്‍പന നല്‍കാനാവുന്നതാണ് എന്നത് കൊണ്ട് തന്നെ, ആ പദം അതെ പോലെ ഉണ്ടാകുക അനിവാര്യമല്ല എന്നതും ഇസ്ലാം എന്ന പദം അത് പോലെ ബൈബിളില്‍ ഉണ്ടാകണം എന്നില്ല.

ഇനി ഈ ആശയം അഥവാ സൃഷ്ടാവായ ദൈവത്തിനു പൂര്‍ണമായി കീഴ്പെടുക എന്നത് ബൈബിള്‍ മുന്നോട്ടു വെക്കുന്നുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.. സൃഷ്ടാവായ ദൈവത്തിനു കീഴൊതുങ്ങുക എന്നത് കൊണ്ട് ഉദ്ദേശം അവനെ സ്നേഹിക്കുക, ഭയപ്പെടുക, അവനെ  പൂര്‍ണ മനസ്സോടെ സേവിക്കുക, അവന്‍റെ കല്‍പനകള്‍ അനുസരിക്കുക എന്നതാണെല്ലോ?..ഇത് കൃത്യമായി പറയുന്നത് ബൈബിളില്‍ നിന്ന് തന്നെ കാണുക.

''ആകയാല്‍ യിസ്രായേലേ, നിന്‍റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാ വഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്‍റെ ദൈവമായ യഹോവയെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും കൂടെ സേവിക്കയും ഞാന്‍ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്‍പനകളും ചട്ടങ്ങളും നിന്‍റെ നന്‍മക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്‍റെ ദൈവമായ യഹോവ നിന്നോട് ചോദിക്കുന്നത് എന്ത്?'' (ആവര്‍ത്തന പുസ്തകം10:12-13)
ഇതിലെ 'നിന്‍റെ ദൈവമായ യഹോവയെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ മനസ്സോടും കൂടെ സേവിക്കുക' എന്നത് തന്നെയാണ് പൂര്‍ണമായ സമര്‍പ്പണം എന്നതിനുള്ള ശരിയായ അര്‍ത്ഥ കല്‍പന. ഇവിടെ ഇസ്രയേല്‍ സന്തതികളോട് പറയുന്നത് തന്നെയാണ് മുഹമ്മദ്‌ നബി (സ) യിലൂടെ ലോകത്ത് വരാനിരിക്കുന്ന, വിവിധ വശംക്കാരും ഭാഷക്കാരും രാജ്യക്കാരുമായ അവസാന മനുഷ്യന്‍വരെയുള്ളവരോടു പറഞ്ഞ 'ഇസ്ലാം' അഥവാ സൃഷ്ടാവായ ഏക ദൈവത്തിനുള്ള പൂര്‍ണമായ സമര്‍പ്പണം. ജീവിതത്തിന്‍റെ എല്ലാ അവസരങ്ങളിലും മനുഷ്യര്‍  ഈ സമര്‍പ്പണം അഥവാ സൃഷ്ടാവായ ദൈവത്തോടുള്ള സ്നേഹം കാത്തു സൂക്ഷിക്കണം എന്ന് കൂടി ബൈബിള്‍ പറയുന്നു:

''യിസ്രായേലേ കേള്‍ക്ക ! യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നേ, നിന്‍റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്ന് ഞാന്‍ നിന്നോട് കല്‍പിക്കുന്ന ഈ വചനങ്ങള്‍ നിന്‍റെ ഹൃദയത്തില്‍ ഇരിക്കേണം. നീ അവയെ നിന്‍റെ മക്കള്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും നീ വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെ കുറിച്ച് സംസാരിക്കയും വേണം. അവയെ അടയാളമായി നിന്‍റെ കൈമേല്‍ കെട്ടേണം. അവ നിന്‍റെ കണ്ണുകള്‍ക്ക് പട്ടമായി ഇരിക്കേണം. അവയെ നിന്‍റെ വീട്ടിന്‍റെ കട്ടിളകളിന്‍മേലും പടിവാതിലുകളിന്‍ മേലും എഴുതേണം.'' (ആവര്‍ത്തന പുസ്തകം 6:4-9)

ഇതേ ആശയം പറഞ്ഞ മറ്റു പ്രവാചകന്‍മാരുടെ വാക്കുകളും നമുക്ക് ബൈബിളില്‍ ഇങ്ങനെ കാണാം. ഉദാരണമായി ദാവൂദ് തന്‍റെ മകന്‍ സോളമനോട് പറയുന്നത് കാണുക. ''ഞാന്‍ സകല ഭൂവാസികളുടെയും വഴിയായി പോകുന്നു: നീ ധൈര്‍യ്യം പൂണ്ടു പുരുഷനായിരിക്ക. നീ എന്തു ചെയ്താലും എവിടേക്കു തിരിഞ്ഞാലും സകലത്തിലും നീ കൃതാര്‍ത്ഥനാകേണ്ടതിന്നും നിന്‍റെ മക്കള്‍ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും കൂടെ എന്‍റെ മുമ്പാകെ സത്യമായി നടന്നു തങ്ങളുടെ വഴി സൂക്ഷിച്ചാല്‍ യിസ്രായേലിന്‍റെ രാജാസനത്തില്‍ ഇരിപ്പാന്‍ ഒരു പുരുഷന്‍ നിനക്കു ഇല്ലാതെ പോകയില്ല എന്നു യഹോവ എന്നോട് അരുളിച്ചെയ്ത വചനം താന്‍ ഉറപ്പിക്കേണ്ടതിന്നുമായി'' (ഒന്ന് രാജാക്കന്‍മാര്‍ 2:2-3) ഇവിടെ ദാവീദ് തന്‍റെ മകനോട്‌  ദൈവം പറഞ്ഞതായി പറയുന്നത് പൂര്‍ണ ഹൃദയത്തോടും പൂര്‍ണ മനസ്സോടും കൂടെ കീഴൊതുങ്ങാന്‍ തന്നെയാണെല്ലോ ?. വീണ്ടും സോളമന്‍ ജനങ്ങളെ അഭിമുഖീകരിച്ചു പറയുന്നത് ബൈബിളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു :

''അവന്‍ തന്‍റെ ദാസന്നും തന്‍റെ ജനമായ യിസ്രായേലിന്നും അന്നന്നു ആവശ്യമുള്ളതുപോലെ ന്യായം പാലിച്ചു കൊടുപ്പാന്‍ തക്കവണ്ണം ഞാന്‍ യഹോവയുടെ മുമ്പാകെ അപേക്ഷിച്ചിരിക്കുന്ന എന്‍റെ ഈ വചനങ്ങള്‍ രാവും പകലും നമ്മുടെ ദൈവമായ യഹോവയുടെ സന്നിധാനത്തില്‍ ഇരിക്കുമാറാകട്ടെ. ആകയാല്‍ ഇന്നുള്ളതു  പോലെ നിങ്ങള്‍ അവന്‍റെ ചട്ടങ്ങള്‍ അനുസരിച്ചു നടപ്പാനും അവന്‍റെ കല്‍പനകള്‍ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കല്‍ എകാഗ്രമായിരിക്കട്ടെ.'' (ഒന്ന് രാജാക്കന്‍മാര്‍ 8:60-61)

സാമുവേല്‍ പ്രവാചകന്‍ ജനങ്ങളോട് സംസാരിക്കുന്ന ഭാഗം ബൈബിളില്‍ നിന്ന് തന്നെ നമുക്ക് നോക്കാം. അതിങ്ങനെ

''നിങ്ങള്‍ യഹോവയുടെ കല്‍പനയെ മറുക്കാതെ യഹോവയെ ഭയപ്പെട്ടു അവനെ സ്നേഹിച്ചു അവന്‍റെ വാക്കു അനുസരിക്കയും നിങ്ങളും നിങ്ങളെ വാഴുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയോടു ചേര്‍ന്നിരിക്കയും ചെയ്‌താല്‍ കൊള്ളാം. എന്നാല്‍ നിങ്ങള്‍ യഹോവയുടെ വാക്കു അനുസരിക്കാതെ യഹോവയുടെ കല്‍പനയെ മരുത്താല്‍ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്‍ മാര്‍ക്കു വിരോധമായിരുന്നത് പോലെ നിങ്ങള്‍ക്കും വിരോധമായിരിക്കും.'' (ഒന്ന് രാജാക്കന്‍മാര്‍ 12:14-15)

വീണ്ടും വായിക്കുക:

''യഹോവയെ ഭയപ്പെട്ടു പൂര്‍ണ്ണ ഹൃദയത്തോടും പരമാര്‍ത്ഥ തയോടും കൂടെ സേവിക്കമാത്രം ചെയ് വിന്‍; അവന്‍ നിങ്ങള്‍ക്ക് എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്ന് ഓര്‍ത്തു കൊള്‍വിന്‍.''  (ഒന്ന് രാജാക്കന്‍മാര്‍ 12:24)

ജോഷ്വ പ്രവാചകന്‍ തന്‍റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറയുന്നത് ഇപ്രകാരമാണ് ;

''യോശുവ ജനത്തോടു: യഹോവയെ സേവിക്കേണ്ടതിന്നു നിങ്ങള്‍ അവനെ തെരഞ്ഞെടുത്തിരിക്കുന്നു എന്നതിന്നു നിങ്ങള്‍ തന്നേ സാക്ഷികള്‍ എന്നു പറഞ്ഞു. അതേ ഞങ്ങള്‍ തന്നേ സാക്ഷികള്‍ എന്നു അവര്‍ പറഞ്ഞു. ആകയാല്‍ ഇപ്പോള്‍ നിങ്ങളുടെ ഇടയിലുള്ള അന്യ ദൈവങ്ങളെ നീക്കിക്കളഞ്ഞു യിസ്രായേലിന്‍റെ ദൈവമായ യഹോവയിങ്കലേക്കു നിങ്ങളുടെ ഹൃദയം ചായിപ്പിന്‍ എന്നു അവന്‍ പറഞ്ഞു. ജനം യോശുവയോടു: ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങള്‍ സേവിക്കും; അവന്‍റെ വാക്കു ഞങ്ങള്‍ അനുസരിക്കും എന്നു പറഞ്ഞു.''  (യെശയ്യാവ് 24: 22-24)

മേല്‍ വചനങ്ങളില്‍ നിന്ന്, ദൈവം ഏകനാണ് ആ ഏകനായ സൃഷ്ടാവിലേക്ക് മടങ്ങാനും അവനെ പൂര്‍ണ ഹൃദയത്തോടും മനസ്സോടും അനുസരിക്കാനും ജീവിതത്തില്‍ എല്ലാ മേഘലകളിലും ദൈവ കല്‍പന സൂക്ഷിക്കാനും ബൈബിള്‍ പ്രചോദനം നല്‍കുന്നു. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഏകനായ ദൈവത്തിനു സൃഷ്ടാവായ അവനെ മാത്രം ആരാധിക്കാന്‍ ഇസ്രായേല്‍ ജനതയോട് ആവശ്യപ്പെട്ട യേശു പ്രവാചകനെ തന്നെ ദൈവമാക്കി ആരാധിക്കുന്ന വിരോധാഭാസമാണ് ഇന്ന് ക്രിസ്തുമതത്തില്‍ നമ്മള്‍ കാണുന്നത്.!

ഇനി നമുക്ക് ബൈബിള്‍ പുതിയ നിയമത്തിലെ ദൈവത്തിനു സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്ന ചില വചനങ്ങള്‍ കാണാം. 

''ആകയാല്‍ നിങ്ങള്‍ ദൈവത്തിന്നു കീഴടങ്ങുവിന്‍; പിശാചിനോട്‌ എതിര്‍ത്തു നില്‍പിന്‍; എന്നാല്‍ അവന്‍ നിങ്ങളെ വിട്ടു ഓടിപ്പോകും.'' (ജെയിംസ് 4:7) യേശു തന്‍റെ കര്‍ത്തവ്യമായി പറയുന്നത് കാണുക :


''യേശുഅവരോടു പറഞ്ഞതു: എന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്തു അവന്‍റെ പ്രവര്‍ത്തി തികക്കുന്നത് തന്നെ എന്‍റെ ആഹാരം.''
(ജോണ്‍ 4:34)

ത്രിയെകത്വത്തിന്‍റെ അടിവേരറുത്തു യേശു തന്‍റെ ആഗമനോദ്ദേശം പറയുന്നത് ബൈബിളില്‍ നിന്ന് ഇങ്ങനെ വായിക്കാം..

''എനിക്ക് സ്വതേ ഒന്നും ചെയ്‌വാന്‍ കഴിയുന്നതല്ല; ഞാന്‍ കേള്‍ക്കുന്നത് പോലെ ന്യായം വിധിക്കുന്നു; ഞാന്‍ എന്‍റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ചെയ്‌വാന്‍ ഇച്ചിക്കുന്നത് കൊണ്ടു എന്‍റെ വിധി നീതിയുള്ളതാകുന്നു.'' (ജോണ്‍ 5:30) ഇവിടെയും പൂര്‍ണമായും ദൈവത്തിനുള്ള സമര്‍പ്പണമാണ്‌ തന്‍റെ കടമ എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.

യേശു ദൈവമല്ല, മനുഷ്യനാണ് എന്ന് സുവ്യെക്തമാക്കുകയും ദൈവത്തിനു പൂര്‍ണമായി കീഴോതുങ്ങി അവന്‍റെ ഇഷ്ടം അനുസരിച്ച് പ്രവത്തിക്കുന്ന എല്ലാവരും തന്‍റെ സഹോദരീ സഹോദരന്‍മാരാണ് എന്ന് കൂടി പറയുന്നത് കാണുക. ''സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ എന്‍റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്ന് പറഞ്ഞു.''(മത്തായി 12:50).

നിത്യ ജീവനെ ലഭിക്കാന്‍ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് നല്‍കുന്ന മറുപടി കാണുക:

'' എന്നോട് നന്‍മയെ കുറിച്ച് ചോദിക്കുന്നത് എന്ത്? നല്ലവന്‍ ഒരുത്തനേ ഉള്ളൂ. ജീവനില്‍ കടപ്പാന്‍ ഇച്ചിക്കുന്നു എങ്കില്‍ കല്‍പനകളെ പ്രമാണിക്ക എന്നു അവനോടു പറഞ്ഞു.'' (മത്തായി 19:17).

മോക്ഷ പ്രാപ്തി അഥവാ സ്വര്‍ഗ്ഗ ലബ്ദിക്ക് വേണ്ടി എന്ത് ചെയ്യണം എന്ന് പറയുന്ന ഭാഗം കൂടി കാണുക. ''എന്നോട് കര്‍ത്താവേ കര്‍ത്താവേ എന്ന് പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ സ്വര്‍ഗ്ഗ രാജ്യത്തില്‍ കടക്കുന്നത്‌.'' (മത്തായി 6:21). 

 ഇവിടെ പറയുന്നത് യേശുവേ കര്‍ത്താവേ എന്ന് വിളിക്കുന്നവന്‍ അല്ല, മറിച്ചു, ദൈവത്തിന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുന്നവനാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുക എന്നാണു.

അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനും ഇല്ല എന്നും മുഹമ്മദ്‌ (ദൈവത്തിന്‍റെ കാരുണ്യം അദ്ദേഹത്തിന്‍റെ മേല്‍ ചൊരിയട്ടെ..) അവന്‍റെ അടിമയും അവന്‍റെ ദൂതനുമാണ് എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്നൊരാള്‍ ആത്മാര്‍ത്ഥമായി പറയുന്നതോടെ ആ നിമിഷം തൊട്ടു മുസ്ലിമായി കഴിഞ്ഞു. അങ്ങിനെ മുസ്ലിമായ ഒരാള്‍ രണ്ടു പ്രധാന കാര്യങ്ങളാണ് സാക്ഷ്യപ്പെടുത്തി ജീവിതത്തിലുടനീളം പാലിക്കുന്നത്. അതില്‍ പ്രഥമ മായാത്, ആരാധനകള്‍ക്ക് അര്‍ഹനായ ദൈവം ഏകനാണ്, അവനാണ് സൃഷ്ടാവും സംരക്ഷകനും, പരിപാലകാനും, അന്നദാതാവും, പുനരുജ്ജീവിപ്പിക്കുന്നവനും, അവനല്ലാതെ മറ്റാരുമില്ല എന്നതാണ്. രണ്ടാമത്തെ ഭാഗം ദൈവീക കല്‍പനകള്‍ നിര്‍ദേശങ്ങള്‍ നമുക്കെത്തിക്കുന്ന സന്ദേശകരെ കുറിച്ചുള്ള, അഥവാ അവന്‍റെ ദൈവ ദൂതന്‍മാരിലുള്ള സ്വന്തത്തെ കൊണ്ടുള്ള സാക്ഷ്യമാണ്. അത് കൊണ്ട് തന്നെ ആ സൃഷ്ടാവിന്‍റെ എല്ലാ ദൈവ ദൂതന്‍മാരെയും വിശ്വസിക്കുകയും അവന്‍റെ കല്‍പനകള്‍ എല്ലാം അനുസരിക്കുകയും ഒരു വിശ്വാസിക്ക് നിര്‍ബന്ധമാകുന്നു. ആദം (അ) തൊട്ടു, നോഹ, അബ്രഹാം, മോശ യേശു (ദൈവത്തിന്‍റെ കാരുണ്യം അവരുടെ മേല്‍ ഉണ്ടായിരിക്കട്ടെ ) എന്നിവരിലൂടെ മുഹമ്മദ്‌ (സ) യില്‍ അവസാനിച്ച ഒരു ലക്ഷത്തില്‍ പരം ദൈവ ദൂതന്‍മാരില്‍ വിശ്വസിക്കല്‍ അവര്‍ക്ക് നിര്‍ബന്ധമാണ്‌. അവര്‍ക്കിടയില്‍ അക്കാര്യത്തില്‍ മുസ്ലിംകള്‍ക്ക് ഒരു വിവേചനവും പാടില്ല.

''അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്‌.)'' (വി:ഖുര്‍ആന്‍ 2:285)

ഇവിടെയാണ്‌ പ്രവാചകന്‍ മുഹമ്മദ്‌ (സ) പ്രബോധനം ചെയ്തത് പുതിയ ഒരു മതമല്ല, മറിച്ചു സൃഷ്ടാവായ ദൈവത്തില്‍ നിന്ന് ആദിമ മനുഷ്യന്‍ തൊട്ടു നല്‍കപ്പെട്ട കൃത്യമായ ഏകദൈവാരാധനയുടെ കൃത്യമായ തുടര്‍ച്ചയായിരുന്നു എന്ന് നമ്മള്‍ തിരിച്ചറിയുന്നത്‌. ഖുര്‍ആന്‍ കൂടാതെ മുന്‍ കാല പ്രവാചകന്‍ മാര്‍ക്ക് നല്‍കപ്പെട്ട വേദങ്ങള്‍ അഖിലവും പഠിപ്പിച്ചത് ശുദ്ധമായ ഏകദൈവ വിശ്വാസം തന്നെയായിരുന്നു. എന്നിട്ടും വേദ പുസ്തകകങ്ങളില്‍ പറഞ്ഞ പ്രവാചകന്‍മാര്‍ പഠിപ്പിച്ച യഥാര്‍ത്ഥ ആദര്‍ശം സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി കൈകടത്തലുകള്‍ നടത്തി വികൃതമാക്കി പഠിപ്പിക്കുകയും ആചരിക്കുകയും ചെയ്യുന്നത് യഥാര്‍ത്ഥ വിശ്വാസികള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

മുന്‍കാല പ്രവാചകന്‍മാര്‍ മുഴുവന്‍ പ്രബോധനം ചെയ്തത് ഇസ്ലാം തന്നെയായിരുന്നു അഥവാ ഏകനായ ദൈവത്തിനുള്ള സമ്പൂര്‍ണമായ സമര്‍പ്പണമാ യിരുന്നു എന്നതിന് ഇനിയും എത്രയോ ബൈബിള്‍ വചനങ്ങള്‍ തന്നെ സാക്ഷിയാണ്. നമുക്ക് ബൈബിള്‍ തന്നെ വായിക്കാം...

പഴയ നിയമത്തിലെ മോശാ പ്രവാചകന് ലഭിച്ച പത്തു കല്‍പനകള്‍ എന്ത് പറയുന്നു എന്ന് നോക്കാം...

''അടിമ വീടായ മിസ്രയിം ദേശത്തു നിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്ക് ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമ അരുതു. അവയെ നമ്സ്കരിക്കുകയോ സേവിക്കയോ ചെയ്യരുത്. നിന്‍റെ ദൈവമായ യഹോവയായ ഞാന്‍ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരില്‍ പിതാക്കന്‍മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേല്‍ സന്ദര്‍ശിക്കുകയും എന്നെ സ്നേഹിച്ചു എന്‍റെ കല്‍പനകളെ പ്രമാനിക്കുന്നവര്‍ക്കു ആയിരം തലമുറ വരെ ദയ കാണിക്കയും ചെയ്യുന്നു. (പുറപ്പാട് 20:2 -6)

'' ഭൂമിയിലുള്ള യാതൊരു ജനതിയും അറിവുള്ളതായിരിപ്പാന്‍ അവന്‍ ഏക ദൈവം, അതായ മറ്റൊന്നില്ലാത്തതാക. (ഒന്ന് രാജാക്കന്‍മാര്‍ 8:60)

''ആകയാല്‍ മീതെ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം. മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സില്‍ വെച്ചു കൊള്‍ക. (ആവര്‍ത്തന പുസ്തകം 4:39)

''ആകയാല്‍ നിങ്ങള്‍ യഹോവയെ ഭയപ്പെട്ടു അവനെ പരമാര്‍ത്ഥതയോടും വിശ്വസ്ഥതയോടും കൂടെ സേവിപ്പിന്‍. നിങ്ങളുടെ പിതാക്കന്‍മാര്‍ നദിക്കക്കരെയും മിസ്രയെമിലും വെച്ചു സേവിച്ച ദേവന്‍മാരെ ഉപേക്ഷിക്കയും യാഹോവയെത്തന്നെ സേവിക്കയും ചെയ്‍വിന്‍.'' (ജോഷ്വ 24:14)


''നിങ്ങള്‍ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാന്‍ ആകുന്നു എന്ന് ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങള്‍ എന്‍റെ സാക്ഷികളും ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ദാസനും ആകുന്നു എന്ന് യഹോവയുടെ അരുളിപ്പാടു; എനിക്ക് മുന്‍പേ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്‍റെ ശേഷം ഉണ്ടാകയുമില്ല. ഞാന്‍ തന്നേ യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.(യേശെയ്യാവ്, 43:10-11)

''നിങ്ങള്‍ പ്രസ്താവിച്ചു കാണിച്ചു തരുവീന്‍; അവന്‍ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇത് കേള്‍പ്പിക്കും പണ്ടുതന്നെ ഇത് പ്രസ്താവിക്കയും ചെയ്തവന്‍ ആര്‍? യഹോവയായ ഞാന്‍ അല്ലയോ? ഞാന്‍ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാന്‍ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യേശെയ്യാവ്, 45:21)

''സകല ഭൂവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിന്‍; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.'' (യേശെയ്യാവ്, 45:22)

''പണ്ടുള്ള പൂര്‍വ്വ കാര്യങ്ങളെ ഓര്‍ത്തുകൊള്‍വിന്‍; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാന്‍ തന്നെ ദൈവം, എന്നെ പോലെ ഒരുത്തനുമില്ല.''(യേശെയ്യാവ്, 46:9)


യേശു പറയുന്നത് കാണുക :''എല്ലാറ്റിലും മുഖ്യ കല്‍പനയോ : യിസ്രായേലേ കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവു.'' (മാര്‍ക്കോസ് 12:29)

മുകളില്‍ കൊടുത്തതെല്ലാം ബൈബിളില്‍ നിന്നുള്ള സൃഷ്ടാവായ ഏക ദൈവത്തെ മാത്രം ആരാധിക്കണം എന്ന് ആവശ്യപ്പെടുന്ന വചനങ്ങള്‍ ആണെങ്കില്‍ ഇനി അവന്‍റെ പ്രവാചകന്‍മാരെ കുറിച്ച് പറയുന്നത് കൂടി നോക്കാം. മോശാ പ്രവാചകന്‍ പറയുന്നത് പഴയ നിയമത്തിലെ ആവര്‍ത്തന പുസ്തകത്തില്‍ നിന്ന് നമുക്ക് ഇങ്ങനെ വായിക്കാം.

''തീ ഹേതുവായി നിങ്ങള്‍ ഭയപ്പെട്ടു പര്‍വ്വതത്തില്‍ കയറാഞ്ഞ തു കൊണ്ട് യഹോവയുടെ വചനം നിങ്ങളോടു അറിയിക്കേണ്ടതിന്നു ഞാന്‍ അക്കാലത്തു യഹോവെക്കും നിങ്ങള്‍ക്കും മദ്ധ്യേ നിന്ന്. അവന്‍ കല്‍പിച്ചതു എന്തെന്നാല്‍: അടിമ വീടായ മിസ്രയേം ദേശത്തു നിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യ ദൈവങ്ങള്‍ നിനക്കു ഉണ്ടാകരുതു.'' (ആവര്‍ത്തന പുസ്തകം 5:5-7)

ഇവിടെ ദൈഅവത്തി ന്‍റെ വചനം ജനങ്ങളെ അറിയിക്കുക എന്ന കര്‍ത്തവ്യമാണ് മോശ പ്രവാചകന് നിര്‍വഹിക്കാനുണ്ടായിരുന്നത്. ദൈവത്തിന്‍റെ ഒന്നാമത്തെ കല്‍പനയാകട്ടെ ''ഞാന്‍ നിന്‍റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്ക് ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു;'' എന്നാണു. അത് കൊണ്ട് അവനല്ലാതെ വേറെ ദൈവങ്ങള്‍ ഉണ്ടാവതല്ല എന്ന ഏക ദൈവ ആദര്‍ശവും. ഇതേ മോശയുടെ കറകളഞ്ഞ ആദര്‍ശം തന്നെയാണ് യേശു തന്‍റെ ജനതയ്ക്ക് നല്‍കിയ ഉപദേശവും. അത് നമുക്ക് ബൈബിളില്‍ നിന്ന് തന്നെ വായിക്കാം

''ഏക സത്യ ദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശു കൃസ്തുവിനെയും അറിയുന്നത് തന്നേ നിത്യ ജീവന്‍ ആകുന്നു.''(യോഹന്നാന്‍ 17:3).


ഇനി ഏലിയ പ്രവാചകന്‍ പറയുന്നത് നോക്കൂ...''ഭോജനയാഗം കഴിക്കുന്ന നേരമായപ്പോള്‍ ഏലിയ പ്രവാചകന്‍ അടുത്തു ചെന്നു: അബ്രഹാമിന്‍റെയും യിസ്ഹാഖിന്‍റെയും യിസ്രായേലിന്‍റെയും ദൈവമായ യഹോവേ, യിസ്രായേലില്‍ നീ ദൈവമെന്നും ഞാന്‍ നിന്‍റെ ദാസന്‍ എന്നും ഈ കാര്യങ്ങളൊക്കെയും ഞാന്‍ നിന്‍റെ കല്‍പന പ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടു വരട്ടെ.'' (ഒന്നാം രാജാക്കന്‍മാര്‍ 18:36).

നോക്കൂ, എത്ര വ്യെക്തമായാണ് ദൈവ ദൂതന്‍മാര്‍ തങ്ങളുടെ ജനങ്ങള്‍ക്ക് ഏക ദൈവത്തെ കുറിച്ചും, അവന്‍റെ ദാസന്‍മാര്‍ ആയ ആ ദൈവ ദൂതന്‍മാര്‍ മാത്രമാണ് തങ്ങളെന്ന സത്യത്തെ കുറിച്ചും സന്തോഷവാര്‍ത്ത അറിയിച്ചത്.  ഇങ്ങനെ മോശയും യേശുവും ഏലിയയുമടക്കം  സകല ദൈവ ദൂതന്‍മാരും പറഞ്ഞ ആ ആദര്‍ശം ഇന്നും കലര്‍പ്പില്ലാതെ മുസ്ലിംകള്‍ ഏറ്റെടുത്തു നിവര്‍ത്തിച്ചു വരുന്നു. ഇത് തന്നെയാണ് മുസ്ലിംകള്‍ അവരുടെ സാക് ഷ്യ വചനമായ ''അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്നും മുഹമ്മദ് (സ) അവന്‍റെ ദാസനും പ്രവാചകനും ആണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു'' എന്നത് ഉരുവിടുന്നത്. കാരണം ഒരാള്‍ പൂര്‍ണമായും മുസ്ലിം ആകണമെങ്കില്‍ വെറും മുഹമ്മദ്‌ (സ) മാത്രം പ്രവാചകന്‍ ആണെന്ന് വിശ്വസിച്ചാല്‍ പോര, മറിച്ചു, ഈസ (അല്ലാഹുവിന്‍റെ രക്ഷ അദ്ദേഹത്തിന്‍റെ മേല്‍ ഉണ്ടായിരിക്കട്ടെ,) മോസ  (അല്ലാഹുവിന്‍റെ രക്ഷ അദ്ദേഹത്തിന്‍റെ മേല്‍ ഉണ്ടായിരിക്കട്ടെ,) അടക്കം മുന്‍കഴിഞ്ഞ  എല്ലാ പ്രവാചകന്‍മാരും ദൈവത്താല്‍ നിയോഗിക്കപ്പെട്ടവര്‍ ആണെന്ന് വിശ്വസിക്കല്‍ നിര്‍ബന്ധമാണ്‌.


മുന്‍കാല പ്രവാചകന്‍മാര്‍ മുഴുവന്‍ പ്രബോധനം ചെയ്തത് ഇസ്ലാം തന്നെയായിരുന്നു എങ്കില്‍ ഇസ്ലാമിലെ ആരാധനാ രീതികളും സ്വാഭാവികമായും ബൈബിളില്‍ കാണേണ്ടതല്ലേ എന്നാ ന്യായമായ ഒരു സംശയമാകും ഇപ്പോള്‍ താങ്കളുടെ ചിന്തയില്‍ തിളച്ചു കൊണ്ടിരിക്കുന്നത്. ആദ്യമായി മുസ്ലിംകളുടെ സ്രാഷ്ടാംഗ നമസ്കാരം ഒന്ന് പരിശോധിക്കാം.

''പിന്നെ അവന്‍ അല്‍പം മുമ്പോട്ടു ചെന്നു സ്രാഷ്ടാംഗം വീണു പ്രാര്‍ത്ഥിച്ചു.'' (മത്തായി 26:39)

''എന്നാറെ മോശെ ബദ്ധപ്പെട്ടു സ്രാഷ്ടാംഗം വീണു നമസ്കരിച്ചു.'' (പുറപ്പാട് 34:8)

''എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പില്‍ നിന്നു സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ ചെന്നു സ്രാഷ്ടാംഗം വീണു.'' (സംഖ്യാ പുസ്തകം 20:6)

''അപ്പോള്‍ അബ്രഹാം സ്രാഷ്ടാംഗം വീണു.'' (ഉല്‍പത്തി പുസ്തകം 17:3)

''അബ്രഹാമിന്‍റെ ദാസന്‍ അവരുടെ വാക്കു കേട്ടപ്പോള്‍ യഹോവയെ സ്രാഷ്ടാംഗം നമസ്കരിച്ചു.'' (ഉല്‍പത്തി പുസ്തകം 24:52)


''ജനമൊക്കെയും കൈ ഉയര്‍ത്തി: ആമേന്‍, ആമേന്‍ എന്നു പ്രതിവചനം പറഞ്ഞു വണങ്ങി സ്രാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു.'' (നെഹിമ്യാവ് 8:6)

ഇനി പ്രാര്‍ത്ഥനക്ക് മുന്‍പ് മുസ്ലിംകള്‍ പതിവുള്ള അംഗശുദ്ധി വരുത്തുന്നത് നമുക്ക് ബൈബിളില്‍ ഇങ്ങനെ വായിക്കാം. 
''മോശെയും അഹരോനും അവന്‍റെ പുത്രന്‍മാരും അതില്‍ കയ്യും കാലും കഴുകി അവര്‍ സമാഗമ കൂടാരത്തില്‍ കടക്കുമ്പോഴും യാഗപീഠത്തിങ്കല്‍ ചെല്ലുമ്പോഴും കൈകാലുകള്‍ കഴുകും; യഹോവ മോശയോട് കല്‍പിച്ചത്‌ പോലെ തന്നേ. (പുറപ്പാട് 40:31-32) ഇത് പോലെ വ്രതത്തെ കുറിച്ചും ദാനത്തെ കുറിച്ചും എല്ലാം മുസ്ലിംകള്‍ ഇന്ന് അനുവര്‍ത്തിക്കുന്നതിന്‍റെ അപൂര്‍ണമായതെങ്കിലും വിവരണങ്ങള്‍ നമുക്ക് ബൈബിളില്‍ കാണാനാകും.

ഇനി മുസ്ലിംകള്‍ നിഷിദ്ധമായി കരുതുന്ന പന്നിയിറച്ചിയെയും ചത്ത ജീവികളുടെ ഇറച്ചിയും കുറിച്ച് ബൈബിളിനു പറയാനുള്ളത് കൂടി ശ്രദ്ധിക്കുക. '' പന്നി; കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായകയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം. ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്കു അശുദ്ധം.'' (ലേവ്യാ പുസ്തകം 11:7-8, ആവര്‍ത്തന പുസ്തകം 14:8)

 പന്നിയിറച്ചി കഴിക്കുന്നവരെ കുറിച്ച് പറയുന്നത് കൂടി കാണുക:

''അവര്‍ എന്‍റെ മുഖത്തു നോക്കി എല്ലായ്പ്പോഴും എന്നെ കൊപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളില്‍ ബാലികഴിക്കുകയും ഇഷ്ടിക മേല്‍ ധൂപം കാണിക്കയും കല്ലറകളില്‍ കുത്തിയിരിക്കയും ഗുഹകളില്‍ രാപാര്‍ക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളില്‍ അറെപ്പായ ചാറു നിറെക്കയും മാറി നില്‍ക്ക; ഇങ്ങോട്ടു അടുക്കരുതു...'' (യെശയ്യാവ് 65:3:4) 


ഇനി ദൈവത്തിന്‍റെ നാമം ഉച്ചരിക്കാതെ സ്വയം ചത്തതോ കൊല്ലപ്പെട്ടതോ ആയ മൃഗങ്ങളുടെ യും പക്ഷികളുടെയും മാംസം മുസ്ലിംകള്‍ നിഷിദ്ധമായി കരുതുന്നു. ഈ വിഷയത്തില്‍ എന്താണ് ബൈബിള്‍ പറയുന്നത് എന്ന് കൂടി നോക്കാം ''താനേ ചത്ത ഒന്നിനെയും തിന്നരുതു'' (ആവര്‍ത്തന പുസ്തകം 14:21)

''നിങ്ങള്‍ എനിക്ക് വിശുദ്ധന്‍മാരായിരിക്കേണം; കാട്ടു മൃഗം കടിച്ചു കീറിയ മാംസം തിന്നരുതു. നിങ്ങള്‍ അതിനെ നായ്ക്കള്‍ക്കു ഇട്ടു കളയേണം.'' (പുറപ്പാട് 22:31)

പരിച്ചേദനത്തെ കുറിച്ച് ബൈബിളില്‍ എന്ത് പറയുന്നു എന്ന് കാണുക.

''പരിഛെദന കഴിപ്പാനുള്ള എട്ടു ദിവസം തികഞ്ഞപ്പോള്‍ അവന്‍ ഗര്‍ഭത്തില്‍ ഉല്‍പാദിക്കും മുമ്പെ ദൂതന്‍ പറഞ്ഞതു പോലെ അവന്നു യേശു എന്നു പേര്‍ വിളിച്ചു.'' (ലൂക്കോസ് 2:21) 

ഏറെ വിമര്‍ശിക്കപ്പെട്ട മുസ്ലിം സ്ത്രീകളുടെ വസ്ത്ര ധാരണത്തെ കുറിച്ച് ബൈബിളില്‍ എന്ത് പറയുന്നു എന്ന് നോക്കാം. അന്യ പുരുഷന്‍ മാരുടെ മുന്നില്‍ എങ്ങിനെയാണ് സ്ത്രീ പ്രത്യക്ഷ്യപ്പെടെണ്ടത് എന്ന് ബൈബിളില്‍ പറയുന്നത് കാണുക:


''അവള്‍ ദാസനോടു: വെളിമ്പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷന്‍ ആരെന്നു ചോദിച്ചതിനു എന്‍റെ യജമാനന്‍ തന്നേ എന്നു ദാസന്‍ പറഞ്ഞു. അപ്പോള്‍ അവള്‍ ഒരു മൂടുപടം എടുത്തു തന്നെ മൂടി.''(ഉല്‍പത്തി പുസ്തകം 24:65)

 ഇനി പുതിയ നിയമത്തിലേക്ക് വന്നാല്‍ ശരീരം മൂടി മറക്കാത്ത സ്ത്രീകളെ എന്ത് ചെയ്യണം എന്ന് പറയുന്നത് കൂടി കാണുക:

''സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചു കളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്ക് ലജ്ജയെങ്കില്‍ മൂടുപടം ഇട്ടു കൊള്ളട്ടെ.'' (1 കൊരിന്ത്രിയര്‍ 11:6 )

സ്ത്രീ പുരുഷന്‍റെ വേഷവും പുരുഷന്‍ സ്ത്രീയുടെ വേഷവും ധരിക്കുന്നതിനെ ഇസ്ലാം വിരോധിച്ചതിനു സമാനമായി ബൈബിളില്‍ ഇങ്ങനെ വായിക്കാം


''പുരുഷന്‍റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുത്; അങ്ങിനെ ചെയ്യുന്നവരൊക്കെയും നിന്‍റെ ദൈവമായ യഹോവെക്കു വെറുപ്പ്‌ ആകുന്നു.'' (ആവര്‍ത്തന പുസ്തകം 22:5)

മുകളില്‍ കൊടുത്ത ബൈബിളിലെ ഏതാനും വചനങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് തന്നെ, അതിലെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായി ആണ് ഇന്ന് ക്രിസ്തുമതം എന്ന് വിളിക്കപ്പെടുന്ന മതത്തില്‍ പഠിപ്പിക്കപ്പെടുന്നതും അനുഷ്ടിച്ചു ആചരിച്ചു വരുന്നതും എന്ന് മനസ്സിലാക്കാം. എന്നാല്‍ മേല്‍പറഞ്ഞ കാര്യങ്ങളെ ശരിവെക്കുകയും അത് ജീവിത ചര്യയാക്കുകയും ചെയ്ത യഥാര്‍ത്ഥ വിശ്വാസികള്‍ ഇന്ന് ലോകത്ത് ജീവിക്കുന്ന മുസ്ലിംകള്‍ ആണ് എന്നതും പകല്‍ വെളിച്ചം പോലെ സുവ്യക്തമാകുന്നു. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നത് കൂടി കാണുക:

''അല്ലാഹു അവതരിപ്പിച്ചതില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങള്‍ക്ക് അവതീര്‍ണ്ണമായ സന്ദേശത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട് എന്നാണവര്‍ പറയുക. അതിനപ്പുറമുള്ളത് അവര്‍ നിഷേധിക്കുകയും ചെയ്യുന്നു. അവരുടെ പക്കലുള്ള വേദത്തെ ശരിവെക്കുന്ന സത്യസന്ദേശമാണ് താനും അത് (ഖുര്‍ആന്‍).  (വിശുദ്ധ ഖുര്‍ആന്‍ 2:91)

 ആ വേദങ്ങളിലെ യഥാര്‍ത്ഥ ദൈവ വചനങ്ങളെ ശരിവെച്ചു കൊണ്ടും അതിലെ കടത്തി കൂട്ടലുകളെ ഖണ്ഡിച്ചു കൊണ്ടും അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞ വചനങ്ങള്‍ സത്യപ്പെടുത്തി, അവനെ പൂര്‍ണമായും അനുസരിക്കുക എന്നതാണ് യേശു അടക്കം പഠിപ്പിച്ച ദൈവത്തിനുള്ള സമര്‍പ്പണം അഥവാ അവനെ നിന്‍റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം എന്ന ബൈബിള്‍ വചനം അര്‍ത്ഥമാക്കുന്ന ഇസ്ലാം.

ചുരുക്കത്തില്‍ യഥാര്‍ത്ഥ മോക്ഷം ആഗ്രഹിക്കുന്ന ഒരു ക്രിസ്തുമത വിശ്വാസി, യേശു പഠിപ്പിച്ച യഥാര്‍ത്ഥ മതം കണ്ടെത്താന്‍ മാറ്റത്തിരുത്തലുകള്‍ ഏറെ നടന്നു എന്ന് സ്വയം സമ്മതിക്കുന്ന, ബൈബിളിലെ അവശേഷിക്കുന്ന മേല്‍ വചനങ്ങളെ പോലും വ്യാഖ്യാനിച്ചു യേശുവിനന്യമായ മതത്തില്‍ തുടരാതെ, യേശുവിന്‍റെ അധ്യാപനങ്ങള്‍ ഇന്നും അതെ പോലെ തുടരുന്ന, കൈകടത്തലുകള്‍ ഏതും തൊട്ടു തീണ്ടാത്ത വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനും സത്യം മനസ്സിലാക്കി, അത് അംഗീകരിക്കാനും അത് വഴി സൃഷ്ടാവായ ഏക ദൈവത്തിനു പൂര്‍ണ ഹൃദയത്തോടെയും പൂര്‍ണ മനസ്സോടെയും സ്വയം സമര്‍പ്പിക്കാനും അവന്‍റെ കല്‍പനകള്‍ ജീവിതത്തില്‍ പകര്‍ത്താനും തയ്യാറാവുകയാണ് ചെയ്യേണ്ടത്. 


ഇനി യേശു വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ബൈബിളില്‍ ഇങ്ങനെ വായിക്കാം.

 അദ്ദേഹം പറഞ്ഞു: "ഞാന് പോകുന്നത് നിങ്ങളുടെ നന്മയ്ക്കാണ്. ഞാന്‍ പോകാതിരുന്നാല്‍ സഹായകന്‍  (പാരക്ളിറ്റോസ്) നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന് പോയാല്‍ അവനെ നിങ്ങളുടെ അടുത്തേക്ക് ഞാന് അയക്കും. അവന് വരുമ്പോള്‍ പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തും''. (യോഹന്നാന 16:7,8)

യേശു വീണ്ടും പറഞ്ഞു: 
"ഇനിയും പല കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്നാല് ഇപ്പോള്‍ നിങ്ങള്‍ക്ക് അത് താങ്ങാന്‍ സാധ്യമല്ല. സത്യാത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ എല്ലാ സത്യത്തിലേക്കും നയിക്കും. സ്വന്തം അധികാരത്തില്‍ ഒന്നും അവന്‍ പറയുകയില്ല. എന്നാല്‍ താന്‍ കേള്ക്കുന്നതെന്തും അവന് പറയും. വരാനിരിക്കുന്ന കാര്യങ്ങള് അവന് നിങ്ങളോട് പ്രഖ്യാപിക്കും''. (യോഹന്നാന് 16:12-14)

ഇതൊക്കെ, ലോക സൃഷ്ടാവ് മതമാമായി ഒന്നേ നിശ്ചയിച്ചിട്ടുള്ളൂ എന്നും കാലങ്ങള്‍ കടന്നു പോകവേ, മനുഷ്യര്‍ അതില്‍ കടത്തി കൂട്ടലുകള്‍ നടത്തുകയാണ് ഉണ്ടായത് എന്നും വ്യെക്തമാക്കുന്നതാണ്. അങ്ങിനെ മനുഷ്യര്‍ ദൈവത്തിന്‍റെ മാര്‍ഗത്തില്‍ നിന്ന് അകന്നു പോകുമ്പോള്‍ ലോകത്തിന്‍റെ നാനാ ദിക്കുകളിലേക്ക് അവന്‍ മനുഷ്യരില്‍ പെട്ട ചിലരെ തെരഞ്ഞെടുത്തു അവന്‍റെ ദൂതനായി അയക്കുകയും മനുഷ്യരെ നേര്‍മാര്‍ഗത്തി ലേക്ക് തിരിച്ചു വിളിക്കാന്‍ അവരിലൂടെ  വേദങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു പോന്നു, എന്നാല്‍ മുഹമ്മദ്‌ (സ) എന്ന പ്രവാചകനിലൂടെ ആ ശൃംഖല അവസാനിക്കുകയും, വേദ ഗ്രന്ഥങ്ങളില്‍ അവസാനത്തേതായ വിശുദ്ധ ഖുര്‍ആന്‍ ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക്‌ മാര്‍ഗ ദര്‍ശനമായി , മുന്‍പ് കഴിഞ്ഞു പോയ വേദങ്ങളില്‍ നിന്ന് ഭിന്നമായി യാതൊരു മാറ്റ തിരുത്തലും നടത്താന്‍ കഴിയാത്ത വിധം സര്‍വ ശക്തനാല്‍ സംരക്ഷിക്കപെടുകയും ചെയ്യും. അത് കൊണ്ട് മറ്റേതു വേദ ഗ്രന്ഥത്തിന്‍റെ അനുയായികളും മോക്ഷമാഗ്രഹിക്കുന്നുവെങ്കില്‍ നമ്മുടെയൊക്കെ സൃഷ്ടാവിനാല്‍ നമുക്കായി അവതരിപ്പിക്കപെട്ട, ഒരു കൈ കടത്തലും നടത്താന്‍ സാധ്യമല്ലാത്തവിധം ഇന്നും അജയ്യമായി നിലകൊള്ളുന്ന ഖുര്‍ആനിലെ സന്ദേശങ്ങള്‍ അറിയുകയും നമ്മുടെ സൃഷ്ടാവിന്‍റെ യഥാര്‍ത്ഥ പാതയില്‍ എത്തുകയും നിര്‍ബന്ധമാണ്‌.


(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) . ( വി. ഖു : 3:64)