Monday, March 10, 2014

ഹദീസ് നിഷേധം: മടവൂരികള്‍ കൊഞ്ഞനം കുത്തുന്നു....


             മുസ്ലിം സമൂഹത്തിനു അതിന്‍റെ തുടക്കം മുതല്‍ തന്നെ രണ്ടു രീതിയിലുള്ള ശത്രുക്കളെ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യക്ഷത്തിലുള്ള അമുസ്ലിംകളായ ശത്രുക്കളും, മുസ്ലിം പേരില്‍ അറിയപ്പെടുന്ന ഇസ്ലാമിനകത്തെ കപട വിശ്വാസികളായ ശത്രുക്കളും. ആദ്യ വിഭാഗം എന്നും ഇസ്ലാമിന്‍റെ തുറന്നെതിര്‍ക്കുന്നവര്‍ ആയിരുന്നതിനാല്‍ മുസ്ലിംകള്‍ക്ക് അവരെ എളുപ്പത്തില്‍ തിരിച്ചറിയാനും, അവരെ പ്രതിരോധിക്കാനും അവരില്‍ പലരും ചിലപ്പോഴൊക്കെയും, സത്യം അംഗീകരിക്കാനും തയ്യാറാകാറുണ്ട് എന്ന് തുടക്കം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. എന്നാല്‍ ഇസ്ലാമിനകത്തെ ഇസ്ലാമിന്‍റെ ശത്രുക്കള്‍ ഇത്തരത്തില്‍ സത്യത്തിലേക്ക് തിരിച്ചു വന്ന അനുഭവങ്ങള്‍ തുലോം കുറവാണ്. അതിനുള്ള പ്രധാന കാരണം, പുറത്തുള്ള ശത്രുക്കള്‍ ഇസ്ലാമിനെ എതിര്‍ക്കുന്നത് പലപ്പോഴും, തെറ്റിധാരണ കൊണ്ടോ അവരുടെ വിശ്വാസമാണ് ശരി എന്ന് ആത്മാര്‍ത്ഥമായി കരുതുന്നത് കൊണ്ടോ ആണ്. എന്നാല്‍ സത്യം തിരിച്ചറിയുമ്പോള്‍ അത് സ്വീകരിക്കുന്നതില്‍ പിന്നെ മറ്റൊന്നും അവര്‍ വിഘാതമായി കണക്കാക്കില്ല. ഫിര്‍ഔനിന്‍റെ സാഹിറുകള്‍ തൊട്ടു, പ്രവാചകനെ വളരെ മോശമായി ചിത്രീകരിച്ച 'ഫിത്ന' എന്ന ഹൃസ്വ ചിത്രത്തിന്‍റെ സൂത്രധാരനായ ആര്‍നോള്‍ഡ് വാന്‍ ഡൂണ്‍ വരെ അങ്ങിനെ സത്യം മനസ്സിലാക്കി തിരിച്ചു വന്ന ഇസ്ലാമിന്‍റെ ശത്രുക്കളാണ്. എന്നാല്‍ അബ്ദുല്ലാഹ് ഇബ്ന്‍ സബഅ തൊട്ടു ഇക്കാലത്തെ അഭിനവ ഹദീസ് നിഷേധികള്‍ വരെ, സത്യം മനസ്സിലാക്കിയിട്ടും തങ്ങളുടെ താല്‍പര്യത്തിനു അനുസരിച്ച് ഇസ്ലാമിനെ വളച്ചൊടിച്ചു, ശത്രുക്കള്‍ പോലും ചെയ്യാത്ത, ദീനിനെ ഇഴകള്‍ പിരിച്ചു ദുര്‍ബലപ്പെടുത്താനുള്ള നിതാന്ത ശ്രമത്തിലാണ്. കുറച്ചു കാലമായി ആ പന്തിയില്‍ വിശ്രമമില്ലാതെ പണിയെടുക്കുന്ന തിരക്കിലാണ് മടവൂര്‍ വിഭാഗം മുജാഹിദുകളിലെ കുതന്ത്രക്കാരായ സുല്ലമി ഗ്രൂപ്പ് എന്നത് ഒരു ദു:ഖ സത്യം ആണ്.

            ഒരു നൂറ്റാണ്ടു തികയുന്ന കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഇടക്കാലത്ത് സി എന്‍ അഹമദ് മൌലവിയും ചേകനൂരും ഉയര്‍ത്തിയ ഹദീസ് നിഷേധ പ്രവണതകളെ, വേരോടെ പിഴുതെറിയാന്‍ മുജാഹിദ് പണ്ഡിതന്‍ മാര്‍ക്ക് നിഷ്പ്രയാസം കഴിഞ്ഞുവെങ്കിലും, ചെകനൂരിന്‍റെ വാക് ചാതുര്യവും സംവാദ സാമര്‍ഥ്യവും ചിലരില്‍, അദ്ദേഹം ഉയര്‍ത്തി വിട്ട ആശയങ്ങളെ ഊതി കത്തിച്ചോ എന്ന് സംശയിക്കത്തക്ക നിലവാരത്തിലേക്ക് ആണ് ആദ്യ കാലത്ത് അദ്ദേഹത്തിനു മറുപടി പറഞ്ഞ മുജാഹിദ് എന്ന് ഇന്നും അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന സലാം സുല്ലമി അടക്കമുള്ള ചിലരുടെ ഹദീസുകളോടുള്ള സമീപനം എത്തിപ്പെട്ടിട്ടുള്ളത് എന്നത് നിഷ്പക്ഷമായി കാര്യങ്ങള്‍ അപഗ്രഥി ക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. ഇസ്ലാമിനെ കരിവാരി തേക്കുന്ന ഹദീസുകള്‍ എന്ന പേരില്‍ കയറിക്കൂടിയ വാറോലകളും ഇസ്രായീല്യതും ആണ് ഞങ്ങള്‍ തള്ളുന്നത് എന്നാണു ഇവര്‍ പലപ്പോഴും സാധാരണക്കാരായ, ഹദീസുകളെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയിട്ടില്ലാത്ത ആളുകളുടെ മുന്നില്‍ തട്ടി വിടാറുള്ളത്‌. എന്നാല്‍ ഇസ്ലാമിന്‍റെ പുറത്തുള്ള ശത്രുക്കള്‍ കാലാ കാലങ്ങളില്‍ ആരോപിക്കുന്ന വിഷയങ്ങളില്‍ ഒന്നും തന്നെ, ഇവര്‍ നിഷേധിച്ചു തള്ളുന്ന ഹദീസുകളല്ല വരാറുള്ളത്, എന്നാല്‍ മുസ്ലിംകള്‍ സര്‍വരും അംഗീകരിക്കുന്ന വിഷയങ്ങള്‍ ആണ് പ്രവാചകനെയും ഇസ്ലാമിനെയും കരിതേച്ചു കാണിക്കാനും ഇകഴ്ത്താനും ശത്രുക്കള്‍ ആയുധമാക്കാറുള്ളത് എന്നും ഇവര്‍ പലപ്പോഴും അനുയായികളില്‍ നിന്ന്  മന:പൂര്‍വ്വം മറച്ചു വെക്കുകയാണ് ചെയ്യാറുള്ളത്. അതാകട്ടെ ബോധപൂര്‍വം ഇവരുടെ ഹദീസ് നിഷേധത്തിനും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനത്തിനും നിലമൊരുക്കുന്നതിനുള്ള ഒരു പുകമറയാണ് താനും. 

            ആധുനിക കാലത്തെ ഇസ്ലാമിന്‍റെ 
വിമര്‍ശകര്‍ എല്ലാവരും ഒരേ സ്വരത്തില്‍ ഉയര്‍ത്തുന്ന പ്രധാന വിഷയങ്ങളില്‍ ഒന്നാണ് ആയിഷ (റ) യെ ബാലികയായിരിക്കെയാണ്  പ്രവാചകന്‍ കല്യാണം കഴിച്ചു എന്നത്. ഇവിടെ ആവര്‍ത്തിക്കാന്‍ പോലും അറക്കുന്ന നിന്ദ്യമായ വാക്കുകള്‍ ഉപയോഗിച്ചുള്ള അവരുടെ ഈ വിമര്‍ശനം കാരണം ആയിഷ (റ) യെ പ്രവാചകന്‍ കല്യാണം കഴിച്ചത്, 18 വയസ്സിനു ശേഷമാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ തയ്യാറുകുമോ? പ്രവാചകന് 11 ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നത് കൊണ്ട് പ്രവാചകന്‍ വിഷയാസകതനാണ് എന്നും ശത്രുക്കള്‍ നിരന്തരമായി പരിഹസിക്കാറുണ്ട്. അതിനെ നേരിടാന്‍ പ്രവാചകന്‍റെ വിവാഹങ്ങളെ നിഷേധിക്കാന്‍ എന്ത് കൊണ്ട് ഇവര്‍ തയ്യാറാകുന്നില്ല?. ഇതേ പോലെ പ്രവാചകനെ ആക്രമിക്കാന്‍ ശത്രുക്കള്‍ വളരെയേറെ ഉപയോഗിക്കുന്ന മറ്റൊരു വിഷയമാണ്, സൈനബ് (റ) യുമായുള്ള വിവാഹം. വലിയ്യ്‌ ഇല്ലാതെ നടന്ന പ്രവാചകന്‍റെ ഏക വിവാഹം എന്ന നിലക്ക് വളരെ നീചമായി പ്രവാചകനെയും ഇസ്ലാമിനെയും അവഹേളിക്കാന്‍ ശത്രുക്കള്‍ എല്ലാ കാലത്തും ഉപയോഗിക്കാറുണ്ട്. ആ വിവാഹത്തിനു പ്രവാചകനെ സജ്ജമാക്കി കൊണ്ടുള്ള അല്ലാഹുവിന്‍റെ ആയതുകളെ ശത്രുക്കള്‍ എമ്പാടും വിമര്‍ശിക്കാറുണ്ട്, പരിഹസിക്കാറുണ്ട്. ഇക്കാര്യങ്ങളാല്‍ അല്ലാഹുവിന്‍റെ ഖുര്‍ആനിലെ ഇത് സംബന്ധമായ ആയത്തും, സ്വഹീഹായി വന്ന ഹദീസുകളും ഒഴിവാക്കാന്‍ മടവൂര്‍ വിഭാഗത്തിലെ സുല്ലമി ഗ്രൂപ്പ് തയ്യാറാകുമോ? അത് പോലെ തന്നെ പൌരാണിക, ആധുനിക ഇസ്ലാം വിമര്‍ശകര്‍ ഒരേ സ്വരത്തില്‍ ആക്ഷേപിക്കുന്നതാണ് പ്രവാചകന്‍ മദീനയിലെ ജൂത ഗോത്രത്തെ വധിച്ച സംഭവം. അങ്ങിനെ എത്രയോ സംഭവങ്ങള്‍ അക്കമിട്ട് ശത്രുക്കള്‍ ഇസ്ലാമിനെ വിമര്‍ശിക്കാനും പ്രവാചകനെ ഭത്സിക്കാനും തുനിയാറുണ്ട് എങ്കിലും, ഇവര്‍ തങ്ങളുടെ ബുദ്ധിയുടെ മാപിനി കൊണ്ട് അളന്നു ചവറ്റ് കോട്ടയിലേക്ക് തള്ളിയ മിഅറാജ്, നുസൂല്‍ സിഹിര്‍, കണ്ണേര്‍, സ്വിറാത്, ഖബര്‍ ശിക്ഷ, റുഖയ തുടങ്ങി ഒട്ടനവധി ഹദീസുകള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ വിമര്‍ശന വിധേയമായിട്ടുള്ളൂ എന്ന് ഇസ്ലാം വിമര്‍ശകരുടെ കാലാകാലങ്ങളിലെ വിമര്‍ശനങ്ങളിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് ഗവേഷണം നടത്താതെ കണ്ടെത്താന്‍ കഴിയുന്ന വസ്തുതയാണ്. ഇത് തിരിച്ചറിയുമ്പോള്‍ മാത്രമാണ്, യഥാര്‍ത്ഥത്തില്‍ ഇവര്‍ വിടുപണി ചെയ്യുന്നത് ആരുടെ താല്‍പര്യം സംരക്ഷികാനാണ് എന്ന് മനസ്സിലാകുക.   മിഅറാജ് ഹദീസ് നിഷേധിക്കുന്ന ഇവര്‍, ഖുര്‍ആനില്‍ വ്യെക്തമായി പരാമര്‍ശിച്ച മസ്ജിദുല്‍ ഹറമില്‍ നിന്ന് മസ്ജിദുല്‍ ആഖ്സയിലെക്കുള്ള നിശാപ്രയാണത്തെ മക്കാ മുഷിരിക്കുകള്‍ പരിഹസിച്ചിരുന്നു, അത് പോലെ എപ്പോഴെങ്കിലും ആധുനികരായ വിമര്‍ശകരെ ഈ വിഷയത്തില്‍ നേരിടേണ്ടി വരുമ്പോള്‍ ഈ ആയത്തും അസ്വീകാര്യമാണ് എന്ന് പറഞ്ഞു, ഇസ്ലാമിന്‍റെ 'മാനം'(?) കാക്കാന്‍ ശ്രമിക്കുകയും അങ്ങിനെ ഖുര്‍ആനിലും ഇസ്രാഈല്യത് ആരോപിക്കുകയും ചെയ്യുന്ന നാള്‍ വിദൂരമാകാന്‍ സാധ്യതയില്ല.

             ഇവിടെയാണ്‌ നമ്മള്‍ ഇസ്ലാം വിമര്‍ശകരുടെ ലക്ഷ്യവും അവരുടെ ശൈലിയും മനസ്സിലാക്കേണ്ടത്. ആദ്യകാലത്തെ ഇസ്ലാമിന്‍റെ ശത്രുക്കള്‍ ഖുര്‍ആന്‍ പ്രവാചകന്‍റെ ഭാവനാ സൃഷ്ടിയാണ്, ഗ്രീക്ക്, ഗ്രന്ഥങ്ങളില്‍ നിന്നും പൂര്‍വ വേദങ്ങളില്‍ നിന്നും പകര്‍ത്തിയതാണ് എന്നൊക്കെ വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍  അഹ്ലുസ്സുന്നയുടെ പണ്ഡിതന്‍മാര്‍ അക്കാലങ്ങളില്‍ തന്നെ അവരുടെ വാദം പൊളിക്കുകയുണ്ടായി. ഇതേ സമയം തന്നെ ഇസ്ലാമിനകത്തു തന്നെ പിഴച്ച കക്ഷികളായ ശിയാക്കളും തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യം സ്ഥാപിക്കപ്പെടുന്നതിന്നു ഖുര്‍ആനില്‍ ആയത്തുകള്‍ കൂട്ടി ചേര്‍ക്കാനും അത് പരാജയപ്പെട്ടപ്പോള്‍ ആയതുകള്‍ക്ക് സ്വഹാബാക്കള്‍ നല്‍കാത്ത വ്യാഖ്യാനം രചിക്കാനും തയ്യാറായി. മറ്റൊരു ഭാഗത്ത്‌ താബിഈ പണ്ഡിതരില്‍ അഗ്രഗണ്യനായിരുന്ന ഹസനുല്‍ ബസ്വരി (റ) വിജ്ഞാന സദസ്സ് സംഘടിപ്പിക്കുന്ന അതെ പള്ളിയില്‍ തന്നെ വാസില്‍ ബിന്‍ അത്വാഉ എന്നയാള്‍ സ്വഹാബത് നല്‍കിയ വ്യാഖ്യാനത്തിനപ്പുറം നല്‍കി കൊണ്ട് വേറിട്ടൊരു സദസ്സ് സംഘടിപ്പിച്ചു. മുഅതസിലകള്‍ എന്ന പേരില്‍ അറിയപ്പെട്ട ഇവരാണ് അല്ലാഹുവിന്‍റെ വിശേഷണങ്ങളെ ബുദ്ധിക്ക് ഉള്‍കൊള്ളാന്‍ പാകത്തില്‍ വ്യാഖ്യാനിച്ചു തുടക്കമിട്ടത്. അബൂബക്കര്‍ അല്‍ ജസ്വാസ് അല്‍ റാസി എന്ന ഖുര്‍ആന്‍ വ്യാഖ്യാതാവായ ഹിജറ 4 ആം നൂറ്റാണ്ടിലെ പണ്ഡിതനും ചില വിഷയങ്ങളില്‍ എങ്കിലും ഈ വിഭാഗത്തില്‍ പെടുമെന്ന് ആഹ്ലുസ്സുന്നയുടെ പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയത് കാണാം. ഖുര്‍ആന്‍ ഒരു നിലക്കും എതിര്‍ക്കാന്‍ കഴിയില്ല എന്ന് നൂറ്റാണ്ടുകളിലൂടെയുള്ള ആരുടെ ആക്രമണ ശ്രമങ്ങളുടെ ഒരിക്കലും വിജയം കാണാനാകാത്ത പരാജയങ്ങള്‍ ക്കൊടുവില്‍ തിരിച്ചറിഞ്ഞ ഇസ്ലാമിന്‍റെ പുറത്തെ ശത്രുക്കള്‍ പിന്നെ കണ്ടു പിടിച്ച തന്ത്രമായിരുന്നു ഖുര്‍ആനിലെ സൂക്തങ്ങള്‍ തങ്ങള്‍ക്കു തോന്നിയ രീതിയില്‍ വ്യാഖ്യാനിച്ചു അതിലെ ആശയങ്ങള്‍ വികലമാക്കാനും യഥാര്‍ത്ഥ ഉദ്ദേശത്തിനു ഘടക വിരുദ്ധമായി അര്‍ത്ഥകല്‍പന നല്‍കാനും അത് മൂലം ഇസ്ലാമിലേക്കുള്ള ഒഴുക്ക് തടയാനും വഴി കണ്ടെത്തുക എന്നത്. 

             ഈ ശ്രമത്തില്‍ ഇസ്ലാമിന്‍റെ പുറത്തെയും അകത്തേയും ശത്രുക്കള്‍ പല വിഷയത്തിലും പരസ്പരം സഹായിക്കുന്നിടത്ത് വരെ എത്തിച്ചേര്‍ന്ന സംഭവങ്ങള്‍ ഉണ്ടായി. എന്നാല്‍ ഖുര്‍ആനിന്‍റെ അവതരണ പശ്ചാത്തലവും ഓരോ ആയത്തുകളുടെ പരാമര്‍ശ വിഷയങ്ങളും പ്രവാചകനില്‍ നിന്ന് സ്വഹാബികള്‍ രേഖപ്പെടുത്തിയ വിശദീകരണം, ഹദീസ് രൂപത്തില്‍ നിലനിന്നത് കൊണ്ട് തന്നെ അവരുടെ ആ ശ്രമവും വിജയം കണ്ടില്ല. അതിനു ഇരു വിഭാഗത്തിനും മുന്നില്‍ തടസ്സമായി നിന്നത് ഹദീസുകള്‍ ആയിരുന്നു എന്നത് കൊണ്ട് തന്നെ, അവരുടെ അടുത്ത ലക്‌ഷ്യം ഹദീസ് റിപ്പോര്‍ട്ട് ചെയ്ത സഹാബി കളെ കുറിച്ച് വളരെ മോശമായ രീതിയില്‍ അപവാദ പ്രചരണം നടത്തുക എന്നതായിരുന്നു. അത് കൊണ്ട് തന്നെ, അബൂ ഹുറൈറ (റ) ഇബ്ന്‍ അബ്ബാസ് (റ) ആയിഷ (റ) തുടങ്ങി ഹദീസുകള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്ത ഒട്ടേറെ സ്വഹാബികള്‍ ഇവരുടെ അപവാദ പ്രചാരണത്തിന് ഇരകളായിട്ടുണ്ട്‌. ഇങ്ങനെ സ്വഹാബാക്കളെ അവഹേളിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത് ഇത്തരം ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസുകളെ കുറിച്ച് സാമാന്യ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ്‌ ഉണ്ടാക്കുക എന്ന ലകഷ്യ സാക്ഷാല്‍ക്കാരത്തിനായിരുന്നു. തങ്ങളുടെ ഇഷ്ടത്തിനോത്തു മത വിഷയങ്ങള്‍ വ്യാഖ്യാനിക്കുന്നതിനു വേണ്ടി ശിയാക്കളും, തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഹദീസ് പടച്ചുണ്ടാക്കാനും, അത് പ്രവാചകനിലേക്ക് ചേര്‍ത്തി പ്രചരിപ്പിക്കാനും, തങ്ങളുടെ വാദങ്ങള്‍ക്ക് തടസ്സമായി കാണുന്ന സ്വഹാബികളെ വളരെ മോശമായി ചിത്രീകരിക്കാനും ശ്രമമാരംഭിച്ചിരുന്നു. അതിനുള്ള പ്രധാന കാരണം ഹദീസ് പ്രവാചക ജീവിതത്തിന്‍റെ നേര്‍ ചിത്രവും ഖുര്‍ആനിന്‍റെ വ്യാഖ്യാനവും ആയി പരിഗണിക്കപ്പെട്ടത് കൊണ്ട് തന്നെ, ഹദീസുകളെന്ന പേരില്‍ പ്രചരിപ്പിച്ചാല്‍ അതിനു വിശ്വാസ്യത കിട്ടുമെന്ന് ശിയാക്കളുള്‍ കരുതി. ഹദീസിന്‍റെ സ്രോതസ്സുകളായ സ്വഹാബികളെ യും മറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നവരെയും കുറിച്ച് അവമതിപ്പ്‌ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് നബി വചനങ്ങളുടെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിക്കാനും തദ്വാരാ ആളുകള്‍ ഹദീസുകളെ മുഖവില ക്കെടുക്കാതിരിക്കുകയും, അത് ഖുര്‍ആനിന് ഇഷ്ടാനുസരണം വ്യാഖ്യാനം നടത്താന്‍ എളുപ്പമാകുകയും ചെയ്യും എന്ന് ഇസ്ലാമിന്‍റെ ശത്രുക്കള്‍ പകല്‍ കിനാവ് കണ്ടു.

        പക്ഷെ, അവിടെയും അഹല്സ്സുന്നയുടെ മുന്‍കാല പണ്ഡിതര്‍ പഴുതടച്ച നിബന്ധനകളും, ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്ന പരമ്പരയിലെ ഓരോ വ്യെക്തികളുടെയും വിശദമായ ജീവിത ചരിത്രവും വളരെ സൂക്ഷമമായി രേഖപ്പെടുത്തുകയും ഓരോ റാവി കളുടെ സ്വകാര്യ ജീവിതത്തിലെ നിസ്സാരമെന്നു തോന്നുന്ന പോരായ്മകള്‍ പോലും ഹദീസ് നിരാകരിക്കുന്നതിനുള്ള കാരണമായി നിഷ്കര്‍ഷിക്കുകയും ചെയ്തതോടെ സത്യത്തില്‍ അകത്തും പുറത്തുമുള്ള ശത്രുക്കള്‍ നിരായുധരാവുകയാണുണ്ടായത്. അതോടു കൂടി ഇസ്ലാമിന്‍റെ ശത്രുക്കള്‍ക്ക് ഖുര്‍ആനും ഹദീസും കടത്തി കൂട്ടലുകള്‍ നടത്താനോ അവ മുസ്ലിം കള്‍ക്കും സത്യാന്വേഷികള്‍ക്കും മുന്നില്‍ വികലമാക്കാനോ കഴിയില്ല എന്ന് ബോധ്യപ്പെട്ടു. പക്ഷെ അവര്‍ അവിടെ അവസാനിപ്പികാതെ തങ്ങളുടെ അടുത്ത തന്ത്രം രൂപപ്പെടുത്തി കൊണ്ട് വീണ്ടും ഇസ്ലാമിനെ തളര്‍ത്താനുള്ള പുതിയ വഴികള്‍ രൂപപ്പെടുത്തി തുടങ്ങി. തുടര്‍ന്ന് അവര്‍ സ്വീകരിച്ച ശൈലി ഖുര്‍ആനിലും ഹദീസുകളിലും     വന്ന ചില പരാമര്‍ശങ്ങള്‍ എടുത്തു, അത് ശാസ്ത്രത്തിനു വിരുദ്ധമാണ് കേവല ബുദ്ധിക്കു യോജിക്കുന്നതല്ല എന്നും പ്രവാചകന്‍റെ ജീവിതത്തിലെ ചില സംഭവങ്ങളെ കുറിച്ച് അത് അമാനുഷികവും അപരിഷ്കൃതവും കാടത്തവുമാണ് എന്നു വെത്യേസ്ഥ കോണുകളില്‍ നിന്ന് പ്രചരിപ്പിച്ചു കൊണ്ട്, ഇസ്ലാമിലെ മത വിജ്ഞാനം കുറഞ്ഞ ഭൌതിക തല്‍പരതയുള്ള ആളുകള്‍ക്കിടയില്‍ അപകര്‍ഷതാ മനോഭാവം ഉദ്ധീപപിക്കുന്ന തരത്തിലായിരുന്നു..  ഇതിനു പ്രധാനമായി ചുക്കാന്‍ പിടിച്ചത് ഓറിയന്റലിസ്റ്റുകള്‍ ആയിരുന്നു. 19 ആം നൂറ്റാണ്ടില്‍ ഉണ്ടായ ഈ പ്രവണത ക്രമേണ ഭൌതിക വിജ്ഞാനത്തിന് അമിത പ്രാധാന്യം കല്‍പിച്ചിരുന്ന മുസ്ലിംകളിലെ ചിലരെയും ആഴത്തില്‍ ഖുര്‍ആനും ഹദീസും മനസ്സിലാക്കാത്ത ചില പണ്ഡിതന്‍മാര്‍ക്കുമിടയില്‍ അല്‍പാല്‍പമായി  സ്വാദീനം ഉണ്ടാക്കിത്തുടങ്ങി. തങ്ങളുടെ ബുദ്ധിക്കു അപ്രമാദിത്വം കല്‍പിക്കുന്ന ചില പണ്ഡിതര്‍ ഇവരുടെ കെണിയില്‍ പെടുകയും ശത്രുക്കളുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടി കഴിയാതെയോ, സ്വന്തം ഗവേഷണ ഫലമായി രൂപപ്പെടുന്ന സംശയ നിവാരണത്തിന്‍റെ ഭാഗമായോ ശാസ്ത്രത്തിനും കേവല ബുദ്ധിക്കും നിരക്കാത്ത പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ കാണുമ്പോള്‍, അത് തള്ളുക എന്നത് പ്രായോഗികമല്ല എന്നത് കൊണ്ട് അത് തന്‍റെ ബുദ്ധിക്കു ചേരുന്ന വിധത്തില്‍ വ്യാഖ്യാനിച്ചു ഒപ്പിക്കുകയും, അത്തരം പരാമര്‍ശങ്ങള്‍ ഹദീസിലാണ് എങ്കില്‍ ആ ഹദീസ് തന്നെ അസ്വീകാര്യമാണ് എന്ന് നിസ്സങ്കോചം പ്രഖ്യാപിക്കുകയോ ചെയ്യാന്‍ തുടങ്ങി. ശത്രുക്കളുടെ ആരോപണത്തെ പ്രതിരോധിക്കാന്‍ അറിയാതെ, മതത്തെ കുറിച്ചുള്ള അപകര്‍ഷതാബോധം കാരണം അല്‍പ ബുദ്ധികളായ ഇവര്‍ ഇസ്ലാമിനെ സംരക്ഷിക്കാന്‍ എന്ന രീതിയിലാണ് ഇത് ചെയ്തതെങ്കിലും ക്രമേണ ഇത് മൂലം ഇസ്ലാമിന്‍റെ പല ഇഴകളും ഇവര്‍ അറിയാതെ അറുത്തു മാറ്റുകയും അങ്ങിനെ സ്വയം ദീനില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറക്കുകയുമായിരുന്നു.

           വര്‍ത്തമാന കാല കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയും മടവൂരി വിഭാഗത്തിലെ സലാം സുല്ലമിയും അദ്ദേഹത്തിന്‍റെ വാദങ്ങളെ പിന്താങ്ങുന്നവരും ഇപ്പോള്‍ അകപ്പെട്ടിട്ടുള്ള അവസ്ഥ ഇതിനുദാഹരണമാണ്. പ്രധാനമായും ഇന്ന് ഇവര്‍ ജല്‍പിച്ചു കൊണ്ടിരിക്കുന്നത് സ്വഹീഹുല്‍ ബുഖാരിയിലെ സനദോടുകൂടിയ ഹദീസുകള്‍ പോലും പലതും വാറോലകളാണ് എന്നാണു. ഹദീസ് നിഷേധികളായ ആളുകള്‍ എപ്പോഴും തുടക്കത്തില്‍ ചെയ്യാറുള്ളത്, ഞങ്ങള്‍ ഹദീസ് നിഷേധിക്കുന്നില്ല, എന്നാല്‍ ഖുര്‍ആനിനു എതിരായ ഹദീസുകളെ മാറ്റി വെച്ചു ഖുര്‍ആന്‍ സ്വീകരിക്കണം എന്നാണു ഞങ്ങള്‍ പറയുന്നത് എന്നത്സത്യത്തില്‍ സ്വഹീഹായ ഹദീസുകള്‍ ഒരിക്കലും ഖുര്‍ആനിനു എതിരാവില്ല, അങ്ങിനെ ഖുര്‍ആനിനു എതിരായ ഹദീസുകളെ മുന്‍കാലത്ത് ഹദീസ് നിദാന ശാസ്ത്രത്തിലെ അഗ്രഗണ്യരായ പണ്ഡിതന്‍മാര്‍ വേര്‍തിരിക്കുകയും അതിന്‍റെ  സനദുകളില്‍   ഉള്ള ന്യൂനതകള്‍ വെളിപ്പെടുത്തി ദുര്‍ബലമെന്നു വിധിക്കുകയും ചെയ്തിട്ടുണ്ട്അങ്ങിനെ വേര്‍തിരിച്ചു സ്ഫുടം ചെയ്ത ഹദീസുകളാണ് സ്വഹീഹിന്‍റെ ഗണത്തില്‍ വരുന്നത്. പക്ഷെ മുഅതസില ചിന്താഗതിക്കാരായ ചിലരും ഇപ്പോള്‍ അകലാനികളായ നമ്മുടെ മടവൂര്‍ മുജാഹിദിലെ സുല്ലമി ഗ്രൂപ്പും തങ്ങളുടെ യുക്തിക്ക് നിരക്കാത്ത ഹദീസുകളെ മുഴുവന്‍ ചവറ്റ് കോട്ടയിലേക്ക് മൊത്തമായി തള്ളുന്നതിന്‍റെവേശത്തിലാണ്. എന്നിട്ട് അതിനു തെളിവായി, സ്വഹീഹായ ഹദീസുകളെ കുറിച്ച് ചില ഒറ്റപ്പെട്ട മുന്‍കാലക്കാര്‍ നടത്തിയ നിരൂപണങ്ങള്‍ മുറിച്ചു മാറ്റി കൊണ്ട് വരുന്നു. തങ്ങളുടെ ബുദ്ധിക്കു യോജിക്കാത്ത ഹദീസുകള്‍ തള്ളാന്‍ വേണ്ടി കണ്ടു പിടിച്ച ഒരു കുതന്ത്രമാണ്, സ്വഹീയ ഹദീസുകളിലും ഖുര്‍ആനിനു എതിരായതുണ്ട് എന്ന വാദം. അതിനു തെളിവായി ഇവര്‍ പലപ്പോഴും ഹദീസ് എന്ന വ്യാഖ്യേന അവതരിപ്പുക്കുന്നതാകട്ടെ ഹദീസ് ഗ്രന്ഥങ്ങളില്‍ ഹദീസുകള്‍ക്ക് അനുബന്ധമായി റാവിമാരുടെ വിശദീകരണമോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങളോ ആയിരിക്കും. എന്നാല്‍ അത്തരം റാവിമാരുടെ അനുബന്ധങ്ങളെ ആരും തന്നെ  ഹദീസിന്‍റെ ഗണത്തില്‍ പെടുത്തുകയോ അതിനു ആധികാരികത കല്‍പിക്കുകയോ ചെയ്യാറില്ല എന്നത് മറച്ചു വെച്ചു സാധാരണക്കാരെ തെറ്റി ദ്ധരിപ്പിക്കുന്ന തനി ജൂതായിസമാണ് നിര്‍ഭാഗ്യവശാല്‍ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ മുജാഹിദുകള്‍ എന്ന പേരില്‍ തനി ചേകനൂര്‍ ആശയക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

                  അത് പോലെ ഹദീസ് നിഷേധികള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത വിഷയങ്ങള്‍ തള്ളാന്‍ എഴുന്നള്ളിക്കാറുള്ള മറ്റൊരു വാദമാണ് ഖബര്‍ ആഹാദായ ഹദീസുകള്‍ വിശ്വാസത്തിനു പറ്റില്ല എന്നത്. എന്നാല്‍ വിശ്വാസ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ഇവര്‍ തന്നെ ഇറക്കിയ ഗ്രന്ഥങ്ങളില്‍ വളരെ ചെറിയ ശതമാനം മാത്രമാണ് മുതവാത്തിര്‍ ഗണത്തില്‍ പെടുന്നത് എന്നത് ഇവര്‍ തങ്ങള്‍ക്ക് യോജിക്കാത്തത് തള്ളാന്‍ ഉണ്ടാക്കിയ മറ്റൊരു തല തിരിഞ്ഞ വാദമാണ് എന്നതിന് തെളിവാണ്. ഇതാകട്ടെ, ചെകനൂരിന്‍റെ രണ്ടു സാക്ഷി വാദത്തിനു തുല്യമാണ്. അല്ലാഹു പ്രവാചകനെ അയച്ചത് ഏകാനായല്ലേ?. പ്രവാചകന്‍ മുആദ് ബിന്‍ ജബലിനെ യമനിലേക്ക് അയച്ചത് ഒറ്റക്കല്ലേ? അപ്പോള്‍ അവിടെ ഉള്ളവര്‍ അല്ലാഹുവിലും പ്രവാചകനിലും വിശ്വസിക്കാന്‍ മുആദ് (റ) അല്ലാതെ മറ്റാരെങ്കിലും സത്യപ്പെടുത്താന്‍ ഉണ്ടായിരുന്നോ? അതല്ലേ ഏറ്റവും വലിയ വിശ്വാസം? പോരാത്തതിന് വിശ്വാസത്തിനു പറ്റില്ല അമലുകള്‍ക്ക് പറ്റും എന്നുള്ളതി ന്‍റെ വിരോധാഭാസം കൂടി ചിന്തിക്കുക. കാരണം ഒരു അമല്‍ നമ്മള്‍ ചെയ്യുന്നത് അത് അല്ലാഹു കല്‍പിച്ചു എന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ അല്ലെ?. അപ്പോള്‍ ആഹാദായ ഹദീസുകള്‍ വെച്ചു അമല്‍ ചെയ്യുമ്പോള്‍ നമ്മള്‍ ഫലത്തില്‍ ചെയ്യുന്നതും വിശ്വാസത്തില്‍ എടുക്കുക എന്നല്ലേ? എങ്കില്‍ അത് വെച്ചു അമലുകളും ചെയ്യാന്‍ പാടില്ല എന്ന് പറയേണ്ടി വരില്ലേ?. ഇന്നമല്‍ അഎമാലു ബിന്നിയ്യാത് എന്ന ഹദീസ് ഉമര്‍ (റ) മാത്രം ഉദ്ധരിച്ച ഹദീസ് ആണ്. എല്ലാ അമലുകളും സ്വീകരിക്കുന്നത് അതിന്‍മേലുള്ള നിയ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ആണ് എന്നത് വിശ്വാസമല്ലേ?...ഇതും നിങ്ങള്‍ അമ്ഗീകരിക്കില്ലേ?. ഹദീസ് സ്വഹീഹാണ് എന്ന് സ്ഥിരപ്പെട്ടാല്‍ അത് പ്രവാചകന്‍ പറഞ്ഞത് എന്ന് തന്നെയാണ് കരുതേണ്ടത്. അത് കൊണ്ട് തന്നെ ദീന്‍ കാര്യം സ്വന്തം ഇഷ്ട പ്രകാരം അല്ലാതെ, അല്ലാഹുവില്‍ നിന്നുള്ള വഹി യിന്‍റെ അടിസ്ഥാനത്തില്‍ മാത്രം പറയുന്ന പ്രവാചകന്‍റെ വാക്ക് അല്ലാഹു അറിയിച്ച സത്യവാചകം തന്നെയാകുന്നു....

             ഇങ്ങനെ സ്വന്തം അജണ്ട നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഹദീസ് നിഷേധികള്‍ സാധാരണ ചെയ്യാറുള്ള പൊടിക്കൈകളില്‍ ഒന്നാണ് അബൂലഹബിന് വെള്ളം കിട്ടുന്ന ഹദീസ് സ്വഹീഹുല്‍ ബുഖാരിയില്‍ ഉണ്ട്, അത് ഖുര്‍ആനിനു എതിരാണ് എന്നത്. അസത്യത്തെ സത്യത്തിന്‍റെ കുപ്പായമണിയിച്ചു സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാനും അത് വഴി ഇവരുടെ ഇഷ്ടത്തിനൊത്ത്‌ മത വിധികള്‍ സ്വീകരിക്കാനും വിശ്വാസം രൂപപ്പെടുത്താനും നടത്തുന്ന ശ്രമം മാത്രമാണിത്. അബൂലഹബിന്‍റെ പ്രസ്തുത സംഭവം ബുഖാരിയിലെ, ഒരുമ്മയുടെ മുലകുടിച്ച വരുടെ മക്കള്‍, അന്യോന്യം വിവാഹം നിഷിദ്ധമായവരുടെ ഗണത്തില്‍ പെടുമെന്ന വിധി വിവരിക്കുന്നതുമായി ബന്ധപ്പെട്ട സ്വഹീഹായ ഒരു ഹദീസ് കൊടുത്ത ശേഷം ഹദീസിലെ വിഷയവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളോടൊപ്പം റാവിയായ ഉര്‍വ () നല്‍കുന്ന അനുബന്ധ വിശദീകരണമാണ്. എന്നാല്‍ ബുഖാരിയടക്കം ഹദീസ് ഗ്രന്ഥങ്ങളില്‍ സ്വഹീഹായി വന്ന പ്രവാചകനിലേക്ക് ചേര്‍ക്കപ്പെട്ട ഹദീസുകള്‍ ഖുര്‍ആന്‍ പോലെ തന്നെ വിശ്വാസ കാര്യങ്ങള്‍ക്കും അചാരാനുഷ്ടാനങ്ങള്‍ക്കും തെളിവാണ് എന്ന അഹല്സ്സുന്നയുടെ ആദര്‍ശം സ്വന്തം വകയായി വിശ്വാസം അന്ധവിശ്വാസമായും ആചാരം അനാചാരമായും വിധികല്‍പിക്കുന്നതിനും അല്ലാഹു വിലക്കിയത് അനുവദനീയമാക്കുന്നതിനും വിലങ്ങു തടിയാകുമെന്നു തിരിച്ചറിഞ്ഞു, സ്വഹീഹായി വന്ന ഹദീസുകളും പലതിലും അബദ്ധങ്ങളും തള്ള പ്പെടെണ്ടതുമുണ്ട് എന്ന് വരുത്തി തീര്‍ക്കാനാണ് നവ ചേകനൂരികള്‍ ശ്രമിക്കുന്നത്. അതിനു വേണ്ടിയാണ് മടവൂരികളായ പല പ്രാസംഗികരും ശബാബും തഅലീക് (അനുബന്ധം) ആയി കൊടുത്തത്, ഹദീസ് ആണ് എന്ന് പറയുന്നതും. നോക്കൂശബാബ് , വായിക്കുന്നവരും  മുന്നിലിരിക്കുന്ന സാധാരണക്കാരും ഹദീസ് ഗ്രന്ഥങ്ങള്‍ പരിശോധിക്കില്ല എന്ന ഉറപ്പുള്ളത് കൊണ്ടോ, സുല്ലമി തട്ടി വിട്ടത് അത് പോലെ ചര്‍ദ്ധിക്കുന്നത് കൊണ്ടോ എത്ര ലാഘവത്തോടെ യാണ് കള്ളം അടിച്ചു വിടുന്നത്?

         സുവൈലബ എന്ന സ്ത്രീ അബൂലഹബിന്‍റെ അടിമയായിരുന്നു, ഖുറൈശികള്‍ അടിമസ്ത്രീകളുടെ മുല കുട്ടികള്‍ക്ക് കൊടുക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല എന്നത് കൊണ്ട് പ്രവാചകന് മുലയൂട്ടുന്നതിനു വേണ്ടി അവരെ അബൂലഹബ് മോചിപ്പിച്ചു, (വേറെയും അഭിപ്രായം ഈ വിഷയത്തില്‍ ഉണ്ട്.)  സ്ത്രീ തന്നെയായിരുന്നു അബൂ സലമക്ക് മുല കൊടുത്തിരുന്നത്. 'അത് കാരണം അബൂസലമയുടെ മകളെ പ്രവാചകന് വിവാഹം കഴിക്കാന്‍ അനുവാദമില്ല' എന്ന് പ്രവാചകന്‍ പറയുന്നതാണ് ഹദീസില്‍ ഉള്ളത്. ഇതൊക്കെ വിശദീകരിക്കുമ്പോള്‍ റാവിയായ ഉര്‍വ () അനുബന്ധമായി എടുത്തു കൊടുത്ത അക്കാലത്ത് അബൂ ലഹബിന്‍റെ കുടുംബക്കാര്‍ പറഞ്ഞ ഒരു സ്വപ്നകഥ ആണ് അബൂ ലഹബ് സ്വപ്നത്തില്‍ വന്നു അവരെ മോചിപ്പിച്ച കാരണത്താല്‍ വെള്ളം ലഭിക്കുന്നു എന്നത്. എന്നാല്‍ ഹദീസ് നിദാന ശാസ്ത്രത്തിന്‍റെ ബാല പാഠം അറിയുന്ന ഒരാളും ഹദീസിനോട് ചേര്‍ത്ത് വരുന്ന ഇത്തരം റാവിമാരുടെ കൌലുകള്‍ക്ക് ഹദീസിന്‍റെ സ്ഥാനം നല്‍കാറില്ല. അതില്‍ സ്വീകരിക്കാവുന്നതും അല്ലാത്തതും ഉണ്ടാകും. പക്ഷെ, ഹദീസ് എന്ന് പറയുന്നത്, പ്രവാചകനിലേക്ക് ചേര്‍ത്ത് പറയുന്ന കാര്യങ്ങളെയാണ്. ബുഖാരി () തന്‍റെ വിശ്വസ്തത കാരണം റാവി പറഞ്ഞത് അതെ പോലെ എടുത്തു കൊടുത്തു എന്ന് മാത്രം. അത് കൊടുത്ത ബുഖാരിയോ, നിവേദനം ചെയ്ത ഉര്‍വ () യോ, പില്‍ക്കാലത്ത്‌ തഹ്കീക് ചെയ്ത ഒരാളും ഇത്തരം കൌലുകളെ ഹദീസിന്‍റെ ഗണത്തില്‍ പെടുത്തുകയോ ഹുജ്ജതായി പരിഗണിക്കുകയോ ചെയ്തിട്ടില്ല. ഈ കഥ തെളിവല്ല എന്ന് ഇബ്ന്‍ ഹജറും പറഞ്ഞു എന്ന് മാത്രം.  അത് അറിഞ്ഞിട്ടും അതിനെ ഹദീസിന്‍റെ ഗണത്തില്‍ പെടുത്തി അവതരിപ്പിക്കുന്നത്‌ സ്വഹീഹുല്‍ ബുഖാരി യില്‍ പോലും ഖുര്‍ആനിന് എതിരായ ഹദീസുകള്‍ ഉണ്ട് എന്ന് വരുത്തി തീര്‍ത്തു, സാധാരണക്കാരില്‍ സ്വഹീഹായ ഹദീസുകള്‍ക്കുള്ള സ്ഥാനം ഇല്ലാതാക്കാന്‍ വേണ്ടിയാണ്.

        അത് പോലെ തന്നെയാണ് വ്യെഭിചരിച്ച കുരങ്ങിനെ മറ്റ് കുരങ്ങുകള്‍ കല്ലെറിഞ്ഞു കൊന്ന സംഭവവും. സ്വഹീഹുല്‍ ബുഖരിയിലെ ഹദീസ് എന്ന് പറഞ്ഞു അവതരിപ്പിക്കുന്ന കുരങ്ങിനെ എറിഞ്ഞു കൊന്ന സംഭവവും ഹദീസ് അല്ല. ഈ സംഭവം റിപ്പോര്‍ട്ട് ഹിജറ 74 മരണപ്പെട്ട യമന്‍ കാരനായിരുന്നു അംറു ബിന്‍ മയ്മൂന്‍ (റ) എന്ന പ്രവാചകനെ നേരിട്ട് കാണാത്ത ഒരാള്‍ താന്‍ യമനില്‍ ആയിരിക്കെ, ഇസ്ലാം ആശ്ലേഷിക്കുന്നതിനു മുന്‍പ് സാക്ഷിയായ കൌതുകമുള്ള ഒരു സംഭവം വിവരിക്കുകയാണ്. അതില്‍ കുരങ്ങു അദ്ദേഹത്തോട് സംസാരിച്ചു എന്നില്ല. ഇത് ബുഖാരി എടുത്തു ഉദ്ധരിക്കുന്നത് അംറു ബിന്‍ മയ്മൂന്‍ എന്നവരെ കുറിച്ച് സൂചന നല്‍കാനും ജാഹിലിയത്തിലെ അദ്ദേഹത്തിന്‍റെ അവസ്ഥ വിവരിക്കാനുമാണ്. ഇതിനെ ഹദീസ് എന്ന് വിശേഷിപ്പിച്ചു ഇല്ലാത്ത കള്ളം ചേര്‍ത്ത് ബുഖാരിയെ കുറിച്ച് ജനങ്ങളില്‍ അവമതിപ്പ്‌ ഉണ്ടാക്കാനുള്ള, ചെകന്നൂരികളായ സുല്ലമി ഗ്രൂപ്പി ന്‍റെ കുതന്ത്രം മാത്രം ആണിത്.  അത് അവരില്‍ നിന്ന് കേട്ടവര്‍ മുഖേന കൈമാറി ഇമാം ബുഖാരിക്ക് കിട്ടുകയും അതിലെ കണ്ണികള്‍ എല്ലാവരും വിശ്വസ്തരാണ് എന്നത് കൊണ്ട് സ്വഹീഹില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് ചെയ്തത്. എന്നാല്‍ അത് വെച്ചു ഇസ്ലാമില്‍ ഒരു വിഷയത്തിനു തെളിവ് പിടിക്കാന്‍ കഴിയുമെന്ന് ഹദീസിനെ കുറിച്ച് ബാലപാഠം അറിയുന്നവര്‍ പറയില്ലല്ലോ. കാരണം ഇസ്ലാമിലെ സാങ്കേതികാര്‍ത്ഥത്തില്‍ ഹദീസ് എന്ന ഗണത്തില്‍ വരിക, പ്രവാചകനോട് ചെര്‍ക്കപ്പെടുമ്പോള്‍ മാത്രമാണ്. സ്വഹീഹുല്‍ ബുഖാരിയിലെ പോലും പ്രവാചകനിലെത്തുന്ന സനദോടു കൂടി ഉദ്ധരിക്കപ്പെട്ടതു മാത്രമാണ് ഹദീസുകള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.  എന്നിട്ടും ഇതിനെ ഹദീസായി അവതരിപ്പിച്ചു അതും ഖുര്‍ആനിനു എതിരാണ് എന്ന് വരുത്തി തീര്‍ക്കുന്നതിന്‍റെ പിന്നിലെ ഉദ്ദേശം എന്താണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

                അത് പോലെ പലപ്പോഴും മറുപടി കൊടുത്തിട്ടും കൃത്യമായ ഇടവേളകളില്‍ ഇവര്‍ പൊക്കി കൊണ്ട് വരുന്ന ഹദീസ് ആണ് അല്ലാഹു സൃഷ്ടിപ്പ് 7 ദിവസം കൊണ്ട് നടത്തി എന്ന ഹദീസ് ഖുര്‍ആനിലെ 6 ദിവസം കൊണ്ട് ആകാശ ഭൂമികള്‍ സൃഷ്ടിച്ചു എന്നതിന് എതിരാണ് എന്നത്. സത്യത്തില്‍ഹദീസില്‍ ഭൂമിയും സര്‍വ്വവും സൃഷ്ടിച്ചത് 6 ദിവസം എന്ന് തന്നെയാണ്. ഏഴാമത്തെ ദിവസം മനുഷ്യനെ സൃഷ്ടിച്ചു എന്നാണു ഉള്ളത്. അത് ഖുര്‍ആനു എങ്ങിനെ എതിരാകും?. ഖുര്‍ആനില്‍  ആറു ദിവസങ്ങളിലായി ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനോടൊപ്പമാണ് മനുഷ്യനെയും സൃഷ്ടിച്ചത്  എന്ന് പറയുന്നില്ല. മാത്രമല്ല, ഭൂമിയും ആകാശവും  സൃഷ്ടിക്കപ്പെട്ട ശേഷം ആണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ഈ മനുഷ്യ സൃഷ്ടിപ്പ് മാത്രമാണ് ഏഴാം ദിവസം നടത്തിയതായി ഹദീസില്‍ പറയുന്ന സൃഷ്ടിപ്പ്. അത് കൊണ്ട് തന്നെ അത് ഖുര്‍ആനിനു എതിരല്ല. പക്ഷെ എതിരാക്കണം എന്ന് വാശി പിടിക്കുന്നവര്‍ക്ക് ഹദീസുകള്‍ ആഴത്തില്‍ പഠിക്കാത്ത ചിലരെയെങ്കിലും  ഹദീസുകളെ ക്കുറിച്ച് സംശയത്തിലാക്കാന്‍  കഴിയും. 

             ഇവരുടെ മറ്റൊരു ഹദീസ് സംബന്ധമായ തട്ടിപ്പാണ് മിഅറാജ് നുബുവത്തിനു മുന്‍പ് ആണ് എന്ന് മുസ്ലിമിലെ ഹദീസില്‍ ഉണ്ട് എന്നത്. മുസ്ലിമിലെ പ്രസ്തുത ഹദീസില്‍ പ്രവാചകന്‍ നുബുവത്തിനു മുന്‍പ് ഒരു ദിവസം മസ്ജിദുല്‍ ഹറമില്‍ ആയിരിക്കെ മലക്കുകള്‍ വരികയും പ്രവാചകനെ കുറിച്ച് സംസാരിച്ചു തിരിച്ചു പോയി ശേഷം മറ്റൊരു രാത്രിയില്‍ വീണ്ടും വന്നു, എന്നാണുള്ളത്. അതിനെ ഇവര്‍ 'ജംഉ' ചെയ്തു നുബുവ്വതിനു മുന്‍പ് മിഅറാജു നടന്നു എന്നാക്കി, അത് ഖുര്‍ആനിന് എതിരാണ് എന്ന് പ്രചരിപ്പിക്കുന്നു. ഇയ്യടുത്തു കൊക്കസിലേക്ക് ചേക്കേറിയ അബൂബക്കര്‍ നസ്സാഫ് എന്ന മുന്‍ മടവൂരി മുഫ്തി കണ്ണൂരില്‍ വെച്ചു നടന്ന സംവാദ വ്യെവസ്ഥ തയാറാക്കുന്നതിനു വേണ്ടി ചേര്‍ന്ന യോഗത്തില്‍ പോലും മുന്‍കാല പണ്ഡിതന്‍മാരുടെ ഇബാറത്തുകള്‍ കട്ടു മുറിച്ചു വായിച്ചു അവരൊക്കെ ഈ ഹദീസ് തള്ളിയിട്ടുണ്ട് എന്ന് തട്ടിവിട്ടു. ചുരുക്കത്തില്‍ തങ്ങളുടെ ഹദീസ് നിഷേധത്തിന് ന്യായീകരണം കണ്ടെത്താന്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിക്കാനും പണ്ഡിതന്‍ മാരുടെ പേരില്‍ കള്ളം കെട്ടി ചമക്കാനും മാത്രം മനസ്സ് കടുത്തു പോയ ഒരു വിഭാഗമായി ഈ കൂട്ടം അധ:പതിച്ചു.

            ശബാബിലൂടെയും മറ്റും വ്യാപകമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന  വേറെ ഒരു ഹദീസാണ് നബി(സ്വ) മൈമൂന()യെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട സംഭവം.  ഇഹ്‌റാമിലുള്ള ആള്‍ വിവാഹം കഴിക്കാനോ കഴിപ്പിക്കാനോ വിവാഹാലോചന നടത്താനോ പാടില്ല. (മുസ്‌ലിം 3512) എന്ന ഹദീസിനു എതിരായി നബി(സ്വ) മൈമൂന()യെ വിവാഹം കഴിച്ചത് ‘മുഹ്‌രിം’ ആയിട്ടാണ് എന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസില്‍ വരികയും ചെയ്തിട്ടുണ്ട്. ഇത് വിശ്വസിക്കാനാകുമോ എന്നാണു ഇവരുന്നയിക്കുന്ന ചോദ്യം.  പ്രവാചകന്‍ പഠിപ്പിച്ച ഒരു സംഗതിക്ക് അവിടുന്ന് തന്നെ എതിര് പ്രവര്‍ത്തിച്ച് നിഷിദ്ധത്തില്‍ വീഴുമോ എന്നതാണ് വിമര്‍ശനം. യഥാര്‍ത്ഥത്തില്‍ സൂക്ഷ്മ പരിശോധനയില്‍ അവ തമ്മില്‍ പരസ്പരം വൈരുദ്ധ്യമില്ല എന്നാണ് തെളിയുക. നബി(സ്വ) മൈമൂന()യെ കല്യാണം കഴിച്ചത് ഇഹ്‌റാമിലായിരിക്കെയല്ല എന്ന് മൈമൂന()യും അബൂറാഫിഉം പറഞ്ഞ കാര്യം തന്നെയാണ് യാഥാര്‍ത്ഥ്യം. അപ്പോള്‍ പിന്നെ, ഇബ്‌നു അബ്ബാസ്() പറഞ്ഞ നബി(സ്വ) മുഹ്‌രിം ആയിരിക്കെ മൈമൂന()യെ കല്യാണം കഴിച്ചു” എന്നതോ? അതിന് രണ്ട് രീതിയില്‍ പണ്ഡിതന്‍മാര്‍ മറുപടി പറഞ്ഞിട്ടുണ്ട്. ഒരാളെക്കുറിച്ച് മുഹ്‌രിം’ എന്ന് പറയുന്നത് അയാള്‍ ഇഹ്‌റാമിലായിരിക്കുമ്പോള്‍ മാത്രമല്ല. പ്രത്യുത, അയാള്‍ ഹറാമിന്റെ മാസങ്ങളായ നാലു മാസങ്ങളില്‍ ഒരു മാസത്തിലായാലും. അല്ലെങ്കില്‍ ഹറമിനുള്ളില്‍ ആയാലും അയാളെക്കുറിച്ച് മുഹ്‌രിം’ എന്നു പറയും. ഉദാഹരണത്തിന് ഖതലൂ ഇബ്‌ന അഫ്ഫാനല്‍ ഖലീഫത്ത മുഹ്‌രിമാ” (അവര്‍ ഉസ്മാന്‍()വിനെ മുഹ്‌രിമായിരിക്കെ വധിച്ചു” എന്ന് കിതാബുകളില്‍ കാണാം.  ഇവിടെ ഉസ്മാന്‍() ഇഹ്‌റാം കെട്ടിയ അവസ്ഥയില്‍ അല്ല അക്രമികള്‍ അദ്ദേഹത്തെ വധിച്ചത് എന്ന് വ്യക്തമാണല്ലോ. ഹറമിനുള്ളില്‍ വെച്ചാണ് ഉസ്മാന്‍() വധിക്കപ്പെടുന്നത്. അപ്പോള്‍, ‘മുഹ്‌രിമന്‍’ എന്നു പറഞ്ഞത്, ഹറമിനുള്ളിലായിരിക്കെ എന്നാണ്. അത് ശരിയുമാണ്. അത് പോലെ ഖതലൂ കിസ്‌റാ ബി ലൈലിന്‍ മുഹ്‌രിമാ” (അവര്‍ കിസ്‌റയെ മുഹ്‌രിമായിരിക്കെ ഒരു രാത്രിയില്‍ വധിച്ചു). ഇവിടെ മുഹ്‌രിമന്‍’ എന്ന് പ്രയോഗിച്ചത് ഹറാമാക്കപ്പെട്ട നാല് മാസങ്ങളില്‍ ഒരു മാസത്തിലായിരിക്കെ എന്ന അര്‍ത്ഥത്തിലാണ്. അല്ലാതെ കിസ്‌റാ ചക്രവര്‍ത്തി ഇഹ്‌റാം കെട്ടിയവനായിരിക്കെ എന്നല്ല എന്ന് വ്യക്തമാണല്ലോ ചുരുക്കത്തില്‍ ഇബ്ന്‍ അബ്ബാസ് (റ) യുടെ ഹദീസും മൈമൂന (റ) യുടെ ഹദീസും തമ്മില്‍ വൈരുദ്ധ്യ മില്ല, രണ്ടു പേര്‍ പറഞ്ഞതും ശരിയാണ്, ഹദീസ് സ്വഹീഹുമാണ്. ഈ വിഷയം ഇബ്ന്‍ ഹജര്‍ (റ) മറ്റൊരു രീതിയിലും പ്രതിപാദിച്ചത് കാണാം. ഒരാള്‍ ഹജ്ജിനോ ഉംറക്കോ കൊണ്ടുപോവാന്‍ വേണ്ടി ബലിമൃഗത്തെ ഒരുക്കിയാലും അയാളെക്കുറിച്ച് മുഹ്‌രിം’ എന്നുപറയാം എന്ന് ഇബ്‌നു അബ്ബാസ്()വിന് അഭിപ്രായമുണ്ടായിരുന്നു. ഇവ്വിഷയകമായി അദ്ദേഹത്തില്‍ നിന്ന് ഇമാം ബുഖാരി കിതാബുല്‍ ഹജ്ജില്‍ ഒരു ഹദീസ് ഉദ്ധരിച്ചിട്ടുമുണ്ട്. (ഫത്ഹുല്‍ബാരി 11/434). അപ്പോള്‍, നബി(സ്വ) ഉംറത്തുല്‍ ഖളാഇന് (മൈമൂന (റ) യുമായുള്ള വിവാഹ സമയത്തെ ഉംറ) ബലിമൃഗത്തെ കൊണ്ടു പോയിരുന്നു. അതിനാല്‍, ഇബ്‌നു അബ്ബാസിന്റെ വീക്ഷണത്തില്‍ നബി(സ്വ) ഇഹ്‌റാമിലേക്ക് പ്രവേശിക്കുന്നതിന്റെ മുമ്പുതന്നെ മുഹ്‌രിം’ ആയിത്തീര്‍ന്നു. അപ്പോള്‍ നബി(സ്വ)യുടെ വിവാഹത്തെക്കുറിച്ച് മുഹ്‌രിം’ ആയിരിക്കെ എന്ന പരാമര്‍ശത്തില്‍ അര്‍ത്ഥത്തിലാണെങ്കിലും യാതൊരു അസാംഗത്യവുമില്ല. (ഫത്ഹുല്‍ബാരി 11/435)

           ഏറ്റവും അവസാനമായി 
സ്വഹീഹുല്‍ ബുഖാരിയിലും മുസ്ലിമിലും വന്ന ആയിഷ () വില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട  ജാഹിലിയ്യാ കാലത്ത് 11 സ്ത്രീകള്‍ കൂടിയിരുന്നു അവരുടെ ഭര്‍ത്താക്കന്‍മാരുടെ സ്വഭാവത്തെയും മറ്റും കുറിച്ച് പറയുന്നതാണ്. അല്ലാതെ സ്വഹാബികളുടെ ഭാര്യമാര്‍ പറയുന്നതല്ല! അതില്‍ മദ്യം കഴിക്കുന്നതും പറയുന്നുണ്ട്.   അതിലെ പത്താമത്തെ പെണ്ണ്, തന്‍റെ അഥിതി സല്‍ക്കാര പ്രിയനായ ഭര്‍ത്താവിനെ പ്രകീര്‍ത്തിക്കുകയും, അവരെ സന്തോഷിപ്പിക്കാന്‍ അദ്ദേഹം സംഗീത വിരുന്നു നടത്തുകയും  ഒട്ടകങ്ങളെ അതിഥി സല്‍ക്കാരത്തിനു വേണ്ടി ഒരുക്കിയിരുന്നു,  ആ ഒട്ടകങ്ങള്‍ മിസ്‌ഹറിന്‍റെ ശബ്ദം കേട്ടാല്‍ അവരെ അതിഥികള്‍ക്ക് വേണ്ടി അറുക്കപ്പെടും എന്ന് മനസ്സിലാക്കാമായിരുന്നു എന്ന് പറയുന്നതാണ് സുല്ലമിയും സുല്ലമിയെ ആലിമുല്‍ അല്ലാമയായി കരുതുന്ന ശബാബും മറ്റ് അന്തം കമ്മികളും സ്വഹാബികള്‍ അതിഥികള്‍ വീട്ടില്‍ വന്നാല്‍ ഹാര്‍മോണിയം കൊണ്ട് പാട്ട് പാടാറുണ്ട് എന്ന് ഹദീസില്‍ ഉണ്ടെന്നു പെരുമ്പറ അടിച്ചു വിടുന്നത്. ഒന്നാമതായി ഈ സുല്ലമിയുടെയും മുരീദുകളുടെയും ജഹാലത്തും കൂടാതെ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങള്‍ അനുവദനീയമാക്കുന്നതിനു പ്രമാണങ്ങള്‍ എങ്ങിനെ കോട്ടി മാട്ടാനും മടിക്കില്ല എന്നതിന്‍റെ ഉദാഹരണമാണ് ഇതിലൂടെ പ്രകടമാകുന്നത്.


  ഒട്ടകങ്ങള്‍ മിസ്‌ ഹറിന്‍റെ ശബ്ദം കേട്ടാല്‍ അവരെ അതിഥികള്‍ക്ക് വേണ്ടി അറുക്കപ്പെടും എന്ന് മനസ്സിലാക്കിയിരുന്നു' എന്ന ഭാഗം പ്രത്യേകം അടയാളപ്പെടുത്തി സ്വഹാബികള്‍ മിസ്‌ഹാര്‍ ഉപയോഗിച്ചു പാട്ട് പാടിയിരുന്നു എന്ന രീതിയില്‍ ഒരു പൊതു സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ മാത്രം ഇവര്‍ അധ:പതിച്ചു പോയത് മാന്യന്‍മാരായ സത്യാന്വേഷികള്‍ക്ക് സത്യത്തിന്‍റെ ആളുകളെ എളുപ്പം തിരിച്ചറിയാനുള്ള ഒരു ഉദാഹരണം കൂടിയാണ്. ജാഹിലിയ്യാ കാലത്തെ മുഷിരിക്കുകളുടെ മാതൃകയാണോ ഇവര്‍ക്ക് ജീവിതത്തില്‍ അഭികാമ്യം എന്ന് ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ. കേവലം സംഘടനാ പ്രേമം കൊണ്ട് അല്ലാഹു നിഷിദ്ധ മാക്കിയത് അനുവദനീയമാക്കാനും, സ്വഹീഹായ പ്രവാചകനിലേക്ക് ചേര്‍ക്കപെട്ട ഹദീസുകള്‍ റസൂല്‍ (സ) അധ്യാപനം ആണെന്ന് ലോക മുസ്ലിം സമൂഹം ഏകോപിച്ചു പറഞ്ഞിട്ടും അതിനെ നിസ്സാരമായി തള്ളുകയും അതിനെതിരെ, കേവല ബുദ്ധിയെ ആശ്രയിക്കുകയും ചെയ്യുക എന്നത് ഒരിക്കലും ആശ്വാസ്യമല്ല. വിശാസവും അവിശ്വാസവും ആചാരവും അനാചാരവും കേവല ബുദ്ധി കൊണ്ടല്ല, പ്രമാണം കൊണ്ടാണ് വേര്‍തിരിക്കേണ്ടത്. ഏതൊരു വിഷയവും പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടുവോ അത് സത്യപ്പെടുത്തുക എന്നതാണ് അല്ലാഹുവിനെയും പ്രവാചകനെയും സത്യപ്പെടുത്തുക എന്നത് കൊണ്ടുള്ള വിവക്ഷ.  പ്രമാണം സ്ഥിരപ്പെട്ടാല്‍ ബുദ്ധി ബാത്വില്‍ ആണ് എന്നതാണ് അഹല്സ്സുന്നയുടെ പ്രമാണം എന്ന് തിരിച്ചറിയുക. 

                      ചുരുക്കത്തില്‍ മടവൂരികളും അത് പോലെ ഹദീസ് നിഷേധികളായ മറ്റുള്ളവരും ഇസ്ലാമിനെ സഹായിക്കാന്‍ എന്ന വ്യാജേന ചെയ്യുന്ന ഇത്തരം നടപടികള്‍ ഇസ്ലാമിന്‍റെ പ്രമാണമായ സ്വഹീഹായ ഹദീസുകളെ കുറിച്ച് പോലും മുസ്ലിം ജനസാമാന്യതിനുള്ള വിശ്വാസ്യത നഷ്ടപ്പെടുകയും തദ്വാരാ ഓരോരുത്തരും സ്വന്തം വീക്ഷണമനുസരിച്ചു ദീന്‍ വിഷയങ്ങളെ വ്യാഖ്യാനിക്കുകയും അത് വഴി ഇസ്ലാമിന്‍റെ ഇഴകള്‍ ഓരോന്ന് ദുര്‍ബലപ്പെട്ടു ക്രമേണ വിശ്വാസത്തിലും കര്‍മങ്ങളിലും അല്ലാഹുവിന്‍റെ കല്‍പനകള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ ജീവിതത്തില്‍ വെച്ചു പുലര്‍ത്തുകയും ചെയ്യുമെന്നതിനു ഒന്നാം തരം തെളിവാണ് മടവൂരികളും ജമാഅതുകാരും ഇന്ന് വ്യെക്തി ജീവിതത്തില്‍ ദീനി വിഷയങ്ങളില്‍ കാണിക്കുന്ന ഉദാസീനതയും നിഷിദ്ധങ്ങളോടുള്ള ലാഘവ മനോഭാവവും. എന്നാല്‍ അവരുടെ ആരോപണം അനുസരിച്ച് ഈ ഹദീസുകളുടെ സത്യസന്ധത അംഗീകരിക്കുക വഴി, കഴിഞ്ഞ 12 വര്‍ഷത്തെ കാലഘട്ടത്തിനിടക്ക് മുജാഹിദുകളില്‍ വന്നു ചേര്‍ന്ന ഏതെങ്കിലും ഖുറാഫാത്തു എടുത്തു പറയാന്‍ വിമര്‍ശകര്‍ക്ക് ആര്‍ക്കും കഴിയാത്തത് തന്നെ, ഖുര്‍ആനും ഹദീസുകളും മനസ്സിലാക്കുന്നിടത്തും അത് ജീവിതത്തില്‍ പകര്‍ത്തുന്നിടത്തും അവലംബിക്കുന്ന 'സലഫുകളുടെ മാര്‍ഗം' ആണ് ഏറ്റവും കുറ്റമറ്റത് എന്നതിന്‍റെ തെളിവാണ്. അല്ലാഹു നിര്‍ദ്ദേശിച്ച 'നിങ്ങള്‍ക്ക് പ്രവാചകന്‍ നല്‍കിയത് സ്വീകരിക്കുകയും, ആദ്ദേഹം വിലക്കിയതില്‍ നിന്ന് വിട്ടു നില്‍ക്കുവിന്‍' എന്ന് പറഞ്ഞ ഋജുവായ മാര്‍ഗത്തില്‍ നിലകൊള്ളാനും അത് വഴി ദുനിയാവിലും ആഖിറത്തിലും വിജയികളില്‍ ഉള്‍പ്പെടാനും പ്രമാണങ്ങളെ മുന്‍ഗാമികളായ സലഫുകളുടെ മാര്‍ഗമായ പ്രമാണം സ്ഥിരപ്പെട്ടാല്‍ അത് ഞങ്ങള്‍ കേട്ടു അനുസരിച്ചു എന്ന പൂര്‍ണമായ അല്ലാഹുവിന്നുള്ള കീഴ്പ്പെടലില്‍ കൂടി മാത്രമേ സാധിക്കൂ എന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അല്ലാഹു സഹായിക്കുമാറാകട്ടെ... ആമീന്‍... 

No comments:

Post a Comment