Thursday, March 6, 2014

കുരുടന്‍ കണ്ട സലഫിയ്യത് എന്ന ആന...



കുരുടന്‍ കണ്ട സലഫിയ്യത് എന്ന ആന...
=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-

സഹോദരന്‍ മുഹ്സിന്‍ ഐദീദ് സിറാജ് ബാലുശ്ശേരിക്ക് മറുപടി എന്ന് കൊട്ടിഘോഷിച്ചു നടത്തിയ ഒരു മണിക്കൂര്‍ 18 മിനുട്ട് നേരത്തെ പ്രസംഗം രണ്ടു തവണ കേട്ടെങ്കിലും ബഹുമാന്യ പണ്ഡിതന്‍ സിറാജ് വ്യെക്തമായി അവതരിപ്പിച്ച ഒരു വിഷയത്തിനു പോലും എന്തെങ്കിലും രീതിയില്‍ ഖണ്ഡനം ഉള്ളതായി തോന്നിയില്ല. തുടക്കത്തില്‍ എല്ലാം ഖണ്ഡിക്കുന്നു എന്ന സൂചനയും അതില്‍ ഇബാറത്തു കളുടെ ആധിക്യം ഉണ്ടാകും എന്ന ധ്വനിയും മുഹ്സിന്‍ നല്‍കിയെങ്കിലും പിന്നീടങ്ങോട്ട് കുരുടന്‍ ആനയെ വര്‍ണ്ണിച്ച അനുഭവമാണ് കേട്ടപ്പോള്‍ തോന്നിയത്. സംഘടനയില്‍ നല്ല നിയ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ അത് പ്രതിഫലാര്‍ഹ്മാണ് എന്നത്, ഒരാള്‍ ഒരു ടേപ്പ് റിക്കോര്‍ഡര്‍  മത പ്രഭാഷണം കേള്‍ക്കാന്‍ എന്ന ഉദ്ദേശത്തോടെ വാങ്ങിയാല്‍ അത് പോലും പ്രതിഫലാര്‍ഹമാണ്, അതാണ്‌ ഇബാദതുന്‍ ദാതിയ എന്ന്  ഉദാഹരണത്തോടെ പറഞ്ഞത്, കേട്ട പാതി കേള്‍ക്കാത്ത പാതി,   '' സംഘടന ഇബാദത് ആണ് എന്ന് ചില ആള്‍ക്കാര്‍  ഇപ്പോള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്, ഇബാദതുന്‍ ദാതിയ എന്നൊക്കെപ്പറഞ്ഞു..''. ഇന്‍ഷാ അല്ലാഹ് അതിനെ കുറിച്ച് 'നാം'(?) മറ്റൊരു അവസരത്തില്‍ വിശദീകരിക്കാം  എന്ന് പറഞ്ഞു ഇതിനു മുന്‍പ് അദ്ദേഹം നടത്തിയ ഒരു പ്രസംഗമാണ് ഓര്‍മ വരുന്നത്. സംഘടന ഇബാദത്താണ് എന്ന് അഥവാ, സംഘടന യില്‍ അംഗത്വം എടുക്കുക എന്ന കര്‍മം ഒരാള്‍ ചെയ്‌താല്‍ അത് ഇബാദത് ആണ് എന്ന് ഒരാളും കരുതുന്നില്ല. മറിച്ചു, സംഘടന നടത്തുന്ന ഏതൊരു ദഅവ പ്രവര്‍ത്തനത്തിനും, എങ്ങിനെയൊക്കെ സഹകരിക്കുന്നുവോ, അത് പ്രസംഗിക്കുന്നതായാലും, പോസ്റ്റര്‍ ഒട്ടിക്കുന്നതായാലും ബൈലെക്സില്‍ കൊടുക്കുന്നതായാലും ഫൈസ് ബുക്കില്‍ അതിന്‍റെ നോട്ടീസ് ഷെയര്‍ ചെയ്യുന്നതായാലും, അത് ചെയ്യുന്ന ആള്‍, അല്ലാഹുവേ നിന്‍റെ പ്രീതിയും പ്രതിഫലവും മാത്രം കാംക്ഷിച്ചു കൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത് എന്ന് കരുതിയാല്‍ അത് ഇബാദത്ത് ആയി. ഇതാണ് സംഘടനാ പ്രവര്‍ത്തനം ഇബാദത് ആണ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മുജാഹിദ് ആകാന്‍ മാത്രം വിവേകം ലഭിച്ച ഒരാള്‍ക്ക് എളുപ്പം മനസ്സിലാകും. അതിനെ വ്യാഖ്യാനിച്ചു ദീനില്‍ പുതിയ ഇബാദത് ഉണ്ടാക്കുന്നു എന്ന് പുരപ്പുറത്തു കയറി കൂകി വിളിക്കുന്നവര്‍ അല്ലാഹുവിനെ ഭയക്കട്ടെ എന്ന് മാത്രം പറയുന്നു.   പ്രസംഗത്തില്‍ സഹോദരന്‍ മുഹ്സിന്‍ തന്നെ സൂചിപ്പിച്ച പോലെ, ഏതെങ്കിലും പണ്ഡിതന് മറുപടി പറഞ്ഞു എന്ന് ആളുകളെ തോന്നിപ്പിച്ചു പാണ്ഡിത്യം വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്ന ചിലരുടെ നടപടിയായി തോന്നിപ്പിക്കുന്ന തരത്തിലേക്ക് നമ്മള്‍ താവാതിരിക്കുക.

 പ്രസംഗത്തിന്‍റെ തുടക്കത്തില്‍ മുഹ്സിന്‍ പറഞ്ഞു വെക്കുന്നത് നീങ്ങളാരും മന:പൂര്‍വ്വം സലഫിയ്യത്തിനു എതിര് പ്രവര്‍ത്തിക്കുന്നു എന്ന് ഞങ്ങള്‍ പറയുന്നില്ല എന്നാണു. ശേഷം സമൂഹത്തില്‍ ബിദ്അതുകള്‍ തുടങ്ങിയത് വളരെ ചെറിയ രൂപത്തിലാണ് എന്ന് പണ്ഡിതന്‍ മാരുടെ വാക്കുകള്‍ ഉദ്ധരിച്ചു പറയുകയും പിഴച്ച ബിദ് അതിന്‍റെ 4 കക്ഷികളെ എണ്ണിപ്പറഞ്ഞു അവരുടെ തുടക്കം നിസ്സാരമായ രീതിയില്‍ ആയിരുന്നു, അതില്‍ മുഅതസില വിഭാഗം പെടില്ല എന്നും തുടര്‍ന്ന് പറയുന്നു. ശേഷം അദ്ദേഹം ഈ കൂട്ടായ്മയിലെ ആളുകളോട്, അത് കൊണ്ട് (?)ബിദ്അതില്‍ നിന്ന് വിട്ടു നില്‍ക്കാനും ഉപദേശിക്കുന്നു. ഫലത്തില്‍ പ്രസംഗം കേള്‍ക്കുന്ന ആള്‍ക്ക് പരോക്ഷമായി നല്‍കുന്ന സന്ദേശമാകട്ടെ , മുഅതസിലകളെക്കാള്‍ പിഴച്ച ഷിയാ ജഹ്മിയാക്കള്‍ പോലുള്ളവരെ പോലെയാണ് നമ്മുടെയും പോക്ക് എന്ന്!! മആദല്ലാഹ്...എന്തായാലും തുടക്കം മുതല്‍ മുഹ്സിന്‍ നടത്തിക്കൊണ്ടിരിക്കുന്ന മാര്‍ക്ക് ആന്റണി ശൈലിയിലെ ഈ പ്രസംഗങ്ങളിലൂടെ നല്‍കി വന്ന സന്ദേശം ശരിയായ സലഫികള്‍ സ്വലാഹിയും ഒപ്പമുള്ള വിരലിലെണ്ണാവുന്ന ചിലരുമാണ്‌, ഈ കൂട്ടായ്മയും മറ്റുള്ളവരും പിഴച്ച 72 വിഭാഗങ്ങില്‍ പെടുമെന്ന നിലക്കാണ്. ഇത് ആദ്യ പ്രസംഗത്തില്‍ നിന്ന് തന്നെ തോന്നിയത് കൊണ്ട്, അദ്ദേഹത്തോട് ഇത്തരം സന്ദേഹങ്ങള്‍ നല്‍കുന്ന രീതിയില്‍ ഉള്ള അവതരണം സാധാരണക്കാര്‍ തെറ്റിദ്ധരിക്കുമെന്നും, സത്യത്തിന്‍റെ വ്യെക്താക്കളായി നിങ്ങള്‍ പ്രസംഗിക്കുന്ന വേദിയൊരുക്കിയ, ഏതാനും ചിലര്‍ മാത്രമെന്നും മറ്റുള്ളവരെ പിഴച്ച 72 വിഭാഗങ്ങളില്‍ മൊത്തമായി ഉള്‍പ്പെടുത്തി സാദൃശ്യപ്പെടുത്തി സംസാരിക്കുന്ന ശൈലി ശരിയല്ല എന്നും, സലഫി പണ്ഡിതന്‍ മാര്‍ക്കിടയില്‍ ഇത് പോലെ അഭിപ്രായ വെത്യാസമുള്ളവര്‍ മറുവിഭാഗത്തെ പിഴച്ച മറ്റ് വിഭാഗങ്ങളുടെ ചെയ്തികള്‍ ഉദാഹരിച്ചു വിമര്‍ശിക്കുന്ന രീതി കാണാന്‍ കഴിയില്ല എന്നും ഓര്‍മ്മ പ്പെടുത്തുകയും, ഇനിയുള്ള പ്രസംഗങ്ങളില്‍ എങ്കിലും അത്തരം പരാമര്‍ശങ്ങള്‍ക്ക് പകരം ബോധ്യപ്പെട്ട സത്യം പറയുന്നതോടൊപ്പം മറ്റ് പിഴച്ച കാക്ഷികളുടെ കൂടെ കൂട്ടി ഈ കൂട്ടായ്മയെ അവതരിപ്പിക്കുന്നത്‌ ഒഴിവാക്കണമെന്നും സ്നേഹത്തോടെ പറഞ്ഞിരുന്നു. മാത്രമല്ല, താങ്കളെ കുറിച്ച് മതിപ്പുള്ള ആളുകളെങ്കിലും സത്യത്തോടൊപ്പം നില്‍കുന്ന പിഴക്കാത്ത ഏക സംഘം സ്വലാഹിയോടൊപ്പം ഉള്ളവരാണ് എന്ന് തെറ്റിദ്ധരിക്കും എന്നും, സലഫി പണ്ഡിതന്‍മാര്‍ ഒരിക്കലും ഏതെങ്കിലും ഒരു പ്രദേശത്തെ ഒരു വിഭാഗം മാത്രം എന്ന് ഫിര്‍ക്കത്തു നാജിയ എന്നത് കൊണ്ട് ഉദ്ദേശിച്ചിട്ടില്ല എന്നും ഉണര്‍ത്തിയെങ്കിലും, അദ്ദേഹം തനതു ശൈലി തുടര്‍ന്ന് വരുന്നത് കൊണ്ടാണ് ഈ വിയോജന കുറിപ്പ് എഴുതുന്നത്‌.


   തുടര്‍ന്ന് അദ്ദേഹം പറയുന്നത്, ഇന്നുള്ള കേരളത്തിലെ കൂട്ടായ്മയിലുണ്ടായ അഭിപ്രായ വെത്യാസം കേവലം ഇജ്തിഹാദി അല്ല എന്നാണു. ശേഷം സംഘടന കൊണ്ട് ഇബാദത് ഉദ്ദേശിക്കുന്നു, സംഘടനയില്‍ ഹിസ്ബിയത് ഉണ്ട് അത് ഇജ്തിഹാദി ആണോ, ഉലമാക്കള്‍ നേതൃത്വം കൊടുക്കണം സംഘടനക്ക് വേണ്ടി വാലാഉം ബാറാഉം പാടില്ല,  ആണും പെണ്ണും കൂടിക്കലരല്‍ പാടില്ല, മഹറമില്ലാതെ യാത്ര പാടില്ല, എന്നതും ഒക്കെ ഇജ്തിഹാദി ആണോ, എന്ന് ചോദിക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ, സംഘടന പ്രവാചകന്‍റെ കാലത്ത് ഉള്ളതാണ് എന്ന് വിശ്വസിക്കാന്‍ പാടില്ല! എന്ന് കൂടി പറയുന്നത് കേട്ടു. (ഈ വിശ്വാസം ഇപ്പോള്‍ അപ്പുറത്തുള്ള ആര്‍ക്കെങ്കിലും ഉണ്ടായിരുന്നോ എന്നറിയില്ല, എന്തായാലും വകതിരിവ് അല്‍പ മെങ്കിലും ഉള്ള ഒരാളും ഇങ്ങിനെ വിശ്വസിക്കില്ലല്ലോ?)   സത്യത്തില്‍ മേല്‍ പറഞ്ഞതിലെ ഏതെങ്കിലും വിഷയം ഇജ്തിഹാദി ആണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇത് പറഞ്ഞതിന്‍റെ പേരില്‍ ആണോ യഥാര്‍ത്ഥത്തില്‍ സ്വലാഹി പുറത്തു പോയത്?. ഇതിലെ ഉലമാക്കള്‍ അല്ലാത്തവര്‍ക്കും നേതൃ സ്ഥാനത്ത് നില്‍ക്കാം എന്ന് പറയുന്നത് എങ്ങിനെ നേതൃത്വം പണ്ഡിതന്‍മാര്‍ക്ക് ആകണം എന്നതിന് എതിരാകും? ആറോ ഏഴോ, പത്തോ പേരുള്ള ഒരു നേതൃ ബോഡിയില്‍ ഒന്നോ രണ്ടോ പേര്‍ ഉന്നത പാണ്ഡിത്യം ഇല്ലാത്തവര്‍ ആകുന്നതില്‍ തെറ്റില്ല എന്നാണു ഈ വിഷയം വിശദീകരിച്ച അബ്ദുല്‍ ജബ്ബാര്‍ മദീനിയുടെ തടക്കം ഉള്ള പ്രസംഗങ്ങളില്‍ നിന്ന് മനസ്സിലാകുക. അതെ അഭിപ്രായം ലോക സലഫി പണ്ഡിതന്‍മാര്‍ പ്രകടിപ്പിച്ചതുമാണ്. അത് പോലെ മഹറമില്ലാതെ യാത്ര സുരക്ഷിതത്വം ഉറപ്പുള്ളപ്പോള്‍ അത്യാവശ്യമെങ്കില്‍ അനുവദനീയമാണ് എന്ന് പറഞ്ഞ ലോക സലഫി പണ്ഡിതന്‍മാരുടെ അഭിപ്രായം ശരിയാണ് എന്ന് അവര്‍ പറഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ട ഒരാള്‍ അത് പറയുന്നത്, മുഹ്സിന്‍ തന്നെ പിന്നീട് പറഞ്ഞ, സത്യം ബോധ്യപ്പെട്ടാല്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ട് എന്നത് കൊണ്ട് മറച്ചു വെക്കേണ്ടതല്ല എന്നതില്‍ പെടില്ലേ?.  മറ്റ് മുഹ്സിന്‍ സൂചിപ്പിച്ച വിഷയങ്ങള്‍ എല്ലാം ഒരു എതിര്‍പ്പുമില്ലാത്ത വിഷയങ്ങള്‍ ആണ് എന്നിരിക്കെ, അതിനെ ഇജ്തിഹാദി എന്നാണു മറു വിഭാഗം പറയുന്നത് എന്ന് വരുത്തി തീര്‍ത്തു അതിനു മറുപടി പറയുന്ന ശൈലി, ഖുറാഫികളും പിന്നീട് മടവൂരികളും, അവരെ തുടര്‍ന്ന് കൊക്കസുകാരും ചെയ്തു കൊണ്ടിരിക്കുന്ന നെറികെട്ട ശൈലിയാണ് എന്ന് വിഷമത്തോടെ ഓര്‍മ്മപ്പെടുത്തുന്നു.

ഇവിടെ ഇജ്തിഹാദി ആണ് എന്ന് പറയുന്ന വിഷയങ്ങള്‍, ദഅവത്തിനു മേല്‍ ഘടകവും അതിനു കുറെ കീഴ്ഘടകങ്ങളും ശാഖകളും ഉള്ള സംഘടന ആവാമോ, നിബന്ധനകള്‍ പാലിച്ചില്ല എങ്കില്‍ സംഘടന തന്നെ നിഷിദ്ധം ആകുമോ, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് പ്രത്യേകം ദഅവ സംരംഭങ്ങള്‍ നടത്തുന്നത് അനുവദനീയമോ, ദീനി മസ്ലഹത്തിന് വേണ്ടി, രൂപം ഉണ്ടാക്കല്‍ അല്ലാത്ത ജീവനുള്ളവയുടെ കോപി എന്ന് സലഫി പണ്ഡിതന്‍മാരാല്‍  വിശേഷിപ്പിക്കപ്പെട്ട ഗണത്തില്‍ പെടുന്ന ഫോടോ ഉപയോഗിക്കാമോ എന്നിത്യാദി വിഷയങ്ങള്‍ ആണ്. ഈ വിഷയത്തില്‍ ലോക സലഫികള്‍ക്ക് ഇടയില്‍ രണ്ടു അഭിപ്രായങ്ങള്‍ അറിയപ്പെട്ടതാണ്. രണ്ടു വിഭാഗവും അവരുടെ വാദങ്ങള്‍ക്ക് തെളിവ് പറയുന്നുണ്ട്. ഒരു സത്യാന്വേഷി രണ്ടു തെളിവുകളും നോക്കി തങ്ങള്‍ക്ക് ബോധ്യപ്പെട്ടത് സ്വീകരിക്കട്ടെ എന്നല്ലാതെ, അത് സ്വീകരിക്കാതവര്‍ക്ക് സലഫിയ്യത് ഇല്ല എന്ന് ഇവിടെ തെരുവില്‍ ആരോപിച്ചു നടക്കുന്നത് ആരാണ്? ഇത് പറഞ്ഞത് കൊണ്ട് സിറാജ് ഇഖ് വാനിസതിലേക്ക് പോകുന്നു എന്ന്, പറയാതെ പറയുന്നത് ആരാണ് എന്ന് വക തിരിവ് ഉള്ളവര്‍ മനസ്സിലാക്കട്ടെ. മുഹ്സിന്‍ ഇടക്ക് ഇടക്ക് പറയുന്നത് കേട്ടാല്‍ തോന്നിപ്പോകുക ഇവരുടെ വീക്ഷണം വെച്ചു പുലര്‍ത്താത്ത ലോക സലഫി പണ്ഡിതന്‍ മാരൊക്കെ യും തെളിവ് ഇല്ലാതെ ഹവയെ ആശ്രയിച്ച വരും അവരുടെ തെളിവ് ബോധ്യപ്പെട്ട കൂട്ടായ്മയിലെ മറ്റ് പണ്ഡിതരും സാധാരണക്കാരും അക്കാരണത്താല്‍ അന്ധമായ തക്ലീദ് വാദികളും ആണ് എന്നാണു. അതിന്നായി ഇമാമുമാരെ അവരുടെ വീക്ഷണങ്ങള്‍ക്ക് എതിരായ സ്ഥിരപ്പെട്ട ഹദീസുകള്‍ പില്‍കാലക്കാരായ പണ്ഡിതര്‍ ബോധ്യപ്പെടുത്തിയിട്ടും സ്ഥിരപ്പെട്ട അസറുക ള്‍ക്കെതിരായ ഇമാമു മാരുടെ കൌലുകള്‍ ക്ക് അപ്രമാദിത്യം കാണിക്കുന്ന തനിച്ച മദ്ഹബ് പക്ഷ പാതികളായ തക്ലീദ് ചെയ്യുന്നവരെ വിമര്‍ശിച്ച ഇബാറ ത്തു പോലും ഈ കൂട്ടായ്മയോടുള്ള വിരോധം കൊണ്ടോ ഏതെങ്കിലും വ്യെക്തികളോട് ഉള്ള അന്ധമായ ചായ് വ് കൊണ്ടോ, അതുമല്ലെങ്കില്‍ തികഞ്ഞ ജഹ്ല്‍ കൊണ്ടോ കൂട്ടി കെട്ടി അവതരിപ്പിക്കാന്‍ സഹോദരന്‍ മുഹ്സിനു ഒരു മടിയുമുണ്ടായില്ല എന്നത് ആശ്ചര്യജനകമാണ്.  സത്യത്തില്‍ ഇവര്‍ക്ക് ഇഖ്വാനികളെ കുറിച്ചോ സലഫികളെ കുറിച്ചോ അറിയില്ല എന്ന് വേണം കരുതാന്‍. കാരണം ഇഖ് വാനികള്‍ പ്രവാചകനില്‍ നിന്ന് സ്ഥിരപ്പെട്ട ഹദീസിന്‍റെ അടിസ്ഥാനത്തില്‍ കല്‍പിക്കുകയും വിരോധിക്കുകയും ചെയ്യുന്ന വിഷയങ്ങളെ ആണ് മയപ്പെടുത്തുകയും അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് എങ്കില്‍ സലഫികള്‍ മേല്‍ പറഞ്ഞ കേവലം ഇജ്തിഹാദി പരമായ വിഷയങ്ങളില്‍, ആവിഷയങ്ങളില്‍ പ്രാമാണികരായ സലഫി പണ്ഡിതര്‍ തന്നെ, തെളിവിന്‍റെ അടിസ്ഥാനത്തില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചത് കൊണ്ടാണ്  വിശാല മനസ്കത ആവാം എന്ന് പറയുന്നത്. അല്ല എങ്കില്‍ മേല്‍ വിഷയങ്ങളില്‍ ഇവരുടെ നിലപാടുകള്‍ക്ക് എതിരായി വിധി പറഞ്ഞ സലഫി ലോകത്തെ പ്രഗല്‍ഭ പണ്ഡിതരയൊക്കെയും ഇഖ് വാനികളായി മുദ്ര കുത്താന്‍ ഇവര്‍ തയ്യാറാകുമോ എന്ന് കൂടി പറയേണ്ടതുണ്ട്.

പറഞ്ഞു പറഞ്ഞു സഹോദരന്‍ മുഹ്സിന്‍ എത്തുന്നത്‌ പരസ്പര വിരുദ്ധമായ പരാമര്‍ശങ്ങളില്‍ ആണ്. സിറാജിന്‍റെ വാദമായി ആദ്യം, സലഫി ഉലമാക്കള്‍ക്കിടയിലെ അഭിപ്രായ വെത്യാസം പരാമര്‍ശിക്കവെ സിറാജ് പറഞ്ഞ ഒരു കാരണമായ, ദലീല്‍ മനസ്സിലാക്കുന്നതിലുള്ള വെത്യാസം കൊണ്ട് അഭിപ്രായ വെത്യാസങ്ങള്‍ ഉണ്ടാകാം അതില്‍ വിശാലത കാണിക്കണം എന്നത്, സ്വന്തത്തിനു ബോധ്യപ്പെട്ടത് എടുക്കുന്നത് ഇഖ് വാനി നിലപാടാണ് എന്ന് പറയുകയും ഉടനെ തന്നെ, നമ്മള്‍ പറയുന്നത് ഭിന്ന വീക്ഷണം പറഞ്ഞു എന്നത് കൊണ്ട് മറുഭാഗത്തെ ആക്ഷേപിക്കരുത് എന്നാണ് എന്ന് അതെ വാദം പറയുകയും ചെയ്യുന്നു. അത് പോലെ മുഹ്സിന്‍ തന്‍റെ പ്രസംഗത്തില്‍ ഉന്നയിച്ച മറൊരു ആരോപണമാണ് ദാമ്മാജിലെ സലഫികളെ തള്ളിപ്പറയണം എന്ന് പറഞ്ഞു എന്ന്. ഇതും സത്യവും അസത്യവും കൂടി കലര്‍ന്ന പരാമര്‍ശമാണ്. സലഫികള്‍ ലോകത്ത് എവിടെയായാലും നമ്മുടെ ശരീരത്തിന്‍റെ ഭാഗമാണ് എന്ന് കരുതി അവരോടു സ്നേഹവും അനുഭാവവും കാണിക്കേണ്ടതുണ്ട്. പൊതുവില്‍ മുസ്ലിംകളോടും സലഫികളോട് വിശേഷിച്ചും ഗുണകാംക്ഷ ഉണ്ടാകുക എന്നത് ഒരു വിശ്വാസിയുടെ മുഖമുദ്രയാണ്. പക്ഷെ, ദാമ്മാജിലെ സലഫി പണ്ഡിതരുടെ ചില വീക്ഷണങ്ങള്‍ അമിത പ്രാധാന്യം നല്‍കി, ഈ കൂട്ടായ്മയെ അന്യായമായി എതിര്‍ക്കുന്നവരെയാണ് 'ദാമ്മജികള്‍' എന്ന് ചിലര്‍ പറയുന്നത്. അത്തരക്കാരെ, (സുബൈര്‍ മങ്കടയുടെ കൂടെ ഉള്ള തികഞ്ഞ ഹിസ്ബികളായവര്‍) തള്ളിപ്പറയണം എന്ന് പറയുന്നത് അവര്‍ നടത്തുന്ന തികച്ചും കക്ഷിത്വപരമായ സലഫിയ്യത്തിനു എതിരായ നിലപാടുകള്‍ കാരണമാണ്. അതെ നിലവാരത്തിലേക്ക് അവരെ എതിര്‍ത്ത് നിലപാട് എടുത്തവരിലെ സാജിദിന്‍റെ കൂടെയുള്ളവര്‍ എത്തിയപ്പോള്‍ അവരെയും തള്ളിപ്പറയണം എന്ന് ആരെങ്കിലും  പറഞ്ഞാല്‍ അത് ദാമ്മാജിലെ ദാറുല്‍ ഹദീസിനെയോ അതിന്‍റെ പണ്ഡിതരെയോ മൊത്തം തള്ളലാണ് എന്ന് വരുത്തി തീര്‍ക്കുന്നത് ഒരു പണ്ഡിതനും യോജിച്ചതല്ല. മുഹ്സിനു അവരോടു ചില വിഷയങ്ങളില്‍ എങ്കിലും എതിര്‍പ്പുള്ള പോലെ, ഈ കൂട്ടായ്മക്കും, ആരുടെ സംഘടന തിന്‍മയാണ്, ജനാധിപത്യം ഹറാമാണ്, ഇഹ്യാഉത്തുറാസ് ഇഖ് വാനിസം പ്രചരിപ്പിക്കുന്നു, ഇന്ത്യയിലെ സലഫി പ്രസ്ഥാനം പിളര്‍ത്തിയതിനു പിന്നില്‍ അവരാണ് തുടങ്ങി പല വിഷയത്തിലേയും സത്യവുമായി യോജിക്കാത്ത നിലപാടില്‍ എതിര്‍പ്പുണ്ട്. എന്ന് കരുതി അവര്‍ സലഫികള്‍ അല്ല എന്നോ അവരുടെ എല്ലാ നിലപാടും തെറ്റാണ് എന്നോ ആരും എവിടെയും പറഞ്ഞിട്ടില്ല. 

മുഹ്സിന്‍ പലേടത്തും ആരോപിക്കുന്ന, നേരിട്ട് വേര്‍തിരിച്ചു വിശദീകരിച്ചു കൊടുത്തിട്ടും ആവര്‍ത്തിക്കുന്ന മറ്റൊരു സത്യത്തില്‍ അസത്യം ചാലിച്ചു പ്രചരിപ്പിക്കുന്ന വിഷയമാണ് ഉലുല്‍ അമ്റില്‍ സംഘടനാ നേതാക്കള്‍ പെടും എന്ന് ഇപ്പോള്‍ പറയുന്നു, മുന്‍പ് പറഞ്ഞിരുന്നില്ല എന്നൊക്കെ. കേരളത്തിലെ മുജാഹിദുകള്‍ക്ക് ഒരു വിളക്കുമാടം കണക്കെ പ്രകാശം നല്‍കികൊണ്ടിരിക്കുന്ന അമാനി തഫ്സീറി ലൂടെ മര്‍ഹൂം അമാനി മൌലവി ഉലുല്‍ അംറിനെ വിശദീകരിക്കവേ, കൈകാര്യ കര്‍ത്താക്കളായി എണ്ണിയ കൂട്ടത്തില്‍ സംഘടനാ നേതാക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ സംഘടനാ നേതാക്കള്‍ക്ക് ഒരിക്കലും ഇസ്ലാമിക രാജ്യത്തെ ഖലീഫക്കുള്ള സ്ഥാനം അദ്ദേഹമോ, അത് കാലങ്ങളായി പഠിക്കുന്ന, പഠിപ്പിക്കുന്ന കേരളത്തിലെ ഏതെങ്കിലും മുജാഹിദ് പണ്ഡിതനോ അല്ലാത്തവരോ നല്‍കിയിട്ടില്ല, ഒരിക്കലും.   അത് തന്നെയാണ് ഇപ്പോഴുള്ള നിലപാടും. അത് പോലെ തന്നെയാണ് അവര്‍ക്കുള്ള സംഉം ത്വാഅതും. സംഘടനാ നേതാക്കള്‍ക്കുള്ള അനുസരണം ഖലീഫക്കുള്ള അനുസരണം പോലെ അല്ല, മറിച്ചു, സംഘടനാ നേതാക്കളെ അംഗീകരിക്കുന്ന ആളുകള്‍ക്ക് അവര്‍ ഏല്‍പിച്ച കാര്യങ്ങള്‍ ചെയ്യാന്‍ ബാധ്യത ഉണ്ടാകുന്ന കരാര്‍ പാലനവുമായി ബന്ധപ്പെട്ട അനുസരണം മാത്രമാണ് അത്. അങ്ങിനെ കരാര്‍ പാലിക്കില്ല എന്ന് പറയുന്നവര്‍ക്ക്, അംഗങ്ങള്‍ അല്ലാത്തവര്‍ക്ക്,  അവരെ അനുസരിക്കെണ്ടതില്ല, അങ്ങിനെ ചെയ്തതിന്‍റെ പേരില്‍ അല്ലാഹു ശിക്ഷിക്കുകയുമില്ല. എന്നാല്‍ ഖലീഫക്കുള്ള അനുസരണത്തില്‍ നിന്ന്, ഒരാള്‍ പ്രത്യേകിച്ച് ബൈ അത് ചെയ്തില്ല എങ്കില്‍ പോലും ഒരാള്‍ക്കും ഒരു വിധേനയും ഒഴിഞ്ഞു മാറാവതല്ല. അല്ലാഹുവിങ്കല്‍ ശിക്ഷക്ക് പാത്രമാകുന്ന പ്രവര്‍ത്തനമാണ് അത്. ഇതാണ് ഈ വിഷയത്തിലെ ശരിയായ നിലപാട്. അത് ഒരിക്കലും വിശദീകരിക്കാതെ, കേവലം പുകമറ സൃഷ്ടിച്ചു ആളുകളെതെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ആണ്, സ്വലാഹി മുതല്‍ മുഹ്സിന്‍ വരെയുള്ളവര്‍ ചെയ്യുന്നത്. 

പിന്നെ മുഹ്സിന്‍ ചോദിക്കുന്നത് സത്യം മനസ്സിലായാല്‍, അത് അഭിപ്രായ വെത്യാസം ഉണ്ടാകും എന്ന് കരുതി മൂടി വെക്കണമെന്ന് പറയുന്നത് ശരിയല്ല, മദ്ഹബിന്‍റെ ഇമാമീങ്ങള്‍ പോലും ഒരാള്‍ക്കെതിരെ മറ്റൊരാള്‍ പറയുകയും തെളിവിനു കൊള്ളാത്തത് നമ്മള്‍ എതിര്‍ക്കാറില്ലേ എന്നാണു. ഉലമാക്കള്‍ നേതൃത്വം കൊടുക്കണം, സംഘടനക്ക് വേണ്ടി വാലാഉം ബാറാഉം പാടില്ല,  ആണും പെണ്ണും കൂടിക്കലരല്‍ പാടില്ല, മഹറമില്ലാതെ യാത്ര പാടില്ല എന്നതുടങ്ങി ഫോടോയും അത് പോലുള്ള ഏതു വിഷയവും ഒരാള്‍ക്ക് തെളിവിന്‍റെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടാല്‍ തുറന്നു പറയാം. പക്ഷെ അത് പറയുമ്പോള്‍ എന്തിനാണ് അതാണ്‌ യഥാര്‍ത്ഥ സലഫിയ്യത്, മറ്റുള്ളത് ഇഖ് വാനികളെ പോലെ മയപ്പെടുതലാണ്, കൊക്കസുകാരെ പോലെ അകലാനിയത് ആണ്, മടവൂരികളെ പോലെ ആണ് എന്നൊക്കെയുള്ള താരതമ്യപ്പെടുത്തി, കുത്തുവാക്ക് എന്നതാണ് മനസ്സിലാവാത്തത്. മുഹ്സിനു പറയാന്‍ കഴിയുമോ സ്വലാഹിയുടെയോ കൂടെയുള്ളവരുടെയോ ഏതെങ്കിലും പ്രസംഗത്തില്‍ സ്വന്തം വീക്ഷണം പറഞ്ഞു അത് സ്വീകരിക്കാത്ത മറുവിഭാഗത്തെ, ജമാഅതുകാരുടെയും മടവൂരികളുടെയും ഖുറാഫികളുടെയും കൊക്കസിന്‍റെയും കൂടെ ചേര്‍ത്തി കെട്ടാതെ ഇതൊക്കെ വിശദീകരിച്ചു എന്ന്?. മുഹ്സിന്‍ പോലും അന്യായമായി ഇഖ്വാനികളുടെ രീതിയുമായി ഈ കൂട്ടായ്മയെ കൂട്ടി കെട്ടി പറയുന്നത് എന്ത് തെളിവിന്‍റെ അടിസ്ഥാനത്തില്‍ ആണ് എന്ന് വ്യെക്തമാക്കേണ്ട ബാധ്യത നിങ്ങള്‍ക്കില്ലേ?. ഇഖ് വാനികള്‍ പലപ്പോഴും അവരുടെ യുക്തിക്ക് അനുസരിച്ച് ദീന്‍ കാര്യം വ്യാഖ്യാനിക്കുകയും അതിനു യോജിച്ച തെളിവുണ്ടാക്കുകയും ചെയ്യുന്നു എങ്കില്‍, സലഫികളായ പണ്ഡിതന്‍മാര്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയാത്ത ഏതെങ്കിലും നിലപാടില്‍ ഈ കൂട്ടായ്മ നിലകൊള്ളുന്നു എന്ന് കക്ഷിത്വം കൊണ്ട് അന്ധത ബാധിക്കാത്തവര്‍ ആണ് എങ്കില്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഒരു വിഷയത്തില്‍ ഭിന്ന വീക്ഷണം ഉണ്ട് എന്ന് കരുതി തെളിവ് ബോധ്യപ്പെട്ട നിലപാടില്‍ നില്‍ക്കാമെന്നും അങ്ങിനെ നില്‍ക്കുന്നവരെ ആക്ഷേപിക്കെണ്ടതില്ല എന്നും പറയുന്നവര്‍ തന്നെ, കഴിഞ്ഞ 4 മാസം കൊണ്ട് കേരളത്തിലെ അഷ്ട ദിക്കുകളില്‍ പതിനായിരങ്ങള്‍ ചിലവഴിച്ചു നടത്തിയ പ്രസംഗങ്ങളില്‍ പ്രബോധനത്തിന്‍റെ മുന്‍ഗണനാ ക്രമം പോലും തെറ്റിച്ചു, തൌഹീദും സുന്നത്തും പ്രചരിപ്പിക്കുന്നതിന് പകരം സലഫി ഉലമാക്കള്‍ക്കിടയില്‍ ഭിന്നാഭി പ്രായമുള്ള വിഷയത്തിലെ ഒരു പക്ഷം പിടിച്ചു, മറുപക്ഷത്തിന്‍റെ മേല്‍ അന്യായമായി ഇഖ്വാനിസവും ഖുറാഫാത്തും ഗൂഡാലോചന, കളവു, ചതി, വഞ്ചന, ധൂര്‍ത്ത്, ഗുണ്ടായിസം തുടങ്ങി അതി ഗുരുതരമായ കുറ്റങ്ങള്‍ വ്യെക്തികളുടെ മേല്‍ പോലും ആരോപിച്ചു വാശി (?) തീര്‍ക്കുന്നവര്‍ എന്ത് സലഫിയ്യതാണ് ചര്യയായി സ്വീകരിച്ചത് എന്ന് ആശ്ചര്യപ്പെട്ടു പോകുന്നു.

നിങ്ങള്‍ക്ക് ബോധ്യപ്പെട്ട തെളിവുകള്‍ മറ്റുള്ളവരും സ്വീകരിക്കണം എന്ന് ശഠിക്കുന്നതിന്‍റെ ഔചിത്യം എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. അങ്ങിനെ ചെയ്യുന്നത് സലഫിയ്യത് അല്ല എന്ന തിരിച്ചറിവ് ഉള്ളത്  കൊണ്ടാണ് സ്വലാഹിയുടെ വാദങ്ങള്‍ തുടക്കത്തില്‍ എതിര്‍ക്കാതിരുന്നത്. പക്ഷെ എല്ലാ സീമകളും ലംഘിച്ചു കൊണ്ട് അത് വ്യാപകമായി ആവര്‍ത്തിക്കപ്പെടുകയും അതിനോടൊപ്പം, തനിച്ച വ്യെക്തിഹത്യയും, ദുരാരോപണങ്ങളും കമ്മറ്റി മീറ്റിങ്ങുകളിലെ വാചകങ്ങള്‍ പോലും തെറ്റായി വ്യാഖ്യാനിച്ചും ആരോപണമായി ഉയര്‍ത്തി കാട്ടിയും ഫിത്നയുടെ രൂപം പ്രാപിച്ചപ്പോള്‍ മാത്രമാണ് പണ്ഡിതോചിതമായി അബ്ദുല്‍ ജബ്ബാര്‍ മദീനിയും സിറാജുല്‍ ഇസ്ലാമും ആ വിഷങ്ങളിലെ തെറ്റി ദ്ധരിപ്പിക്കലും അതിന്‍റെ ശരിയായ വീക്ഷണവും അവതരിപ്പിച്ചത്. എന്നിട്ടും അതിലൊന്നും സ്വലാഹിയും കൂട്ടരും നടത്തിയ വ്യെക്തി ഹത്യകളോ സംഘടനാ മീറ്റിങ്ങുകളിലെ പരാമര്‍ശങ്ങളെ ദുര്‍വ്യാഖ്യാനിച്ചതോ പരാമര്‍ശിക്കാതെ വിഷയത്തില്‍ ഒതുങ്ങി നിന്ന് വളരെ മാന്യവും പഠനാര്‍ഹവുമായി അവര്‍ രണ്ടു പേരും നടത്തിയ വിശദീകരണങ്ങള്‍ നിങ്ങളുയര്‍ത്തിയ പുകമറകള്‍ നീക്കാന്‍ കേരളത്തിലെ ഹിസ്ബിയത് ഇല്ലാത്ത സലഫികളെ സഹായിച്ചു. അല്‍ഹംദ് ലില്ലാഹ്.  പിന്നെ രഹസ്യമായി അദ്ദേഹത്തിനു സംഘടന ബിദ്അത്താണ് എന്ന വാദമുണ്ട് എന്ന് പ്രചരിപ്പിച്ചു എന്ന ആരോപണം തെളിയിക്കേണ്ടത് സലഫിയ്യത് സ്വന്തത്തില്‍ മാത്രം ഒതുക്കുന്നവരാണ്. ഏതായാലും ഞാന്‍ അറിയുന്ന ആരും ഏതെങ്കിലും വേദിയില്‍ നിന്ന് രഹസ്യമായോ, സ്വകാര്യ സംഭാഷണത്തില്‍ പോലുമോ അങ്ങിനെ പറയുന്നതായി കേട്ടിട്ടില്ല. മറിച്ചു, സംഘടന അനുവദനീയമാകാന്‍ ചില നിബന്ധനകള്‍ ഉണ്ട് എന്നാണു ഈ വിവാദത്തിന്‍റെ ഒന്നാം തീയതി മുതല്‍ കേട്ടതും അറിഞ്ഞതും. അത് പോലെ സംഘടനക്ക് വേണ്ടി പിരിവു പാടില്ല എന്ന് തുടക്കത്തില്‍ വാദിക്കുകയും അതിന്നായി വെക്തികള്‍ വൈയക്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി യാചിക്കുന്നതു നിരുല്‍സാഹപ്പെടുത്തിയ ഹദീസുകള്‍ തെളിവായി ഉദ്ധരിക്കുകയും ചെയ്തത് സ്വലാഹിയാണ്. അതില്‍ ഇന്ന് വരെ അപാകത ദര്‍ശിക്കാന്‍ മുഹ്സിനു കഴിഞ്ഞില്ല.

ശത്രുക്കള്‍ക്ക് അടിക്കാന്‍ വടികൊടുത്തു എന്ന് പറയുന്നത് മേല്‍ വിവരിച്ച തര്‍ക്കമില്ലാത്ത വിഷയങ്ങളോ തര്‍ക്കമുള്ള വിഷയങ്ങളോ പ്രസംഗിക്കുന്നത് കൊണ്ടല്ല. മറിച്ചു, ആ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന കൂട്ടത്തില്‍  സ്വലാഹിയും കൂട്ടരും കേരളീയ പൊതു സമൂഹത്തിനു വിശിഷ്യാ സലഫിയത്തിന്‍റെ ശത്രുക്കള്‍ക്ക് പഠിപ്പിച്ചു വിട്ട ചില പദങ്ങള്‍ ഉണ്ട്. ''ഞാനും അസര്‍പ്പും എങ്ങോട്ട് പോകും'', '' 50000 വാടക വാങ്ങുന്ന സലഫി '' 2012 സെപ്തമ്പറില്‍, ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങിയത് മറച്ചു, ഐക്യം പ്രസംഗിച്ച സലഫി'', ''സമ്മേളനത്തില്‍ പോയി കുഴപ്പം ഉണ്ടാക്കിയ സലഫി''  ''സ്വലാഹിയെ മുന്നില്‍ നിര്‍ത്തി കളിച്ച മൂവര്‍ സംഘം'', ''ഗൂഡ പ്രവര്‍ത്തനം'' തുടങ്ങിയ പദങ്ങള്‍. ഇതിന്‍റെ പേരില്‍ മാത്രമേ ഇന്ന് ഈ കൂട്ടായ്മയിലെ പാവപ്പെട്ട മുജാഹിദുകള്‍ പകച്ചു നില്‍ക്കേണ്ടി വരുന്നുള്ളൂ. അല്ലാതെ, വീക്ഷണ വെത്യാസം ഉള്ള ഒരു വിഷയത്തിലും ശത്രുക്കള്‍ക്ക് വടി കൊടുത്തു എന്നോ, ആ വടി കൊണ്ട് ഞങ്ങള്‍ക്ക് പ്രഹരമേല്‍ക്കുന്നു എന്നോ പറഞ്ഞിട്ടില്ല. ഈ വിഷയം മുഹ്സിനു മനസ്സിലാവാഞ്ഞിട്ടാണ് എന്ന് കരുതാന്‍ സാധിക്കില്ല, കാരണം ആഴ്ചകള്‍ക്ക് മുന്‍പ് ഞാന്‍ തന്നെ നേരിട്ട് ഫോണില്‍ കൂടിയും മെസ്സേജിലൂടെയും അദ്ദേഹത്തെ തെര്യപ്പെടുത്തിയതാണ്. എന്നിട്ടും വീണ്ടും ഇല്ലാത്ത വാദം കെട്ടിയുണ്ടാക്കി അതിനു മറുപടി പറയുന്ന ശൈലി ലജ്ജാകരമാണ്. ഏറെ കൌതുകകരമായി തോന്നിയത്  ഇതൊന്നും മുഹ്സിനു അശേഷം വിഷമമുണ്ടാക്കിയില്ല എന്നതാണ്. മാത്രമല്ല അദ്ദേഹത്തിനു കാര്യമായ വിഷമം സിറാജ് തന്‍റെ രണ്ടു പ്രഭാഷണങ്ങളില്‍ ഉപയോഗിച്ച വ്യെക്തി പരമായ വീക്ഷണ വെത്യാസം എന്ന് പറഞ്ഞത് സ്വലാഹിയെ ഉദ്ദേശിച്ചാണോ എന്ന ആശങ്ക മാത്രമാണ്. എന്നാല്‍, നാരിയത് സ്വലാത്തു ശിര്‍ക്കാണ്‌ എന്നും അതില്‍ ശിര്‍ക്കില്ലാത്ത ചില വരികള്‍ ഉണ്ട്, ഉദാഹരണമായി 'അല്ലാഹുമ്മ സ്വല്ലി സ്വലാതന്‍ കാമിലന്‍ വ സ്വല്ലി സലാമന്‍ താമ്മ അലാ സയ്യിദിനാ മുഹമ്മദന്‍ '' എന്ന വാചകം ആരെങ്കിലും കേവലം ഒരു മദ്ഹു എന്ന നിലക്ക് ആരെങ്കിലും ചൊല്ലിയാല്‍ ആ രൂപത്തില്‍ ഹദീസില്‍ വന്നിട്ടില്ലെങ്കിലും ഒരു പക്ഷെ അല്ലാഹു അവന്നു പ്രതിഫലം കൊടുത്തേക്കാം, എന്നാല്‍ അതിനു ശേഷം ഉള്ളത് തനി ശിര്‍ക്കന്‍ വരികളാണ് എന്ന് പറഞ്ഞത്, ഫൈസല്‍ മുസ്ല്യാര്‍ നാരിയത് സ്വലാത്ത് മദ്ഹു എന്ന് കരുതി ചൊല്ലിയാല്‍ പ്രതിഫലാര്‍ഹാമാണ് എന്ന് പറഞ്ഞു എന്ന് വരെ സ്വലാഹി പറഞ്ഞപ്പോള്‍, അത് ഒരല്‍പ വും മുഹ്സിനെ പോലുള്ള സലഫിയ്യത് ഘോര ഘോരം പ്രസംഗിക്കുന്നവര്‍ക്ക് വിമ്മിഷ്ട മുണ്ടാക്കിയില്ല. കാരണം ഫൈസല്‍ മുസ്ല്യാര്‍ തങ്ങള്‍ ശരിയെന്നു കരുതുന്ന കാര്യങ്ങള്‍ അമ്ഗീകരിക്കുന്നവരില്‍ പെടില്ല എന്നതല്ലാതെ മറ്റെന്തു ന്യായീകരണം ആണ് ഈ പച്ച കള്ളം കോക്കസ് മടവൂരി ശൈലിയില്‍ കൊട്ടി മാട്ടി അവതരിപ്പിച്ചതിന് നല്‍കാനുള്ളത് എന്നറിയാന്‍ താല്‍പര്യമുണ്ട്.

ആകെ സിറാജുല്‍ ഇസ്ലാം പറഞ്ഞ വിഷയത്തെ അല്‍പമെങ്കിലും പരാമര്‍ശിച്ചതായി കണ്ടത് അബൂ ഖാസിം അസ്ഫ്ഹാനിയുടെ ഇബാറത്തു ബാകി വായിച്ചില്ല എന്നാണു. വളരെ വിനയത്തോടെ ചോദിക്കാനുള്ളത്, ആ വിട്ടു കളഞ്ഞ ബാക്കി ഭാഗത്ത്‌ അദ്ദേഹം പറയുന്നത് , സത്യം തെളിവിന്‍റെ അടിസ്ഥാനത്തില്‍ ബോധ്യപ്പെടും വരെ ഞാന്‍ ആ വിഷയത്തില്‍ നിലപാട് എടുക്കില്ല എന്നല്ലേ?, അതെങ്ങിനെയാണ് സിറാജുല്‍ ഇസ്ലാം അവതരിപ്പിച്ച വിഷയത്തിനു വിരുധമാകുക?. കാരണം സിറാജുല്‍ ഇസ്ലാം പറഞ്ഞത് മുഴുവന്‍, തെളിവ് കിട്ടിയാല്‍ ഒരു നിലപാട് എടുക്കേണ്ട എന്നാണോ? അല്ല, മറിച്ചു ഒന്ന് ഒരു വിഷയം വന്ന ഉടനെ അതില്‍ തൃധി പിടിച്ചു നിലപാട് എടുക്കരുത്, മറ്റൊന്ന്, അങ്ങിനെ തനിക്കു ബോധ്യപ്പെട്ട തെളിവ് ബോധ്യപ്പെടാത്തതിന്‍റെ പേരില്‍ അതിനു എതിരായ വീക്ഷണം വെച്ചു പുലര്‍ത്തുന്നവരെ ആക്ഷേപിക്കരുത്. ഇതിനു എതിരായ എന്ത് പരാമാര്‍ശമാണ് മുഹ്സിന്‍ വായിച്ച ഇബാറത്തിലുള്ളത് എന്ന് പറയണം, മാത്രമല്ല, ഒരു വിഷയത്തില്‍ ധൃതി പിടിച്ചു തീരുമാന മേടുക്കരുത് എന്നതിന് കൂടി ആ ഇബാറത്തു തെളിവാകുന്നു. ഏറെ രസകരമായ മറ്റൊരു കാര്യം സിറാജുല്‍ ഇസ്ലാമിനെ മേല്‍ പറഞ്ഞ ലോക സലഫി ഉലമാക്കളില്‍ ഭിന്ന വീക്ഷണം ഉള്ള വിഷയത്തില്‍ ഒരാള്‍ക്ക് ബോധ്യപ്പെട്ട തെളിവ് എടുക്കുന്നതി ന്‍റെ പേരില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ പൊതുജന മധ്യത്തില്‍ അവരുടെ വീഴ്ചകള്‍ എടുത്ത് കാട്ടി അപമാനിക്കരുത് എന്ന് പറഞ്ഞതിനു മറുപടി എന്നോണം മുഹ്സിന്‍ എടുത്തിടുന്നത് അതി ഗൌരവമായ പണ്ഡിതന്‍മാര്‍ക്ക് ഇടയില്‍ ഏകോപിച്ച അഭിപ്രായത്തിനു എതിരായ വളരെ അപകടം പിടിച്ച ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും വ്യെക്തമായ തെളിവ് കിട്ടിയ വിഷയങ്ങള്‍ ആണ്. സിറാജുല്‍ ഇസ്ലാം ഏതൊക്കെ പണ്ഡിതന്‍മാര്‍ എന്തൊക്കെ റുഖ്സകള്‍  (അവര്‍ക്ക് ബോധ്യപ്പെട്ട തെളിവിന്‍റെ അടിസ്ഥാനത്തില്‍ ഇളവ് നല്‍കിയവ) നല്‍കിയിട്ടുണ്ടോ അതൊക്കെ എടുത്തു കൊണ്ട് വന്നു സാധാരണക്കാര്‍ക്ക് ഇട്ടു കൊടുക്കുന്നു ഇത് ഇഖ്വാനി രീതിയാണ്, അവര്‍ക്ക് എന്ത് വിഷയവും അത് ദോഷമില്ല , അത് ദോഷമില്ല എന്ന നിലപാട് ആണ് എന്നൊക്കെ പറഞ്ഞു എങ്ങിനെയും സിറാജുല്‍ ഇസ്ലാം ദീനിലെ വിലക്കുകള്‍ നിര്‍ബാധം അനുവദനീയം ആക്കി പ്രചരിപ്പിക്കുന്ന ജമാ അത് ഇഖ്വാനി രീതിയിലെത്തി എന്ന് സമര്‍ഥിക്കാന്‍ പ്രസംഗത്തിന്‍റെ പല ഭാഗങ്ങളിലും ശ്രമിക്കുന്നുണ്ട്. എന്നിട്ട് അങ്ങിനെ നോക്കിയാല്‍ എന്തൊക്കെ ഇളവുകള്‍ കിട്ടും എന്നും പറഞ്ഞു ഇബ്ന്‍ ഹജര്‍ (റ) സംഗീതത്തിന്‍റെ വിഷയത്തില്‍ അനുവദനീയമെന്ന നിലപാട് എടുത്തു എന്നും അബ്ദുല്ലാഹ് ബിന്‍ മുബാറക് (റ) യുടെ കാലത്ത് തന്നെ, അല്ലെങ്കില്‍ സഹാബികളുടെ ഇടയില്‍ തന്നെ(?) കള്ളിന്‍റെ ഒരു ഇനം അനുവദനീയം എന്ന് പറഞ്ഞവര്‍ ഉണ്ട് എന്നുമുള്ള 'പുതിയ അറിവുകള്‍' സമൂഹത്തില്‍ എടുത്തിട്ട് സാധാരണക്കാര്‍ക്ക്, മുസ്ലിംകള്‍ ഒന്നടങ്കം ഹറാമാണ് എന്ന് വിധി എഴുതിയ കള്ളില്‍  അനുവദനീയമായ ഇനമുണ്ടോ എന്ന സംശയം ജനിപ്പിക്കാനും സംഗീതം ഹലാലാണ് എന്ന് കരുതുന്ന, അത് പ്രചരിപ്പിക്കുന്ന വിഭാഗങ്ങള്‍ക്ക് തെളിവ് കൊടുക്കാനും സാഹചര്യമൊരുക്കി കൊടുക്കുന്നു. ഏതായാലും മേല്‍പറഞ്ഞ സംഘടന സെറ്റപ്പും പ്രോഫ്കോണ്‍ ഇംപാക്ടും പോലെ  ചെറുതായിരിക്കില്ല കള്ളും സംഗീതവും ഹലാലാണ് എന്ന് പറഞ്ഞവര്‍ സ്വഹാബാക്കളുടെ ഇടയിലും സലഫി പണ്ഡിതരുടെ ഇടയിലും ഉണ്ട് എന്ന് പറയുന്നതിലൂടെ സമൂഹത്തിനു നല്‍കുക എന്ന് എതിര്‍ക്കാനായ് എതിര്‍ക്കുന്നവര്‍ മനസ്സിലാക്കിയാല്‍ നന്നായിരുന്നേനെ എന്ന് മാത്രം ആശിച്ചു പോകുന്നു.  

എറ്റൊവും ഒടുവില്‍ മുഹ്സിന്‍ ഇങ്ങനെ വീക്ഷണ വെത്യാസ ത്തിന്‍റെ പേരില്‍ മറു പക്ഷത്തെ കള്ളന്‍ ദീനില്‍ നിന്ന് പുറത്തു പോയവന്‍ തുടങ്ങിയ രീതിയില്‍ ഒന്നും ആക്ഷേപിക്കരുത് എന്ന് ഇരുപക്ഷത്തോടും ഉപദേശിക്കുന്നതും, ചിലര്‍ അദ്ദേഹം പറഞ്ഞത് കെട്ടി തിരുത്തി എന്നുമൊക്കെ പറയുന്നു. എന്തായാലും കള്ളന്‍ നീചന്‍ വഞ്ചകന്‍, ഗുണ്ട തുടങ്ങി എന്തൊക്കെ അധമമായ പദങ്ങള്‍ ഉണ്ടോ അതൊക്കെ സി പി സലീമിന്‍റെയും മറ്റും പേരില്‍ ഫെയ്സ് ബുക്കിലൂടെയും മറ്റും മാസങ്ങളായി പ്രചരിപ്പിക്കുന്നവര്‍ അതിനു ഒരു കുറവും വരുത്തിയതായി ഇന്ന് വരെ ബോധ്യപ്പെട്ടിട്ടില്ല. എന്നാല്‍ സ്വലാഹിയെ കുറിച്ചോ അപ്പുറത്തെ വേറെ ആരെയെങ്കിലും കുറിച്ചോ ഇതാണോ സലഫിയ്യത്, ഇതെന്തു സലഫിയ്യത് എന്നീ പടങ്ങല്‍ക്കപ്പുറം ഉപയോഗിച്ചും കണ്ടിട്ടില്ല. എന്നാല്‍ ഫൈസ് ബുക്കില്‍ അത്തരം വാക്കുകളെ കൊണ്ട് ഈ കൂട്ടായ്മക്ക് വേണ്ടി അദ്ധ്വാനി ക്കുന്ന ആളുകളെ നേരിടുന്ന വരെ കുറ്റം പറയാന്‍ കഴിയില്ല, മറിച്ചു അവര്‍ക്ക് ഈ വിഷം കുത്തി വെച്ചത് ഇസ്ലാമില്‍ പിഴച്ച 72 വിഭാഗങ്ങളുടെ സ്വഭാവങ്ങള്‍ പറഞ്ഞു അതില്‍ പലതും കൂട്ടായ്മക്ക് ഇപ്പോഴുണ്ട് എന്ന് സ്ഥാപിക്കാന്‍ വിഷയങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചോ, സാദൃശ്യപ്പെടുത്തിയോ പരിശ്രമിക്കുകയും സ്വലാഹിയും ഒപ്പമുള്ളവരും ഹഖിന്‍റെ മാര്‍ഗത്തിലാണ് എന്ന് വ്യെക്തമായി പറയുകയും ചെയ്ത മുഹ്സിന്‍ അടക്കമുള്ളവരും ഒന്നിച്ചെടുത്ത തീരുമാനത്തിന് വിരുദ്ധമായി, സംഘടനാ സെറ്റപ്പിനെ കുറിച്ച് ഉലമാക്കളില്‍ നിന്ന് തീരുമാനം ലഭിക്കുന്നത് വരെ ക്ഷമിക്കാതെ, പൊതു വേദിയില്‍ പൊട്ടിത്തെറിച്ച സ്വലാഹിയുടെ പ്രസംഗം ഉണ്ടാക്കിയ തെറ്റിദ്ധാരണ ഒഴിവാക്കാന്‍ സ്വലാഹിക്കുള്ള വീക്ഷണ വെത്യാസം മറ്റുള്ളവരെ അറിയിക്കട്ടെ എന്ന് ചോദിച്ച കാരണം കൊണ്ട്, സി പി സലിം അടക്കമുള്ളവരെ ഏതോ കൊടും പാതകം ചെയ്തവര്‍ എന്ന നിലക്ക് കേരളത്തിലെ വിവിധ വേദികളില്‍ കൂടി സ്വലാഹി അവതരിപ്പിച്ചതിലൂടെയും നല്‍കിയ തെറ്റായ സന്ദേശം തന്നെയാണ്. അത് കൊണ്ടാണ് മീറ്റിങ്ങിലെ നേതൃത്വം പണ്ഡിതന്‍ മാര്‍ക്ക് ആവണം എന്ന് പറഞ്ഞപ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന പല വിധ വാചകങ്ങളില്‍ അപ്പോള്‍ പണ്ഡിതന്‍ മാരല്ലാത്ത എന്നെയും അഷ്‌റഫിനെയും പോലുള്ളവര്‍ എന്ത് ചെയ്യും എന്ന്, ഒരു കൂട്ടായ്മയുടെ സംഘാടകത്വത്തിനു വേണ്ടി അഹോരാത്രം പരിശ്രമിക്കുന്നവരില്‍ നിന്നുണ്ടായ സൌഹൃദ പരമായ നിഷ്കളങ്ക ചോദ്യം പോലും പൊതു ജനമധ്യത്തില്‍ വലിച്ചിട്ടു അവരെ ശത്രുക്കള്‍ക്ക് അവഹേളിക്കാന്‍ പാകത്തില്‍  സലഫിയ്യത് മതി വരാത്ത പണ്ഡിതനില്‍ നിന്ന് തന്നെ വീണ്ടും വീണ്ടും കേള്‍ക്കേണ്ടി വന്നത്.. ഉസൂല് സലാസ പോയിട്ട് സൂറത്ത് ഹുമസയുടെ വ്യാഖ്യാനം എങ്കിലും നമ്മുടെ പണ്ഡിതന്‍മാര്‍ മനസ്സറിഞ്ഞു പഠിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്ന സന്ദര്‍ഭങ്ങളാണ് ഇവയൊക്കെ.  

അവസാനമായി ഒരു നസീഹത് എന്ന നിലക്ക് പറയാനുള്ളത്, ഇനിയും താങ്കളും സ്വലാഹി അടക്കമുള്ള ആരുമാകട്ടെ, കരുതുന്നത് നിങ്ങള്‍ക്ക് യോജിക്കാന്‍ കഴിയാത്ത പല വിഷയങ്ങളും ഈ കൂട്ടായ്മയില്‍ ഉണ്ട് എന്നാണു എങ്കില്‍, തീര്‍ച്ചയായും സ്വലാഹി തന്നെ മുന്‍പ് സൂചിപ്പിച്ച പോലെ, മറ്റൊരു കൂട്ടായ്മയായി കൊണ്ടായാലും തരക്കേടില്ല, നിങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കിയ രീതിയില്‍ അല്ലാഹുവിന്‍റെ തൌഹീദും പ്രവാചകന്‍റെ ചര്യയും വളച്ചു കെട്ടില്ലാതെ പഠിപ്പിക്കാനും ശിര്‍ക്കും ബിദ്അത്തും ഉയര്‍ത്തുന്ന അന്ധകാരത്തെ തടുക്കാനും ശ്രമിക്കുക. യോചിക്കാവുന്ന മേകലകളില്‍ നമുക്ക് ഇരു കൂട്ടര്‍ക്കും യോചിച്ചു കൊണ്ടും, അഭിപ്രായ വെത്യാസമുള്ള വിഷയങ്ങളില്‍ നിസ്സഹകരിച്ചും നിങ്ങളീ വിളക്ക് കേരളത്തിലെ ഇനിയും പ്രകാശമെത്താത്ത തുരുത്തുകളില്‍ യഥാര്‍ത്ഥ ദീനിന്‍റെ വെള്ളി വെളിച്ചമെത്തിക്കുക. അത് മുന്‍ഗണനാ ക്രമം അനുസരിച്ച്, ആദ്യം തൌഹീദും നബി ചര്യയും ശരിയാം വണ്ണം പഠിപ്പിച്ചു കൊണ്ടാകട്ടെ...ഇത് രണ്ടും ഏറ്റക്കുറച്ചി ല്‍ വരുത്താതെ പറയാന്‍ ഇന്ന് നമ്മളല്ലാതെ മറ്റാരും ഈ ഭൂമി മലയാളത്തില്‍ ഇല്ല.  സഹോദരന്‍മാരെ, അല്ലാഹു പ്രവാചകനോട് ''(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌)'' (3:64) എന്ന് വേദക്കാരോടു പോലും പറയാന്‍ പറഞ്ഞെങ്കില്‍, സലഫി മന്‍ ഹജ് പ്രമാണമായി സ്വീകരിച്ച ഈ കൂട്ടായ്മയിലെ പാവപ്പെട്ട പണ്ഡിതരെയും പ്രവര്‍ത്തകരെയും അന്യായമായി പൊതു ജനമധ്യത്തില്‍ കടിച്ചു കീറാനും പരിഹസിക്കാനും ഇട്ടു കൊടുക്കാതെ നമുക്കിടയില്‍ ഒരു സഹകരണ ത്തിന്‍റെ അന്തരീക്ഷം നിലനിര്‍ത്തി ക്കൂടെ എന്ന് മാത്രം വിനയ പൂര്‍വ്വം ചോദിച്ചു കൊണ്ട് നിര്‍ത്തുന്നു. അല്ലാഹു നമ്മുടെ പണ്ഡിതന്‍മാര്‍ക്ക് വിജ്ഞാനത്തോടൊപ്പം വിവേകം കൂടി നല്‍കട്ടേ എന്ന് ആത്മാര്‍ത്ഥ മായി പ്രാര്‍ത്ഥിച്ചു കൊണ്ട് അവസാനിപ്പിക്കുന്നു.

No comments:

Post a Comment